Skip to main content

മൃഗപരിപാലനം

പാലില്‍ സ്വയം പര്യാപ്തത കൈവരിക്കും. പാല്‍ ഉത്പാദനത്തില്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ തുടര്‍വര്‍ഷങ്ങളിലും നിലനിര്‍ത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈല്‍ വെറ്റിനറി സേവനങ്ങള്‍ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും. പാല്‍ കറക്കുന്നതിനുള്ള യന്ത്രങ്ങള്‍ക്കു സബ്സിഡി നല്‍കും. പ്രതിദിന മുട്ട ഉല്‍പ്പാദനം സ്വയംപര്യാപ്തത കൈവരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. കേരള ചിക്കന്‍ ബ്രാന്‍ഡിന്റെ ശൃംഖല ആരംഭിക്കും.

മൃഗപരിപാലനം

  1. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായി. കേരളം പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ പാല്‍പ്പൊടി നിര്‍മ്മാണം ഉള്‍പ്പെടെ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഒരുക്കുന്നതാണ്. ഇതിനായി ഓപ്പറേഷന്‍ ഫ്ളഡ് കേരള എന്ന മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതാണ്. ഇതിന്റെ ഭാഗമായി പാലിന്റെ ഉല്‍പ്പാദനക്ഷമത 10.2 ലിറ്ററില്‍ നിന്നും 14 ലിറ്ററായി ഉയര്‍ത്തും. 5060 മൃഗങ്ങളുള്ള ആധുനിക ഡയറി ഫാമുകളെ പ്രോത്സാഹിപ്പിക്കും. ഇതിനുള്ള ഭരണപരമായ തടസ്സങ്ങള്‍ നീക്കും. പാല് സൂക്ഷിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുമുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കും. കാലിത്തീറ്റ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും.

  2. കന്നുകാലി കോഴി വളര്‍ത്തല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കും. ഇതിന് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളെ ഡയറി സ്റ്റാര്‍ട്ട് അപ്പ് ഗ്രാമങ്ങളായി രൂപാന്തരപ്പെടുത്തും. കൃഷി, മൃഗപരിപാലനം, മത്സ്യം, സംയോജിത കൃഷിയില്‍ നിന്ന് സേഫ് ടു ഈറ്റ് ഉല്‍പ്പന്നങ്ങളിലേയ്ക്കു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

  3. മില്‍മയുടെ പ്രവര്‍ത്തനങ്ങളെ യഥാര്‍ത്ഥ ആനന്ദ് മാതൃകയില്‍ ശക്തിപ്പെടുത്തും. ക്ഷീരക്ഷേമസംഘങ്ങള്‍ക്ക് സ്കീമുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം നല്‍കും. മിച്ചപ്പാലില്‍ നിന്നും പാല്‍പ്പൊടി നിര്‍മ്മിക്കുന്നതിന് മലബാറില്‍ ഒരു ഫാക്ടറി സ്ഥാപിക്കുന്നതാണ്.

  4. രാത്രികാലമടക്കം കൃഷിക്കാര്‍ക്ക് വെറ്റിനറി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ആംബുലന്‍സ് വാഹനസൗകര്യ മടക്കമുള്ള കേന്ദ്രങ്ങള്‍ ബ്ലോക്കുകളില്‍ സ്ഥാപിക്കും. മൃഗചികിത്സയും ക്ഷീകര്‍ഷകര്‍ക്ക് സേവനം വീട്ടുപടിയ്ക്കല്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.

  5. കന്നുകുട്ടി പരിപാലനത്തിനായി പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി, ഗോവര്‍ദ്ധിനി എന്നീ രണ്ട് സ്കീമുകളാണുള്ളത്. രണ്ടരലക്ഷത്തോളം കന്നുകുട്ടികളെ ഈ പദ്ധതികളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ സ്കീമുകള്‍ വിപുലപ്പെടുത്തും. കുടുംബശ്രീ പശു, ആട് ഗ്രാമം പദ്ധതികള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകളിലും കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കും.

  6. ചെറുകിട യൂണിറ്റുകളില്‍ പാല്‍ കറക്കുന്നതിനുള്ള ലഘുകറവ യന്ത്രങ്ങളെ വ്യാപകമാക്കും. ഈ യന്ത്രങ്ങള്‍ കുറ്റമറ്റതാക്കും. ക്ഷീരസംഘങ്ങളുടെ കീഴില്‍ മൊബൈല്‍ കറവ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും.

  7. കേരളത്തിലെ കാലിത്തീറ്റ ഉല്‍പ്പാദന ശേഷി ഇരട്ടിയായി ഉയര്‍ത്തും. ഇതു മാത്രമാണ് ന്യായവിലയ്ക്ക് കൃഷിക്കാര്‍ക്ക് കാലിത്തീറ്റ ലഭ്യമാക്കാനുള്ള മാര്‍ഗ്ഗം. കാലിത്തീറ്റ സബ്സിഡി ഉയര്‍ത്തും. തീറ്റപ്പുല്ല് കൃഷി തൊഴിലുറപ്പ് ഉപയോഗിച്ച് വിപുലപ്പെടുത്തും.

  8. കേരളീയരുടെ ഭക്ഷണത്തില്‍ ഇറച്ചിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇറച്ചിയുടെ ഉല്‍പ്പാദനം, സംസ്കരണം, വിപണനം എന്നിവയ്ക്ക് ഒരു മീറ്റ് സെക്ടര്‍ സ്ട്രാറ്റജിക് പ്ലാന്‍ ഉണ്ടാക്കും. കന്നുകാലി, പന്നി, കോഴി, താറാവ് തുടങ്ങി ഓരോ ഇനങ്ങള്‍ക്കും പ്രത്യേക പ്രവര്‍ത്തന പരിപാടിയുണ്ടാവും.

