Skip to main content

ദാരിദ്ര്യം നിർമ്മാജ്ജനം ചെയ്യും

ദാരിദ്ര്യം നിര്‍മ്മാജ്ജനം

  1. കേരളത്തില്‍ ഇന്ന് പരമദരിദ്രരായ കുടുംബങ്ങളുടെ എണ്ണം 4.5 ലക്ഷത്തിലധികം വരില്ല. നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നോമിനേറ്റ് ചെയ്യുന്ന പുതിയ കുടുംബങ്ങളെയും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ സര്‍വ്വേ നടത്തി മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കും. ഇപ്പോള്‍ ആശ്രയ പദ്ധതിയില്‍ 1.5 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്. ഇവരില്‍ അര്‍ഹതയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 4.5 ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കും.

  2. ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് ഓരോന്നിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിന് ചെയ്യേണ്ടുന്ന കാര്യങ്ങളും അവയ്ക്കു വേണ്ടിവരുന്ന ചെലവും രേഖയാ ക്കുന്നതാണ് മൈക്രോപ്ലാനിംഗ്. മൈക്രോ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് പേഴ്സണ്‍സ് ടീമുകള്‍ക്ക് പരിശീലനം നല്‍കും. നിലവിലുള്ള സ്കീമുകളെ പരമാവധി പ്ലാനുകളില്‍ സംയോജിപ്പിക്കും. പ്രത്യേകമായി നിര്‍ദ്ദേശങ്ങള്‍ക്കും രൂപം നല്‍കാം.

  3. ജോലി ചെയ്യുന്നതിനും വരുമാനം ആര്‍ജ്ജിക്കുന്നതിനും നിവൃത്തി യില്ലാത്ത കുടുംബങ്ങള്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി മാസം തോറും സഹായം നല്‍കുന്നതിനും അനുവാദം ഉണ്ടാകും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സര്‍ക്കാര്‍ ലഭ്യമാക്കും.

  4. ഈ മൈക്രോ പ്ലാനുകള്‍ പഞ്ചായത്ത് / മുനിസിപ്പല്‍ ഭരണസമിതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ കുടുംബശ്രീ വഴി നടപ്പാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഉറപ്പുവരുത്തും. അഞ്ചു വര്‍ഷംകൊണ്ട് ഇവരെ സ്ഥായിയായ രൂപത്തില്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റും.

 പട്ടികജാതി ക്ഷേമം

  1. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി പട്ടികവിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഉപപദ്ധതികള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷവും കേരളം പണം നീക്കിവയ്ക്കുകയുണ്ടായി. ഇതില്‍ ഗണ്യമായ ഭാഗം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴിയാണ് ചെലവഴിക്കുന്നത്. പ്രാദേശിക പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ പട്ടികജാതിക്കാരുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്തും.

  2. പട്ടികജാതി ഭൂഉടമസ്ഥത മെച്ചപ്പെടുത്തുന്നതിന് കഴിയാവുന്ന എല്ലാ നടപടികളും കൈക്കൊള്ളും. ഇതിനായി ഓരോ പ്രദേശത്തും ലഭ്യമായ പുറമ്പോക്ക് ഭൂമി, മിച്ചഭൂമി എന്നിവ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും.

  3. ഭൂരഹിതര്‍ക്കു വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതി വിപുലീകരിക്കും.

  4. ഓരോ ആവാസസങ്കേതത്തിനും മിനിമം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. ഇതിനു പുറമേ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കല്‍ തുടങ്ങി അധികമായി വേണ്ടുന്ന സൗകര്യങ്ങള്‍ കൂടി നിര്‍ണ്ണയിക്കും. ഇവ ഒരു പാക്കേജായി നല്‍കുന്ന അംബേദ്കര്‍ പദ്ധതി മുഴുവന്‍ സങ്കേതങ്ങളിലും അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കും.

  5. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തോല്‍വിയുടേയും, കൊഴിഞ്ഞു പോക്കിന്റെയും നിരക്ക് പഠനത്തിനിടയില്‍ കൂടുതലാണെന്ന കാര്യം കണക്കിലെടുത്തുകൊണ്ട് ഇത് പരിഹരിക്കുന്നതിനായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്കൂളുകളില്‍ തന്നെ പ്രത്യേക പരിശീലനം തുടര്‍ച്ചയായി നല്‍കുന്നതിന് സൗകര്യം ഉണ്ടാക്കും.

