Skip to main content

ആരോഗ്യ സംരക്ഷണം ലോകോത്തരം

താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും, ബാക്കിയുള്ളവര്‍ക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും. പൗരന്മാരുടെ ആരോഗ്യനില നിരന്തരമായി മോണിറ്റര്‍ ചെയ്യുന്നതിനു വികേന്ദ്രീകൃത ജനപങ്കാളിത്ത സംവിധാനം ഏര്‍പ്പെടുത്തും. തുടക്കത്തില്‍ത്തന്നെ ജീവിതശൈലി രോഗങ്ങള്‍ കണ്ടുപിടിച്ച് പ്രതിരോധിക്കും. കാന്‍സര്‍, ഹൃദ് രോഗം, വൃക്കരോഗം തുടങ്ങിയവ ജീവിതശൈലീ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ജില്ലാ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കും. പബ്ലിക് ഹെല്‍ത്ത് കേഡര്‍ നടപ്പാക്കും. ആലപ്പുഴയിലും തിരുവനന്തപുരം തോന്നയ്ക്കലും ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും.

പൊതുജനാരോഗ്യം

  1. പകര്‍ച്ചവ്യാധികളും പകര്‍ച്ചേതര രോഗങ്ങളും മാനസിക രോഗങ്ങളും അപകടംമൂലമുണ്ടാകുന്ന മരണവും ആരോഗ്യ പ്രത്യാഘാതങ്ങളും രോഗാതുരത കുറയ്ക്കുന്നതിനായുള്ള പദ്ധതി മിഷന്‍ മാതൃകയില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. രോഗാതുരത കുറയ്ക്കുന്നതിലൂടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യ ചെലവ് കുറച്ചുകൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.

  1. ഓരോ പ്രദേശത്തെയും പൗരന്‍മാരുടെ മുഴുവന്‍ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജീവിതശൈലി രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കുകയും, പ്രതിരോധിക്കുകയും ചെയ്യും. രോഗികള്‍ക്ക് കൃത്യമായി സബ്സെന്ററുകള്‍ വഴി മരുന്ന് ലഭ്യമാക്കും. തുടര്‍ച്ചയായ ജനകീയ മെഡിക്കല്‍ സര്‍വ്വയലന്‍സും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ഉറപ്പുവരുത്തിക്കൊണ്ട് രോഗാതുരത കുറയ്ക്കാനാവും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മുന്‍കൈയില്‍ വിപുലമായൊരു ജനകീയ ആരോഗ്യ ക്യാമ്പയിനായി ഇതു വളര്‍ത്തിയെടുക്കും. സമ്പൂര്‍ണ്ണ സാര്‍വ്വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടി എല്ലാ ജില്ലകളിലും കൃത്യതയോടെ നടപ്പിലാക്കും.

  2. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ പ്രാഥമികാരോഗ്യതലത്തിലെ പരിവര്‍ത്തനം പൂര്‍ത്തിയാക്കും. എല്ലായിടത്തും ഉച്ചകഴിഞ്ഞും ഒ.പിയും ലാബും ഫാര്‍മസിയുമുണ്ടാകുമെന്ന് ഉറപ്പുവരുത്തും. ബഹുഭൂരിപക്ഷം സ്ഥാപനങ്ങളെയും ദേശീയ അക്രഡിറ്റേഷന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും.

  3. ആരോഗ്യ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് കേഡര്‍ നടപ്പിലാക്കും. ആരോഗ്യ വകുപ്പിനെ മെഡിസിന്‍, ആയുഷ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. മോഡേണ്‍ മെഡിസിന് പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ സര്‍വ്വീസസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ എന്നിങ്ങനെ മൂന്നു ഉപ വിഭാഗങ്ങളുണ്ടാവും. പ്രാഥമിക, സാമൂഹിക, ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും ഭരണപരമായ തസ്തികകളായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, വിവിധ പൊതുജനാരോഗ്യ പരിപാടികളുടെ ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന ഡോക്ടര്‍മാരും പബ്ലിക് ഹെല്‍ത്ത് കേഡറില്‍പ്പെടും. ക്ലിനിക്കല്‍ സര്‍വ്വീസില്‍ സ്പെഷ്യലിസ്റ്റുകളും സൂപ്രണ്ട് പോലുള്ള ഭരണനിര്‍വ്വഹണ തസ്തികകളും പെടും. മെഡിക്കല്‍ കോളേജുകളിലുള്ളവരാവും മെഡിക്കല്‍ എഡ്യുക്കേഷന്‍ കേഡറിലുണ്ടാവുക.

