Skip to main content

ഇ ഡി കിഫ്ബിയുമായി ബന്ധപ്പെട്ട് അയച്ചിട്ടിരിക്കുന്ന സമൻസ് പിൻവലിക്കണം

ഇഡി കിഫ്ബിയുമായി ബന്ധപ്പെട്ട് എനിക്ക് അയച്ചിരിക്കുന്ന സമൻസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ കത്തു നൽകി. അതോടൊപ്പം ഇഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചു.

എനിക്കു ലഭിച്ച രണ്ട് നോട്ടീസുകളിലും ഞാൻ ചെയ്ത കുറ്റം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ ഞാനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമൻസിലും പറഞ്ഞിട്ടില്ല. ചെയ്തകുറ്റം എന്തെന്നു വ്യക്തമാക്കാതെ നടത്തുന്ന അന്വേഷണ പര്യടനങ്ങൾ സുപ്രിംകോടതി വിലക്കിയിട്ടുള്ളതാണ്. സമീപകാലത്തെ സുപ്രിംകോടതി വിധി പ്രകാരം ഇതിന് ഇഡിക്ക് അവകാശം ഉണ്ടെന്ന് ചില ചാനലുകളിൽ ചർച്ച ചെയ്തു കേട്ടു. ഈ വിധിക്ക് ആധാരമായ കേസ് Prevention of Money Laundering Act, 2002 പ്രകാരമുള്ളവയ്ക്കാണ്. എനിക്കുള്ള സമൻസിൽ റഫർ ചെയ്തിട്ടുള്ളത് ഫെമ നിയമമാണ്. അതിന് ഇതുപോലെ കാടും പടലും തല്ലിയുള്ള (fishing and roving enquiry) അന്വേഷണം അനുവദനീയമല്ല.

മസാലബോണ്ടിൽ നിയമലംഘനം ഉണ്ടെങ്കിൽ അതിനു വ്യക്തത വരുത്താൻ റിസർവ്വ് ബാങ്കിനോടു ചോദിച്ചാൽ മതി. ആർബിഐ നിർദ്ദേശിച്ചിട്ടുള്ള നടപടി പ്രകാരം അപേക്ഷതിന്റെ അടിസ്ഥാനത്തിൽ മസാലബോണ്ട് ഇറക്കാൻ അനുമതി രേഖാമൂലം അവർ തന്നിട്ടുള്ളതാണ്. ഇതിനുള്ള രജിസ്ട്രേഷൻ നമ്പരും അനുവദിച്ചു. മൂന്നു വർഷമായി ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും റിപ്പോർട്ട് കിഫ്ബി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ പ്രതികൂലമായ ഒരു പരാമർശംപോലും ആർബിഐയിൽ നിന്നും ഉണ്ടായിട്ടില്ല. റെഗുലേറ്റർക്കു പരാതി ഇല്ലെങ്കിൽ ഇഡിയുടെ പരാതിക്ക് എന്ത് സാംഗത്യം?

അതുകൊണ്ട് ആദ്യം കുറ്റം എന്തെന്നു പറയണം. അങ്ങനെയൊന്നു പറയാനില്ലെങ്കിൽ സമൻസ് പിൻവലിക്കണം. ഇതാണ് ഞാൻ കത്തിലൂടെ പറഞ്ഞിട്ടുള്ളത്.

2021 മാർച്ച് മുതൽ ഒന്നരക്കൊല്ലമായി കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് ഫണ്ട് മാനേജർ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നു പറഞ്ഞ് നിരന്തരമായി ഇഡി വിളിച്ചുവരുത്തുകയാണ്. ഇതുവരെ കുറ്റം കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിർണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന എനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.

രണ്ട് സമൻസ് അയച്ചു. രണ്ടു പ്രാവശ്യവും എനിക്ക് അറിയിപ്പ് കിട്ടും മുമ്പ് മാധ്യമങ്ങൾക്കു കിട്ടി. ഇത്തരത്തിലുള്ള ഉപജാപങ്ങൾ ബോധപൂർവ്വമുള്ള പ്രചാരവേലയുടെ ഭാഗമാണ്. ഇതു തികച്ചും പ്രതിഷേധാർഹമാണ്. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായിട്ട് അധപതിച്ചിരിക്കുകയാണ്.

ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ ചുമതലവഹിച്ചത്. ഏത് രേഖയും കിഫ്ബിയിൽ നിന്നും ശേഖരിക്കാവുന്നതേയുള്ളൂ. മന്ത്രിയോ എംഎൽഎയോ അല്ലാത്തതിനാൽ കിഫ്ബി രേഖകൾ സമാഹരിക്കാൻ എനിക്കു കഴിയില്ല. എന്റെ വരവ് സംബന്ധിച്ച കണക്കുകൾ കൃത്യമായി ആദായനികുതി വകുപ്പിനു സമർപ്പിച്ചിട്ടുണ്ട്. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ചതും പൊതുമണ്ഡലത്തിലുണ്ട്. മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ശേഖരിക്കാവുന്ന രേഖകളാണ് ഇഡി ചോദിച്ചിട്ടുള്ളത്. അവയ്ക്കുവേണ്ടി എന്നെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല. അടുത്ത ബന്ധുക്കളൊന്നും എന്നെ ആശ്രയിച്ചു കഴിയുന്നവരല്ല. അതിനാൽ അവരുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും എന്റെ കൈയിലുമില്ല. ഞാൻ ചെയ്ത തെറ്റ് എന്തെന്നു സൂചനപോലും നൽകാതെ ഇത്തരം കാര്യങ്ങളെല്ലാം ഞാൻ ശേഖരിച്ചു നൽകണമെന്നു പറയുന്നതിനോടു യോജിപ്പുമില്ല.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

 

Share

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.