  6. പട്ടികജാതി കുട്ടികള്‍ക്കു വേണ്ടിയുളള പ്രീമെട്രിക്പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളെ ആധുനികവല്‍ക്കരിക്കും. താമസ സൗകര്യവും ഭക്ഷണവും മികച്ചതാക്കുക മാത്രമല്ല, ഹോസ്റ്റലുകളില്‍ കമ്പ്യൂട്ടര്‍ ലാബ്, മുറികളില്‍ ഇന്റര്‍നെറ്റ് സംവിധാനം എന്നിവ ഉറപ്പുവരുത്തും. കൂടുതല്‍ ട്യൂട്ടര്‍മാരെ നിയോഗിക്കും. ഇവയുടെ നടത്തിപ്പു സംബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും.

  7. കിഫ്ബിയെക്കൂടി ഉപയോഗപ്പെടുത്തി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് മികവുറ്റ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ഇവയുടെ നടത്തിപ്പിന് സ്കൂള്‍ മാനേജ്മെന്റ് സമിതികള്‍ രൂപീകരിക്കും.

  8. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന സഹായങ്ങള്‍ ജീവിത ചെലവുമായി ബന്ധപ്പെടുത്തി വര്‍ദ്ധിപ്പിക്കും.

  9. പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ പഠനം നിര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേക ഫിനിഷിഗ് സ്കൂളുകള്‍ ആരംഭിക്കും.

  10. സംഘടിത മേഖലയില്‍ ജോലിയുളളവര്‍ ഒഴികെയുളള മുഴുവന്‍ പട്ടികജാതി കുടുംബങ്ങളെയും ബി.പി.എല്‍ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും.

  11. പ്രാദേശിക സര്‍ക്കാരുകളുടെ പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതികളെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്ര വിലയിരുത്തിലിന് വിധേയമാക്കി മാര്‍ഗ്ഗരേഖകള്‍ കാലാനുസൃതമായി പരിഷ്കരിക്കും.

  12. പട്ടികജാതി വ്യവസായ സംരംഭകത്വ വികസനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കും. പട്ടികജാതി സംരംഭകര്‍ക്കു വേണ്ടിയുള്ള സ്റ്റാര്‍ട്ട് അപ്പ് ഡ്രീംസ് പദ്ധതി വിപുലീകരിക്കും.

  13. പട്ടികവിഭാഗ യുവജനങ്ങള്‍ക്ക് നൈപുണി പോഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്ലെയ്സ്മെന്റ് നല്‍കുന്നതിനുള്ള പദ്ധതി വഴി പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കും.

  14. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കും.

  15. പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളെ സമൂലമായി പുനസംഘടിപ്പിക്കും, പുനരുജ്ജീവിപ്പിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളിലും മറ്റുമുള്ള കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള ഒരു സ്കീം ആവിഷ്കരിക്കുന്നതാണ്.

  16. പട്ടികവിഭാഗങ്ങളുടെ പാര്‍പ്പിടപ്രശ്നം പൂര്‍ണമായും പരിഹരിക്കും. ലൈഫ് മിഷനില്‍ നിന്ന് അടുത്ത വര്‍ഷം 52000 കുടുംബങ്ങള്‍ക്ക് വീടു നല്‍കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റുള്ളവര്‍ക്കും. പഠനമുറി പദ്ധതി വിപുലീകരിക്കും.

പട്ടികവര്‍ഗ ക്ഷേമം

  1. ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള അംബേദ്കര്‍ പദ്ധതി വിപുലീകരിക്കും. ഊരുകളിലേയ്ക്കുള്ള റോഡുകള്‍, കുടിവെള്ളം, വൈദ്യുതി സാധ്യമല്ലാത്തിടത്ത് സോളാര്‍ സംവിധാനം, അംഗന്‍വാടികള്‍, പാര്‍പ്പിടം, പഠനവീട്, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും.

  2. ലൈഫില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും വീട് നല്‍കും. കുടുംബത്തിന്റെ ആവശ്യങ്ങളും താല്‍പര്യവും മനസ്സിലാക്കി കൊണ്ടായിരിക്കും പാര്‍പ്പിട പദ്ധതി ആവിഷ്കരിക്കുക.

  3. ആദിവാസികളുടെ ഭൂപ്രശ്ന പരിഹാരത്തിന് തരിശുഭൂമി, മിച്ചഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും. ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിയെങ്കിലും പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതോടൊപ്പം 2005 ലെ വനാവകാശ നിയമം കേരളത്തില്‍ ശാസ്ത്രീയമായി നടപ്പാക്കും.