  4. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേയ്ക്ക് മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (ടഒഅ) വഴിയായിരിക്കും ഇത് നടപ്പാക്കുന്നത്.

  5. ഈ സ്കീമില്‍ റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യമായി ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടുത്തും. ഡാറ്റാ ബെയ്സില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്തി സ്കീം വിപുലീകരിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്കു വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി തുടരും.

  6. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടത്തിപ്പ് കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. ആക്ടുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട, ഇടത്തരം ആശുപത്രികളുടെയും ലബോറട്ടറികളുടെയും പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കും. വിവിധ ചികിത്സയ്ക്കായി ചുമത്താവുന്ന ഫീസുകൂടി ഉള്‍പ്പെടുത്തും.

  7. സ്കൂള്‍ ആരോഗ്യ പദ്ധതി കൂടതുല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്ന താണ്.

  8. വൃദ്ധരുടെ ആരോഗ്യ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് സമഗ്രമായ ഒരു സമഗ്ര വൃദ്ധാരോഗ്യ സംരക്ഷണ പരിപാടി ആസൂത്രണം ചെയ്യുന്നതാണ്. വയോജനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വയോജന കമ്മീഷന്‍ രൂപീകരിക്കും. കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

  9. വയോജനങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി താലൂക്ക്, ജില്ല, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജീറിയാട്രിക്സ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണ്. പ്രായമായ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കും.

  10. വയോജനങ്ങള്‍ക്കുള്ള ഫ്ളൂ, ന്യൂമോകോക്കല്‍ വാക്സിന്‍ പദ്ധതി നടപ്പാക്കുന്നതാണ്.

  11. പൊതു ആശുപത്രികളില്‍ കേരളത്തിലെ ക്യാന്‍സര്‍ രോഗികളില്‍ മഹാഭൂരിപക്ഷം പേര്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കും. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യ ചികിത്സ ഉറപ്പുവരുത്തും.

  12. പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കും. സ്തനാര്‍ബുദവും തൈറോയ്ഡ് ക്യാന്‍സറും കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ രണ്ട് ക്യാന്‍സറുകളെ സംബന്ധിച്ചും വിശദമായ ഗവേഷണം നടത്തുന്നതാണ്. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ തടയുന്നതിനുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ നല്‍കുന്നതാണ്.

  13. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡ് നല്‍കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

  14. കേരളത്തില്‍ കാണുന്ന രോഗങ്ങള്‍ക്കു വ്യക്തമായ ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദ്ദേശക തത്വങ്ങളും തയ്യാറാക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ സംഘടനകളുമായി ആലോചിച്ച് വിവിധ രംഗങ്ങളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്മെന്റ് ഗൈഡ് ലൈന്‍സ് തയ്യാറാക്കി നടപ്പാക്കുന്നതാണ്.

  15. കുടുംബ ആരോഗ്യ കേന്ദ്രങ്ങളെ താലൂക്ക്, ജില്ലാ, സംസ്ഥാനതല കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെലിമെഡിസിന്‍ സംവിധാനം ഒരുക്കും. ഡോക്ടര്‍മാര്‍ക്ക് കെ-ഹെല്‍ത്ത് ആപ്ലിക്കേഷനിലൂടെ നിസാര രോഗങ്ങള്‍ക്ക് വീഡിയോ കോളിലൂടെ കണ്‍സല്‍ട്ടേഷന്‍ നല്‍കാനും എല്ലാ രേഖകളും വൈദ്യനിര്‍ദ്ദേശങ്ങളും സ്വയമേവ രേഖപ്പെടുത്താനും വേണ്ട സംവിധാനം ഒരുക്കും.

  16. ഇ-ഹെല്‍ത്തിനെ ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ ഐ.റ്റി അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കുന്ന ഏജന്‍സിയായി ഉയര്‍ത്തും.

  17. കൊവിഡ് വാക്സിനും അതുപോലെ തന്നെ സൗജന്യമായിരിക്കും.

