Skip to main content

ക്യാമറക്കണ്ണുകൾ സുരക്ഷിത യാത്രക്ക്

റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കാൻ ആവിഷ്‌കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ (മോട്ടോർ വാഹന നിയമങ്ങൾ). വാഹനം ഓടിക്കുന്നവരും അതിൽ സഞ്ചരിക്കുന്നവരും കാൽനടക്കാരും നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, ട്രാഫിക്‌ നിയമങ്ങൾ ലംഘിക്കുകയെന്നത്‌ ഒരു ഫാഷനും സാഹസിക കൃത്യവുമായി കരുതുന്നവരുമുണ്ട്‌. നിയമലംഘനങ്ങളെ ഗൗരവമായി കാണാൻ തയ്യാറാകാത്തതുകൊണ്ട്‌ നിരവധി ജീവിതങ്ങളാണ്‌ ഓരോ ദിവസവും നിരത്തുകളിൽ പൊലിഞ്ഞുവീഴുന്നത്‌. ജീവച്ഛവങ്ങളായി കഴിയുന്നവർ അതിലേറെ. നിരവധി കുടുംബങ്ങളുടെ തകർച്ചയ്‌ക്കുതന്നെ വാഹനാപകടങ്ങൾ കാരണമാകുന്നു. നിരവധി പദ്ധതികളും വാഹന പരിശോധനകളും തുടർച്ചയായ ബോധവൽക്കരണവും നടത്തുന്നുണ്ടെങ്കിലും അപകടം കുറയ്‌ക്കാൻ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്‌ റോഡപകടങ്ങൾ കുറച്ച്‌ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. ഗതാഗതനിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌) കാമറകൾ വ്യാഴാഴ്‌ചമുതൽ പ്രവർത്തനസജ്ജമായി. പ്രധാന അപകടസാധ്യതാ മേഖലകൾ കേന്ദ്രീകരിച്ച്‌ 726 കാമറകളാണ്‌ സ്ഥാപിച്ചത്‌. കാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനത്തിനും പിഴ ഈടാക്കും. ഓരോ നിയമലംഘനത്തിനും വ്യത്യസ്‌ത പിഴയാണ്‌ ചുമത്തുക.

മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും വാഹനപരിശോധന പൊതുജനങ്ങൾക്ക്‌ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന പരാതി സ്ഥിരമായി ഉയരാറുണ്ട്‌. പരിശോധനയുടെ മറവിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപവുമുണ്ട്‌. പുതിയ സംവിധാനം പ്രാബല്യത്തിലായതോടെ വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള പരിശോധന കുറയ്‌ക്കാൻ സാധിക്കും. കേരള റോഡ്‌ സേഫ്‌റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ച്‌ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഹെൽമറ്റ്‌, ഇരുചക്രവാഹനങ്ങളിലെ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനങ്ങൾ നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കാമറകൾ സ്വയം കണ്ടുപിടിക്കും. എല്ലാ നിയമലംഘനവും കാമറകൾ വഴിമാത്രം കണ്ടെത്താനാകില്ല. രേഖകൾ ഇല്ലാതെയും വ്യാജരേഖകൾ ഉപയോഗിച്ചും മദ്യപിച്ച്‌ വാഹനമോടിക്കുന്നതും കണ്ടെത്താൻ വാഹന പരിശോധനകൾ നടത്തേണ്ടിവരും. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളെ നിർബന്ധിതരാക്കിക്കൊണ്ട്‌ വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്‌ക്കാനുള്ള കുറ്റമറ്റ രീതിയാണ്‌ പുതിയ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. നിയമലംഘനം വ്യക്തമായ തെളിവുകളോടെ പിടികൂടുന്നതിനാൽ നിയമലംഘകർക്ക്‌ പരിശോധനയുടെ പേരിൽ വിവാദം സൃഷ്ടിച്ച്‌ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാകില്ല. നിർമിത ബുദ്ധിയധിഷ്‌ഠിത കാമറ ആയതിനാൽ വ്യക്തമായ ചിത്രങ്ങളാണ്‌ പതിയുക.

ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണവും നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളം. ജനസാന്ദ്രതയും വാഹനസാന്ദ്രതയും അപകടം കൂടാൻ കാരണമാകുന്നുണ്ടെങ്കിലും ട്രാഫിക്‌ നിയമലംഘനങ്ങൾ പ്രധാന കാരണമാണ്‌. 2023ൽ ആദ്യ രണ്ടു മാസത്തിനിടയിൽമാത്രം 740 പേർ മരിച്ചു. 9795 പേർക്ക്‌ പരിക്കേറ്റു. ഒരു ദിവസം ശരാശരി സംസ്ഥാനത്ത്‌ 13 പേർ മരിക്കുന്നു. 150 പേർക്ക്‌ സാരമായി പരിക്കേൽക്കുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അപകടങ്ങൾ കുറയ്‌ക്കുക എന്നത്‌ നാടിനോട്‌ പ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രധാന കടമയാണ്‌. എന്നാൽ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട്‌ പൊതുജനങ്ങളുടെ സുരക്ഷയ്‌ക്കും അപകടം കുറയ്‌ക്കുന്നതിനും നടപ്പാക്കുന്ന പുതിയ സംവിധാനത്തെപ്പോലും ദുഷ്ടലാക്കോടെ കാണുകയാണ്‌ പ്രതിപക്ഷം. സംസ്ഥാന സർക്കാരിന്‌ വരുമാനമുണ്ടാക്കാനുള്ള പദ്ധതിയെന്നാണ്‌ യുഡിഎഫ്‌ പ്രചരിപ്പിക്കുന്നത്‌. കോൺഗ്രസ്‌ സർക്കാർ തുടക്കമിട്ടതും തുടർന്ന്‌ ബിജെപി സർക്കാർ നടപ്പാക്കിയതുമായ കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ ട്രാഫിക്‌ നിയമങ്ങൾ നടപ്പാക്കുന്നതും നിയമലംഘനങ്ങൾക്ക്‌ പിഴ നിശ്ചയിക്കുന്നതും.

ഉയർന്ന പിഴ നിശ്ചയിച്ച്‌ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നപ്പോൾ അതിനെ പാർലമെന്റിൽ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു. എന്നാൽ, അപകടം കുറയ്‌ക്കാൻ ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ ഉയർന്ന പിഴ ഏർപ്പെടുത്തണമെന്ന വാദമാണ്‌ കേന്ദ്രം ഉയർത്തിയത്‌. പല ട്രാഫിക്‌ നിയമലംഘനങ്ങൾക്കും മറ്റു സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ പിഴയാണ്‌ കേരളം ഈടാക്കുന്നത്‌. ഇത്‌ മറച്ചുവച്ചുകൊണ്ട്‌ യുഡിഎഫ്‌ കള്ളപ്രചാരണം നടത്തുകയാണ്‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന നൂതന പദ്ധതികളെ എതിർക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമാണ്‌ ഇതിനുപിന്നിലും.

 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.