  4. ആദിവാസി മേഖലകളില്‍ പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അട്ടപ്പാടിയിലെ മില്ലറ്റ് വില്ലേജ് പദ്ധതി വ്യാപിക്കും.

  5. ഗോത്രജീവിക പദ്ധതി പ്രകാരം കൂടുതല്‍ തൊഴില്‍ ഗ്രൂപ്പുകള്‍ക്കു രൂപം നല്‍കും. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നൈപുണി വികസനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പ്ലെയ്സ്മെന്റുകള്‍ നല്‍കുന്ന പദ്ധതി വിപുലപ്പെടുത്തും.

  6. കുടുംബാധിഷ്ഠിത മൈക്രോപ്ലാനില്‍ അര്‍ഹതപ്പെട്ട ഒരു ആദിവാസി കുടുംബവും വിട്ടുപോകില്ലായെന്ന് ഉറപ്പുവരുത്തും. എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്, ആരോഗ്യ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, സാമൂഹ്യക്ഷേമ പെന്‍ഷന്‍ എന്നിവ ഉറപ്പുവരുത്തും.

  7. ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തു ന്നതിന് ഗോത്രബന്ധു സ്കീമില്‍ കൂടുതല്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കും. സ്കൂളിലേയ്ക്ക് വാഹനസൗകര്യം ഏര്‍പ്പാടു ചെയ്യും. സാമൂഹ്യ പഠനമുറികള്‍ വിപുലപ്പെടുത്തും. കോളേജ് വിദ്യാഭ്യാസം മുടങ്ങുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനത്തിലൂടേയും, താമസ സൗകര്യം നല്‍കിയും പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സഹായം നല്‍കും.

  8. വന വിഭവങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നതിന് സഹായം നല്‍കും. സംസ്കരണ-വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. തറവില ഉറപ്പുവരുത്തും. ഗദ്ദിക വിപണന മേളകള്‍, കയര്‍ & ക്രാഫ്റ്റ് കടകള്‍, വനശ്രീ യൂണിറ്റുകള്‍ എന്നിവ അതിനായി ഉപയോഗപ്പെടുത്തും.

  9. കിഫ്ബി സഹായത്തോടെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ നവീകരണം പൂര്‍ത്തിയാക്കും. ഇവിടങ്ങളില്‍ താമസസൗകര്യം, ഭക്ഷണം, വിനോദസൗകര്യങ്ങള്‍, പഠനസൗകര്യങ്ങള്‍ എന്നിവ ഉന്നത നിലവാരത്തിലുള്ളവയാണെന്ന് ഉറപ്പുവരുത്തും. അധ്യാപകര്‍, ട്യൂട്ടര്‍മാര്‍ എന്നിവരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള അധ്യാപകര്‍ക്ക് അവരുടെ പ്രദേശത്തെ സ്കൂളുകളില്‍ നിയമനത്തില്‍ മുന്‍ഗണന നല്‍കും.

  10. ആദിവാസി കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

  11. ആദിവാസി ഊരുകളിലെ സന്ദര്‍ശനത്തിനായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ഡിസ്പെന്‍സറികളും ആരംഭിക്കും. ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിചരണം അംഗന്‍വാടി വഴി നല്‍കും. അംഗന്‍വാടികള്‍ വഴി കൃത്യമായി അയണ്‍ ഗുളികകളുടെ വിതരണം ഉറപ്പാക്കും.

  12. ആദിവാസി ഊരുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ആദിവാസി മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കുകയും ചെയ്യും. സിക്കിള്‍സെല്‍ അനീമിയ പോലുള്ള രോഗങ്ങള്‍ പഠിക്കുന്നതിനു വയനാട്ടില്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കും.

  13. ഓരോ ഊരിലേയും കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 60 വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധര്‍, 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പോഷക ഭക്ഷണം നല്‍കുന്നതിനുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍ കൂടുതല്‍ വ്യാപകമാക്കും.

  14. ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ആറു മാസത്തിലൊരിക്കല്‍ പരിശീലനം നല്‍കും. അവരുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി അവലോകനം ചെയ്യും.

  15. ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ഊരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ തീരുമാനം ത്രിതല പഞ്ചായത്തുകള്‍ അംഗീകരിക്കണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സാമൂഹ്യ ഓഡിറ്റ് നിര്‍ബന്ധമാക്കും.

  16. ഇടുക്കിയിലും വയനാടും ഓരോ ട്രൈബല്‍ കോളേജുകള്‍ക്ക് അനുവാദം നല്‍കുന്നതാണ്.