  18. മെഡിക്കല്‍ ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റായ പാലക്കാട്ടെ ഇമേജിന്റെ മാതൃകയില്‍ ആവശ്യാനുസൃതം കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. അതിനു പുറമേ മെഡിക്കല്‍ കോളേജുകളിലും വലിയ സര്‍ക്കാര്‍ ആശുപത്രികളിലും മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

  19. പുതിയ കേരള പൊതുജനാരോഗ്യ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നിയമ നിര്‍മ്മാണ നടപടി സ്വീകരിക്കുന്നതാണ്. ഇന്നു നിലവിലിരിക്കുന്ന രണ്ടു പൊതുജനാരോഗ്യ നിയമങ്ങളിലെ (തിരുവിതാംകൂര്‍ കൊച്ചിയും മലബാറും) പ്രസക്തമായ വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ നിയമം വരുന്നതോടെ പഴയ രണ്ട് നിയമങ്ങളും ഇല്ലാതാകും.

  20. കേരളത്തില്‍ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങള്‍ തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് 1953 ഉം മലബാര്‍ പ്രദേശത്തുള്ളവരുടേത് മദ്രാസ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് 1914 ഉം പ്രകാരമാണ് നടത്തുന്നത്. തിരുവിതാംകൂര്‍ കൊച്ചി ആക്ട് എല്ലാ വൈദ്യ വിഭാഗങ്ങളുടെയും രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ മദ്രാസ് ആക്ട് ആധുനിക ചികിത്സകരുടേത് മാത്രമാണ് നടത്തുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഒരു ഏകീകൃത മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് തയ്യാറാക്കി നടപ്പിലാക്കുന്നത്.

  21. ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സംസ്ഥാനം തയ്യാറാക്കിയിട്ടുള്ള ആരോഗ്യ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

  22. ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പാലിയേറ്റീവ് നെറ്റുവര്‍ക്ക്. ഇവയുടെ ഏകോപന ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വിദഗ്ധ ചികിത്സാ പിന്തുണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ്. ഇപ്പോള്‍ സെക്കണ്ടറിതല പരിചരണം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നുണ്ട്. പാലിയേറ്റീവ് മേഖലയില്‍ കൂടുതല്‍ നേഴ്സുമാരെയും ഫിസിയോ തെറാപ്പിസ്റ്റു മാരെയും നിയോഗിക്കും. കിടപ്പുരോഗികള്‍ക്ക് പരിചരണവും മരുന്നും ആവശ്യമുള്ളിടങ്ങളില്‍ ജനകീയ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും ഉറപ്പുവരുത്തും.

  23. ഇ.എസ്.ഐ ആശുപത്രികളുമായി സഹകരിച്ച് തൊഴില്‍ജന്യ രോഗങ്ങളെ സംബന്ധിച്ച് പഠനം നടത്തി ഉചിതമായ പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പരമ്പരാഗത മേഖലയിലെ തൊഴില്‍ജന്യ രോഗങ്ങള്‍ നിര്‍ണ്ണയിച്ച് അതിന് ആവശ്യമായ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക പ്രാധാന്യം നല്‍കും.

  24. എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിന് പ്രത്യേക സ്കീം ഉണ്ടാക്കും. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള രോഗികളുടെ പുനരധി വാസത്തിന് പ്രത്യേക സഹായം നല്‍കും.

  25. താലൂക്ക് ആശുപത്രി വരെ സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനം ഒരുക്കും. കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യം ഇരട്ടിയാക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിക്കും. എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വിഭാഗമുണ്ടാവും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനമുണ്ടാക്കും. ഇപ്രകാരം ഓരോ തലത്തിലും വേണ്ടുന്ന മിനിമം സൗകര്യങ്ങള്‍ എന്തെന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ആ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

  26. സ്വകാര്യമേഖലയിലെ എല്ലാ നേഴ്സുമാര്‍ക്കും ന്യായമായ മിനിമം വേതനവും മറ്റ് സേവന വ്യവസ്ഥകളും നടപ്പിലാക്കും. തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

  27. കേരളത്തിലെ മൂവായിരത്തോളം വരുന്ന ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും നേരിടുന്ന സവിശേഷമായ പ്രശ്നങ്ങളെ പഠിച്ച് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും.

    മെഡിക്കല്‍ കോളേജ്

  28. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളേജ്, ജില്ലാതാലൂക്ക് ആശുപത്രികളുടെ നവീകരണം പൂര്‍ത്തിയാക്കും. പുതിയ മെഡിക്കല്‍ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി സര്‍വ്വീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും.