  9. ആധുനിക അറവുശാലകള്‍ക്ക് കിഫ്ബി വഴി ധനസഹായം നല്‍കുന്നുണ്ട്. എല്ലാ നഗരവല്‍കൃത തദ്ദേശസ്ഥാപനങ്ങളിലും സമയ ബന്ധിതായി ഇവ സ്ഥാപിക്കുമെന്ന് ഉറപ്പുവരുത്തും.

  10. കോഴിവളര്‍ത്തല്‍ മേഖലയില്‍ അന്യസംസ്ഥാന ഹാച്ചറി ഉടമസ്ഥന്മാരുടെ നീരാളിപ്പിടുത്തം കുറയ്ക്കുന്നതിനു കേരളത്തില്‍ കൂടുതല്‍ ഹാച്ചറികള്‍ ആരംഭിക്കും. രണ്ട് ബ്രീഡര്‍ ഫാമുകള്‍ സ്ഥാപിക്കും. വികേന്ദ്രീകൃതമായ ചെറുകിട കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളോടൊപ്പം വന്‍കിട വാണിജ്യ അടിസ്ഥാനത്തിലുള്ള ബ്രോയിലര്‍ ഫാമുകളും സ്ഥാപിക്കും.

  11. കേരള ചിക്കന്‍ ബ്രാന്‍ഡിലുള്ള ഗുണമേന്മയേറിയ ഇറച്ചിയുടെ ചില്ലറ വില്‍പ്പന ശൃംഖല പൗള്‍ട്രി ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെയും കുടുംബശ്രീയുടെയും ബ്രഹ്മഗിരി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്. 1000 ഔട്ട്ലറ്റുകള്‍ സ്ഥാപിക്കും. ഇതിനായി പ്രത്യേക കോള്‍ഡ് ചെയിന്‍ ശൃംഖല സൃഷ്ടിക്കും.

  12. മുട്ടയുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കും. മുട്ട ഉല്‍പ്പാദനം പ്രതിദിനം 75 ലക്ഷമായി ഉയര്‍ത്തും.

  13. താറാവ് കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കുട്ടനാട് താറാവ് ഗവേഷണ കേന്ദ്രം സ്ഥാപിക്കും. എല്ലാ താറാവുകളുടെയും വാക്സിനേഷന്‍ ഉറപ്പുവരുത്തും. സര്‍വ്വയലന്‍സ് സമ്പ്രദായം ശക്തിപ്പെടുത്തും. ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കും.

  14. പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി പ്രൊഡ്യൂസര്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കും.

  15. വാക്സിനുകള്‍, വിര മരുന്നുകള്‍, രോഗനിര്‍ണയ കിറ്റുകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും.

  16. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാല്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കും. ഇതിനു കൂടുതല്‍ ലാബുകള്‍ സ്ഥാപിക്കും.

  17. ക്ഷീര സാന്ത്വനം, ഗോ സമൃദ്ധി എന്നീ കന്നുകാലി ഇന്‍ഷ്വറന്‍സ് സ്കീമുകള്‍ വിപുലപ്പെടുത്തും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയ കന്നുകാലികള്‍ ചത്തുപോയതിന്റെയും കറവ ശുഷ്ക്കമായതിന്റെയും ഫലമായി കടക്കെണിയിലാവുകയും ജപ്തി നടപടികള്‍ അഭിമുഖീകരിക്കുകയും ചെയ്ത കൃഷിക്കാരുണ്ട്. ഇവരെ സഹായിക്കാന്‍ ഒരു പദ്ധതി ആവിഷ്കരിക്കും.

  18. സങ്കരയിനങ്ങളുടെ വ്യാപനംമൂലം തനത് കന്നുകാലി ജനുസ്സുകള്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. സങ്കരനയം തുടരുന്നതോടൊപ്പം തന്നെ തനതു കന്നുകാലി ജനസ്സുകളെ സംരക്ഷിക്കും. എല്ലാ കന്നുകാലികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് പദ്ധതി നടപ്പിലാക്കും.

  19. ഓമനപക്ഷി വളര്‍ത്തല്‍, വ്യാവസായിക അടിസ്ഥാനത്തില്‍ നായ്ക്കളുടെ ബ്രീഡിംഗ്, പരിശീലനം, ഫാം ടൂറിസം, തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. ഇവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണിക്ക് ഓണ്‍ലൈന്‍ വിപണന സൈറ്റുകള്‍ ആരംഭിക്കും.

  20. സ്കൂള്‍ പൗള്‍ട്രി ക്ലബ്ബ് വിപുലപ്പെടുത്തും. കോഴിഗ്രാമം പദ്ധതി വിപുലപ്പെടുത്തും.

  21. കന്നുകാലി, പക്ഷി സമ്പത്തിനു പകര്‍ച്ചവ്യാധികളില്‍ നിന്നും സുരക്ഷ ഉറപ്പുവരുത്തുന്നതിനു ബയോ സെക്യൂരിറ്റി ചട്ടക്കൂടിനു രൂപം നല്‍കും.

  22. തെരുവ് നായ്ക്കളുടെ സംരക്ഷണം ഉറപ്പുവരുത്തി, ഇവയുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.