    പരിവര്‍ത്തിത ക്രൈസ്തവര്‍

  17. പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും തുല്യമായ അളവില്‍ നല്‍കും. യു.ഡി.എഫ് കാലത്ത് വിദ്യാഭ്യാസ ആനുകൂല്യം 189 കോടി രൂപ കുടിശിക ഈ സര്‍ക്കാരാണ് കൊടുത്തത്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് ഉറപ്പുവരുത്തും.

  18. ദളിത്, പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഠനസമിതിയെ നിയമിക്കും. മതന്യൂനപക്ഷ അവകാശ സ്കോളര്‍ഷിപ്പ് ഇവര്‍ക്കും ലഭ്യമാക്കും.

  19. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുളള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. ദീര്‍ഘകാലം കുടിശികയായി കിടക്കുന്ന വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കും.

    പിന്നോക്ക സമുദായ ക്ഷേമം

  20. പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന് കൂടുതല്‍ പണം ലഭ്യമാക്കുന്നതാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന് വലിയ തോതില്‍ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ സഹായിച്ചതുമൂലം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഗണ്യമായി വിപുലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

  21. വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴിലാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനു യോഗം വിളിക്കും. പ്രായോഗികമായവ നടപ്പാക്കും.

  22. നാടാര്‍ സമുദായത്തെക്കുറിച്ചുള്ള ജസ്റ്റിസ് ഹരിഹരന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കും.

  23. ഗണകന്‍, കണിയാന്‍, കണിശന്‍ തുടങ്ങിയ സമുദായങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തും.

  24. ആര്‍ട്ടിസാന്‍സ് വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യ വല്‍ക്കരിക്കും. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പരമ്പരാഗത ആര്‍ട്ടിസാന്‍സിന്റെ വൈദഗ്ധ്യ വികസനത്തിനും പുതിയ യന്ത്രോ പകരണങ്ങള്‍ പരിശീലിക്കുന്നതിനും സ്കീമുകള്‍ ആവിഷ്കരിക്കും.

    സംവരണഇതര വിഭാഗങ്ങളുടെ ക്ഷേമം

  25. കുമാരപിളള കമ്മിഷന്‍ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായം വര്‍ദ്ധിപ്പിക്കും.

  26. മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും.

    ന്യൂനപക്ഷ ക്ഷേമം

  27. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിയ്ക്ക് സ്ഥിരം ഗ്രാന്റ് വര്‍ദ്ധിപ്പിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.

  28. കോഴിക്കോട് നിലവിലുണ്ടായിരുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.

  29. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിച്ച് നിയമാനുസൃതമായും ഫലപ്രദമായും വിനിയോഗിക്കും.

  30. അലീഗഡ് സര്‍വ്വകലാശാലയുടെ മലപ്പുറം സെന്റര്‍ പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കും.

  31. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുന്നതിനു നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും.

    മത്സ്യമേഖല

  32. ആഴക്കടലടക്കം മത്സ്യമേഖലയില്‍ കടലിന്റെ അവകാശം കടലില്‍ മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന സമഗ്രമായ അക്വേറിയം റിഫോംസിനു വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിലേയ്ക്കുള്ള പ്രവേശന അധികാരം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. പിടിച്ചുകൊണ്ടുവരുന്ന പച്ചമത്സ്യത്തിന്റെ ആദ്യ വില്‍പ്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തും. ഈ സമീപനത്തിനെതിരെ ആഴക്കടല്‍ മത്സ്യബന്ധനം വിദേശ ട്രോളറുകള്‍ക്കു തുറന്നുകൊടുക്കുകയാണ് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു പടികൂടി മുന്നോട്ടുപോയി. തീരക്കടലിനുമേലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നിയന്ത്രണ അവകാശങ്ങള്‍കൂടി കവരാനാണ് ശ്രമിക്കുന്നത്. ബ്ലൂഇക്കോണമി നയരേഖയില്‍ തീരക്കടലിലും ആഴക്കടലിലുമുള്ള ഖനനം കോര്‍പ്പറേറ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ്. മത്സ്യസമ്പത്തിന്റെ സര്‍വ്വനാശമായിരിക്കും ഇതിന്റെ ഫലം. ഇതിനെല്ലാം കടകവിരുദ്ധമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതിനകം മത്സ്യത്തിന്റെ ആദ്യ വില്‍പ്പനാവകാശം ഉറപ്പുവരുത്തുന്നതിനും മത്സ്യത്തിനു ന്യായവില ലഭ്യമാക്കുന്നതിനും കേരള മത്സ്യലേലം, വിപണനം ഗുണനിലവാര പരിപാലന നിയമം ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചിട്ടുണ്ട്. അക്വേറിയം റിഫോംസ് സംബന്ധിച്ച് സമഗ്രമായ നിയമം കൊണ്ടുവരും.