  29. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവര്‍ത്തന സ്വയംഭരണം നല്‍കുന്നതിനെ സംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി നടപ്പാക്കും. ആരോഗ്യ ഗവേഷണത്തെയും അതുമായി ബന്ധപ്പെട്ട അക്കാദമിക് പ്രസിദ്ധീകരണങ്ങളെയും പ്രോത്സാഹിപ്പിക്കും.

  30. എല്ലാ മെഡിക്കല്‍ കോളേജുകളും മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ എന്നിങ്ങനെ അഞ്ചു സ്ഥാപനങ്ങളുള്ള സമുച്ചയങ്ങളാക്കി മാറ്റുന്നതാണ്.

  31. പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നേഴ്സിംഗ് കോളേജുകള്‍ ആരംഭിക്കും. നേഴ്സിംഗ് പാസ്സായവര്‍ക്ക് വിദേശഭാഷാ നൈപുണിയിലടക്കം ഫിനിഷിംഗ് കോഴ്സുകള്‍ വിപുലപ്പെടുത്തും. വിദേശ ആശുപത്രികളുമായി ഇക്കാര്യത്തില്‍ സഹകരിക്കും.

  32. മെഡിക്കല്‍ കോളേജുകളില്‍ ജെറിയാട്രിക്, ഫാമിലി മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍, സ്പോര്‍ട്ട്സ് മെഡിസിന്‍, ക്ലിനിക്കല്‍ എംബ്രോയോളജി, റേഡിയേഷന്‍ ഫിസിക്സ്, ജെനറ്റിക്സ്, ഹോസ്പിറ്റല്‍ അഡ്മിനിസിട്രേഷന്‍ എന്നിവയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതാണ്. ഫാര്‍മസി കോളേജുകളില്‍ ഡി.ഫാം, എം.ഫാം എന്നിവയും പി.എച്ച.്ഡി പ്രോഗ്രാമും ആരംഭിക്കും.

  33. ക്യാന്‍സര്‍ സെന്ററുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് നടപ്പാക്കും.

  34. മെഡിക്കല്‍ കോളേജുകളും അവ സേവിക്കുന്ന ജില്ലകളും ഒരു യൂണിറ്റായി പരിഗണിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.എം.ഒ, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതി രൂപീകരിക്കും.

  35. മെഡിക്കല്‍ കോളേജുകളിലെ സാമൂഹ്യാരോഗ്യ വിഭാഗങ്ങള്‍ (കമ്മ്യൂണിറ്റി മെഡിസിന്‍) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും ആരോഗ്യ പദ്ധതികളുടെ നടത്തിപ്പിലും ആരോഗ്യ പഠനങ്ങള്‍ നടത്തുന്നതിനും സഹായിക്കുന്ന തിനുമുള്ള നോഡല്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കും.

  36. പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതാണ്. പത്തോളജി, മൈക്രോ ബയോളജി, ഇമ്മ്യൂണോളജി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ സൗകര്യം ഈ ലാബുകളില്‍ ഉണ്ടായിരിക്കും.

  37. ലബോറട്ടറി, ഇമേജിംഗ് ഫിസിഷ്യന്‍മാരും സാങ്കേതിക വിദഗ്ധരുമുള്‍പ്പെട്ട ഒരു ക്ലിനിക്കല്‍ ഡയഗ്നോസ്റ്റിക് ടെക്നോളജി കൗണ്‍സില്‍ രൂപീകരിക്കുന്നതാണ്. രോഗനിര്‍ണ്ണയ സേവനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെയും നിലവാര സൂചകങ്ങളുടെയും പാലനം ഈ കൗണ്‍സില്‍ കാലാകാലങ്ങളില്‍ വിലയിരുത്തും.

  38. കേരള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ ഡ്രഗ് ഫോര്‍മുലറി സമിതിയെ നിയോഗിക്കുന്നതാണ്. സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് കോളേജുകളെ ഫോര്‍മുലറി തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തുന്നതാണ്. ഇതിനു പുറമേ ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ന്യൂസ് ലെറ്റുകളും പ്രസിദ്ധീകരിക്കും.

  39. ആരോഗ്യ ബോധവല്‍ക്കരണം, ജനകീയ ആരോഗ്യ ഇടപെടലുകള്‍, സൈക്കിളിംഗ് പോലുള്ള ആരോഗ്യ കായിക പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ആരംഭിക്കും.