കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
കേരളീയ സമൂഹം നെഞ്ചേറ്റുന്ന മതസൗഹാർദത്തിന്റെ നിരവധി രൂപങ്ങൾ നമ്മുടെ വിശ്വാസങ്ങളിലും ആഘോഷങ്ങളിലും നിലനിൽക്കുന്നുണ്ട്. ജനതയെ യോജിപ്പിച്ചു നിർത്തുന്ന ഇത്തരം സംവിധാനങ്ങളെ സൂക്ഷ്മതലത്തിൽ തന്നെ ഇല്ലാതാക്കാനാണ് മതരാഷ്ട്രവാദികൾ ശ്രമിക്കുന്നത്. നമ്മുടെ സാമൂഹ്യജീവിതത്തിലെ കൂട്ടായ്മയുടെ തലങ്ങളെ വെട്ടിമാറ്റാനുള്ള ബോധപൂർവമായ ഇടപെടലുകളാണ് ഈ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്.
സംഘപരിവാർ കാലങ്ങളായി ഉയർത്തുന്ന വർഗീയ അജണ്ടകളുടെ തുടർച്ചയാണിത്. അയ്യപ്പനും വാവരും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രചരണങ്ങൾ, ദേവസ്വം ബോർഡിന്റെ പണം സർക്കാർ അപഹരിക്കുന്നു എന്ന പച്ചക്കള്ളം, ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ക്രിസ്ത്യൻ വിഭാഗക്കാരാണെന്ന തരത്തിലുള്ള വർഗീയ പ്രചരണം. ഇത്തരത്തിൽ അസത്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ ഹിന്ദുമത വർഗീയവാദികൾ ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്.
മതവിശ്വാസവും വർഗീയതയും രണ്ടാണെന്ന് ഈ വിഷയം കൃത്യമായി ഓർമപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ ഭജൻസ് പക്വതയാർന്ന സമീപനമാണ് സ്വീകരിച്ചത്. മതങ്ങൾക്കതീതമായി ഭക്തിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെയാകെ യോജിപ്പിച്ചു നിർത്തുകയെന്നതാണ് നന്ദഗോവിന്ദം സ്വീകരിക്കുന്നത്.