  33. മുരാരി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. വിദേശ ട്രോളറുകള്‍ മത്സ്യബന്ധനം നടത്തുന്നത് ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  34. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് 2016 ലെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ്: ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ എല്‍.ഒ.പി. സ്കീമില്‍ വിദേശ കപ്പലുകളുടെ കടന്നുകയറ്റം ചെറുക്കുന്നതിന് ബദല്‍ നടപടിയായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന തദ്ദേശീയ യാനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിനും പുതിയ യാനങ്ങള്‍ സ്വായത്തമാക്കുന്നതിനും സബ്സിഡികളും ഉദാരമായ വായ്പാ നയങ്ങളും ആവിഷ്ക്കരിച്ച് നടപ്പിലാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അവസാനത്തെ ബജറ്റില്‍ ഇതിനുള്ള ഒരു പരിപാടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആധുനിക സംവിധാനങ്ങളോടെ 100 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് വായ്പ അനുവദിക്കും. 25 ശതമാനം സബ്സിഡിയുണ്ടാകും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇത്ര സുവ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ ഇന്ന് യു.ഡി.എഫും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും ചേര്‍ന്ന് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ പരിഹാസ്യമാണ്.

  35. കേരളത്തിന്റെ തീരക്കടല്‍ മത്സ്യസമ്പത്ത് സുസ്ഥിരമായ തോതില്‍ പരിപാലിക്കുന്നതിന് 1980 ലെ കെ.എം.എഫ്.ആര്‍ ആക്ടില്‍ പങ്കാളിത്ത വിഭവ പരിപാലനത്തിലും നിയന്ത്രണത്തിലും ഊന്നിയുള്ള കാലോചിതമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം, ജില്ല, മത്സ്യഗ്രാമം എന്നീ തലങ്ങളിലെ ത്രിതല ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കും.

  36. മണ്‍സൂണ്‍കാല മത്സ്യബന്ധന നിരോധനം തുടര്‍ന്നും നടപ്പിലാക്കും.

  37. തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തീരസംരക്ഷണം, പുനരധിവാസം, ഹാര്‍ബര്‍, മാര്‍ക്കറ്റ് നവീകരണം, പാര്‍പ്പിടം, വിദ്യാഭ്യാസ ആരോഗ്യ നവീകരണം തുടങ്ങിയവയാണ് പാക്കേജിലുള്ളത്. ഓരോ വര്‍ഷവും നടപ്പാക്കിയ കാര്യങ്ങള്‍ പ്രത്യേക അവലോകന റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കും. പാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

  38. കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തും. പൂന്തുറയിലെ ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ആ മാതൃകയില്‍ കേരളത്തിലുടനീളം തീരദേശ സംരക്ഷണത്തിനും പോഷണത്തിനും സ്കീമിനു രൂപം നല്‍കും. കിഫ്ബി ധനസഹായത്തോടെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് ആരംഭിച്ചിരിക്കുന്ന സ്കീം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കും. കടല്‍ഭിത്തി നിര്‍മ്മാണത്തിനു ട്രൈപോഡ്, ടെത്രാപോഡ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും.

  39. തീരപ്രദേശത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍, അനുയോജ്യമായ സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്ന പുനര്‍ഗേഹം സ്കീമിനു രൂപം നല്‍കിയിട്ടുണ്ട്. ഇത് സമയബന്ധിതമായി നടപ്പാക്കും.

  40. നിലവിലുള്ള ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. യു.ഡി.എഫ് ഭരണകാലത്ത് ഒരു ഫിഷിംഗ് ഹാര്‍ബര്‍ പൂര്‍ത്തീകരിച്ചു. പുതിയൊരെണ്ണം തുടങ്ങി. എന്നാല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് എട്ട് എണ്ണം പൂര്‍ത്തീകരിച്ചു. പരപ്പനങ്ങാടിയിലും ചെത്തിയിലും പുതിയ ഹാര്‍ബറുകളുടെ നിര്‍മ്മാണം ആരംഭിച്ചു. പൊഴിയൂരില്‍ പുതിയൊരു ഹാര്‍ബര്‍ സ്ഥാപിക്കും.

