Skip to main content

ഗുജറാത്ത് വംശഹത്യ കേസിൽ കുറ്റവാളികൾ രക്ഷപ്പെടുന്നത് തുടർക്കഥ

2002 ൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ട്‌ നടത്തിയ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലെ പ്രതികളെ കോടതികൾ വെറുതെവിട്ട വിധികൾ ആശങ്കകൾ ഉയർത്തുന്നതാണ്. പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ ബിജെപി സർക്കാരുകളും അന്വേഷണ ഏജൻസികളും പരാജയപ്പെട്ടതാണ്‌ പ്രതികളെ രക്ഷിച്ചത്‌. കലാപങ്ങളിൽ നേരിട്ട് പങ്കെടുക്കുകയും ഒളിക്യാമറക്ക് മുൻപിൽ കൂട്ടകൊലപാതകങ്ങൾ നടത്തിയെന്ന് വീമ്പുപറയുകയും ചെയ്ത പ്രതികൾ പോലും വെറുതെ വിട്ടവരിൽ ഉൾപ്പെടുന്നു.

ബിൽക്കിസ്‌ ബാനു കേസ്‌:

കുറ്റവാളികളെ മോചിപ്പിച്ചു.

അഞ്ച്‌ മാസം ഗർഭിണിയായ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പേരെ 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. ബോംബെ ഹൈക്കോടതി വിധി ശരിവച്ചു. ഈ കുറ്റവാളികളെ ഗുജറാത്ത്‌ സർക്കാർ ശിക്ഷ ഇളവ്‌ ചെയ്‌ത്‌ 2022 ആഗസ്‌തിൽ മോചിപ്പിച്ചു. ഇതിനെതിരെ ബിൽക്കിസ്‌ ബാനുവും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലി ഉൾപ്പെടെയുള്ളവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികളെ വിട്ടയച്ച ഗുജറാത്ത്‌ സർക്കാർ നടപടിക്കെതിരെ കോടതി രൂക്ഷ വിമർശം നടത്തി. ഒരാളെ കൊന്ന കേസിലെ പ്രതിക്ക്‌ ശിക്ഷാഇളവ്‌ നൽകുന്നതുപോലെയല്ല ഗർഭിണിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി നിരവധിപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക്‌ ശിക്ഷാഇളവ്‌ അനുവദിക്കുന്നത്‌. ഇത്തരം കുറ്റകൃത്യങ്ങൾ മുഴുവൻ സമൂഹത്തിനും ജനങ്ങൾക്കും എതിരാണെന്നും കോടതി പറഞ്ഞു.

ബെസ്റ്റ്‌ ബേക്കറി:

വഡോദരയിലെ ബെസ്റ്റ്‌ ബേക്കറിയിൽ 14 പേരെ തീയിട്ട്‌ കൊന്നു. 21 പ്രതികളെ വഡോദര ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി കുറ്റവിമുക്തരാക്കി. സുപ്രീംകോടതി ഇടപെട്ട്‌ വീണ്ടും വിചാരണ നടന്നു. 21 പേരെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. എട്ട്‌ പേരെ വെറുതെവിട്ടു. അഞ്ചുപേരെ ഹൈക്കോടതിയും വെറുതെവിട്ടു.

പഞ്ചമഹൽ:

കലോലിൽ വ്യത്യസ്ത സംഭവങ്ങളിൽ 12 പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ 26 പേരെ പഞ്ചമഹൽ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു.

ദിപ്ദ ദർവാജ:

ഉത്തര ഗുജറാത്തിലെ ദിപ്ദ ദർവാജയിലെ ഒരു കുടുംബത്തിലെ നാലു കുട്ടികളടക്കം 11 പേരെ കൊലപ്പെടുത്തി. 21 പേരെ ജീവപര്യന്തം ശിക്ഷിച്ചു. മുൻ ബിജെപി എംഎൽഎ പ്രഹ്ലാദ് ഗോസ ഉൾപ്പെടെ 61 പേരെ കുറ്റവിമുക്തരാക്കി.

ഒഡെ ഗ്രാമം:

വംശഹത്യയെ തുടർന്ന്‌ ആനന്ദ് നഗരത്തിനടുത്തുള്ള ഒഡെ ഗ്രാമത്തിലെ മുസ്ലിം വീടുകൾ തീവച്ച്‌ നശിപ്പിച്ചു. മൂന്നിടത്തായി 27 പേർ കൊല്ലപ്പെട്ടു. 47 പ്രതികളിൽ വിചാരണക്കോടതി 23 പേരെ ശിക്ഷിച്ചു. 18 പേർക്ക് ജീവപര്യന്തം തടവും അഞ്ചു പേർക്ക് ഏഴു വർഷം തടവുമാണ് വിധിച്ചത്. ജീവപര്യന്തം ലഭിച്ചവരിൽ നാലു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

നരോദപാട്യ കൂട്ടക്കൊല:

വംശഹത്യക്കിടയിൽ നടന്ന ഏറ്റവും വലിയ ആക്രമണം. 96 പേർ മരിച്ചു. മന്ത്രിയായിരുന്ന മായാ കോട്‌നാനി, ബാബു ബജ്രംഗി തുടങ്ങിയ നേതാക്കളാണ് അക്രമികൾക്ക് ആയുധം നൽകിയത്. വിചാരണ കോടതി മായ കോട്‌നാനി അടക്കം 30 പേരെ ശിക്ഷിച്ചു. ഹൈക്കോടതി മൂന്നു പ്രതികളെ 10 വർഷം കഠിനതടവിന്‌ ശിക്ഷിച്ചു. 29 പേരെ വെറുതെ വിട്ടു.

 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.