  41. ഫിഷിംഗ് ഹാര്‍ബറുകളുടെ പരിപാലനത്തിന് മത്സ്യത്തൊഴിലാളികള്‍ക്കു കൂടി പങ്കാളിത്തമുള്ള ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഫിഷിംഗ് ഹാര്‍ബറുകളില്‍ ശീതികരിച്ച സ്റ്റോറേജ് സൗകര്യങ്ങളും മാര്‍ക്കറ്റിംഗ് സൗകര്യങ്ങളും ഒരുക്കും.

  42. തീരദേശ ഹൈവേ പൂര്‍ത്തീകരിക്കും. ഇടറോഡുകള്‍ക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കൂടുതല്‍ പണം അനുവദിക്കും.

  43. മത്സ്യമാര്‍ക്കറ്റുകള്‍ സ്ത്രീ സൗഹൃദമാക്കും. മത്സ്യവിപണന സംസ്ക്കരണ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കും. മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനു കിഫ്ബി പിന്തുണയോടെ ഒരു സ്കീമിനു തുടക്കം കുറിച്ചു. അതു സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

  44. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മറൈന്‍ ആംബുലന്‍സുകള്‍, സീ റെസ്ക്യൂ സ്ക്വാഡുകള്‍, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, സാഗര മൊബൈല്‍ ആപ്പ്, സാറ്റ്ലൈറ്റ് ഫോണ്‍, നാവിക് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കു ബോധവല്‍ക്കരണം നടത്തും. റെസ്ക്യൂ പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളെ സജീവ പങ്കാളികളാക്കും. എല്ലാ മത്സ്യബന്ധന ബോട്ടുകളും വലുപ്പം കണക്കിലെടുക്കാതെ ഒരു ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ച് അവയുടെ സുരക്ഷയ്ക്കായി നിരീക്ഷിക്കുന്ന ഒരു നെറ്റുവര്‍ക്ക് സൃഷ്ടിക്കും.

  45. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ വെള്ളപ്പൊക്കത്തിലും മറ്റ് ദുരന്തങ്ങളിലും നല്‍കിയ സേവനങ്ങളെ ലോകമെമ്പാടും പ്രശംസിച്ചു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു പുതിയ പാര്‍ട്ട്ടൈം റെസ്ക്യൂ വിഭാഗം സൃഷ്ടിക്കുകയും അവരുടെ സേവനങ്ങള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കുകയും ചെയ്യും. എപ്പോള്‍ വേണമെങ്കിലും സഹായിക്കാന്‍ തയ്യാറുള്ളതും ശരിയായ പദവി ചിഹ്നത്താല്‍ അലങ്കരിക്കപ്പെട്ടതുമായ കടലിന്റെ സൈനികര്‍ നമ്മുക്ക് ഉണ്ടാകും.

  46. ജീവന്‍ നഷ്ടപ്പെടുന്ന നിര്‍ഭാഗ്യകരമായ അവസരത്തില്‍ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരമായി ഇന്‍ഷ്വറന്‍സ് അടക്കം 20 ലക്ഷം രൂപ നല്‍കുകയും ബിരുദാനന്തര ബിരുദം വരെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായി ഏറ്റെടുക്കുകയും ചെയ്യും.

  47. മത്സ്യമേഖലയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് എല്ലാവര്‍ക്കും വീട്, സാനിട്ടറി കക്കൂസ് സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, ആരോഗ്യകരമായ പരിസരം എന്നിവ ഉറപ്പു വരുത്തുന്നതിന് സമഗ്രമായ തീരദേശ പാര്‍പ്പിട പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കും. മാതൃകാ മത്സ്യഗ്രാമം പദ്ധതി പുനരാവിഷ്കരിക്കും. മത്സ്യഗ്രാമത്തില്‍ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യും.

  48. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ മത്സ്യമേഖല നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കും. എല്ലാ തീരദേശ സ്ക്കൂളുകളുടെയും സൗകര്യങ്ങള്‍ വിപുലീകരിക്കു ന്നതിന് കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചു തുടങ്ങി. ലൈബ്രറികള്‍ അടിസ്ഥാനമാക്കി പ്രതിഭാതീരം പരിഹാരബോധന പദ്ധതി നടപ്പാക്കും. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുട്ടികളുടെ പഠന ചെലവ് സര്‍ക്കാര്‍ പൂര്‍ണ്ണമായും വഹിക്കും. പട്ടികവിഭാഗങ്ങള്‍ക്കുളള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കും ലഭ്യമാക്കും.

  49. മത്സ്യത്തൊഴിലാളികളെ കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള കടാശ്വാസ കമ്മീഷന്റെ കാലാവധി നീട്ടും.

  50. യാനങ്ങള്‍ക്കു ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. തൊഴില്‍ ഉപകരണങ്ങള്‍ക്കു കൂടി ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  51. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലും ഉപജീവന സൗകര്യങ്ങളും ആവാസവ്യവസ്ഥയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കള്‍ക്ക് അനുയോജ്യമായ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കും. വിഴിഞ്ഞത്തെ പരാതികള്‍ക്കു പരിഹാരമുണ്ടാക്കും.

  52. മത്സ്യകേരളം പദ്ധതി തുടരും. ഉള്‍നാടന്‍ മത്സ്യലഭ്യത അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കുളങ്ങളും ഡാമുകളും മാത്രമല്ല, വയലുകളില്‍ സംയോജിത മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കും.

  53. വംശനാശ ഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യങ്ങളുടെ പ്രജനനത്തിനായി ഒട്ടേറെ പുതിയ ഹാച്ചറികള്‍ ആരംഭിച്ചു. രണ്ടു ഹെക്ടര്‍ വീതം വീതിയുള്ള 26 സ്വാഭാവിക മത്സ്യ പ്രജനന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കക്ക പ്രജനനത്തിനും നടപടിയെടുത്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. പൊതുജലാശയങ്ങളില്‍ വിപുലമായ തോതില്‍ മത്സ്യവിത്ത് നിക്ഷേപിക്കും. മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കും.

  54. മത്സ്യമേഖലയില്‍ വരുമാന വര്‍ദ്ധനവിനു പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ മത്സ്യം സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനും വൈവിധ്യവല്‍ക്കരണം കൊണ്ടു വരുന്നതിനും കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയും മത്സ്യഫെഡും മുന്‍കൈയെടുത്തിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്തും. മത്സ്യസംസ്കരണത്തിനു പ്രധാന ഹാര്‍ബറുകള്‍ക്കു സമീപം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

  55. മത്സ്യക്ഷേമ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു പെയ്ഡ് സെക്രട്ടറിമാരെ നിയോഗിക്കുകയും കമ്പ്യൂട്ടറൈസേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 2018-19 ല്‍ പലിശ സബ്സിഡി നിലവില്‍ വരുന്നതിനുമുമ്പ് നല്‍കിയിട്ടുള്ളതും നിഷ്ക്രിയാസ്തികളായ വായ്പകളുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പ് പദ്ധതി ആവിഷ്കരിക്കും.

  56. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇ-ഓട്ടോ വാങ്ങുന്നതിന് വായ്പ മത്സ്യഫെഡ് നല്‍കും. 25 ശതമാനം സബ്സിഡി സര്‍ക്കാര്‍ നല്‍കും. മത്സ്യബന്ധന തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ മത്സ്യഫെഡ് വഴിയുള്ള വായ്പകള്‍ക്ക് 25 ശതമാനം സബ്സിഡി സര്‍ക്കാര്‍ നല്‍കും.

  57. കയറ്റുമതിക്കാരില്‍ നിന്ന് ക്ഷേമനിധിയിലേയ്ക്ക് വിഹിതം പിരിക്കുന്നതിന് എതിരെയുള്ള വിധിക്ക് അപ്പീല്‍ നല്‍കി ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവു നേടിയെടുക്കാന്‍ ശ്രമിക്കും.

  58. സി.ആര്‍.ഇസഡ് സോണിന്റെ പ്രവര്‍ത്തനം 50 മീറ്റര്‍ പരിധിക്കു പുറത്ത് ഉദാരമാക്കിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി അര്‍ഹതപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടയം വിതരണം ചെയ്യും.

  59. എ.പി.എല്‍ - ബി.പി.എല്‍ പരിഗണന കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും.

  60. തീരദേശത്ത് അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കടലിനോട് ചേരുന്ന പൊഴികള്‍ ആഴംകൂട്ടി കല്ലുകെട്ടി സംരക്ഷിക്കും.

  61. സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 6000 രൂപയായി ഉയര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍ അവരുടെ വിഹിതം ഉറപ്പാക്കുന്നതിനു വലിയ മടിയാണ് കാണിക്കുന്നത്. 3600 രൂപയ്ക്കു മുകളിലുള്ള തുക സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണം.

  62. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കില്‍ ലഭ്യമാക്കും. 10 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ചെന്ന മണ്ണെണ്ണ എഞ്ചിനുകള്‍ മാറ്റി പെട്രോള്‍ എഞ്ചിനാക്കുന്നതിന് മോട്ടോറൈസേഷന്‍ സബ്സിഡി നല്‍കും. ചെറുകിട ഇന്‍ബോര്‍ഡ് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും ഇന്ധന സബ്സിഡി നല്‍കുന്നതാണ്.

    ഭിന്നശേഷിക്കാര്‍

  63. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരുടെ കണക്ക് എടുക്കുന്നതാണ്. സ്പെഷ്യല്‍ സ്കൂളുകള്‍ക്കു പുറത്തുള്ള മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളാനാവുന്നവിധം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂള്‍ നിര്‍ബന്ധമാക്കും. ബഡ്സ് സ്കൂളുകള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഗണ്യമായി ഉയര്‍ത്തും. അധ്യാപകര്‍ക്കുള്ള വേതനം ഉയര്‍ത്തും. ഓട്ടിസം ബാധിച്ച മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹ്യമായ പരിചരണം ഉറപ്പുവരുത്തും.

  64. സര്‍ക്കാര്‍ ഭിന്നശേഷിയെക്കുറിച്ച് അവകാശാധിഷ്ഠിത സമീപനം കൈക്കൊള്ളും. 2016 ലെ ഭിന്നശേഷികളുള്ള ആളുകളുടെ അവകാശം സംബന്ധിച്ച 2016ലെ ആക്ടിലെ (പിആര്‍ഡി ആക്ട്) വ്യവസ്ഥകള്‍ നടപ്പിലാക്കും. ഇതിനായുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തും.

  65. സ്കൂളുകളിലെ മൈല്‍ഡ് മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൂടുതല്‍ കൗണ്‍സിലേഴ്സിനെ നിയമിക്കുകയും കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. വിദ്യാഭ്യാസ പ്രവേശനത്തിന് ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കും.

  66. ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂളുകള്‍ക്കുള്ള സഹായധനം ഗണ്യമായി ഉയര്‍ത്തും. അവര്‍ക്ക് സാധാരണ കുട്ടികളെപ്പോലുള്ള എല്ലാവിധ സൗജന്യങ്ങളും ലഭ്യമാക്കും. 2021 ല്‍ സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള ധനസഹായം 100 കോടി രൂപയായി ഉയര്‍ത്തും. എല്ലാ വര്‍ഷവും 20 ശതമാനം വീതം ധനസഹായം വര്‍ദ്ധിപ്പിക്കും. എ, ബി, സി, ഡി എന്നിങ്ങനെ ഗ്രേഡുകളായി തരംതിരിച്ച് ധനസഹായം നല്‍കും.

  67. അനാഥരാകുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് എല്ലാ ജില്ലകളിലും അസിസ്റ്റീവ് ലിവിംഗ് സൗകര്യത്തോടെ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.

  68. 80 ശതമാനം ഡിസബിലിറ്റിയുള്ള ഭിന്നശേഷിക്കാര്‍ക്ക് 10 ശതമാനം സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൂടുതല്‍ നല്‍കും. ഇവര്‍ക്ക് 600 രൂപ പ്രകാരമുള്ള രണ്ടാമതൊരു ക്ഷേമ പെന്‍ഷനുകൂടി അര്‍ഹതയുണ്ടാവും.

  69. വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പുനഃസംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഓഫീസ് അനുവദിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചലനപരിമിതിയുള്ള 2.63 ലക്ഷം പേര്‍ക്കും മുചക്ര വാഹനമോ ഇലക്ട്രോണിക് വീല്‍ചെയറോ ലഭ്യമാക്കും. ഭിന്നശേഷിക്കാര്‍ക്കായുള്ള മറ്റു സഹായ ഉപകരണങ്ങളും വിതരണം ചെയ്യും. കാഴ്ച വൈകല്യമുള്ളവര്‍ക്ക് വോയ്സ് എന്‍ഹാന്‍സ്മെന്റ് സോഫ്ട്വെയറോടു കൂടിയ സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യും. ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കും.

  70. ഓര്‍ഫനേജുകള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും.

  71. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാരുടെ സംവരണം പൂര്‍ണ്ണമായും നടപ്പിലാക്കും. സുപ്രിംകോടതി വിധി പ്രകാരം ഇതിനുള്ള ബാക്ക് ലോഗ് ഇല്ലാതാക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കും.

  72. ഭിന്നശേഷിക്കാരുടെ ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നല്‍കാനുതകുന്ന സാമൂഹ്യസുരക്ഷാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗര്‍ഭാവസ്ഥയില്‍ തന്നെ വൈകല്യങ്ങളെ തടയുന്നതിനുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശൈശവാവസ്ഥയില്‍ തന്നെ വൈകല്യങ്ങളെ കണ്ടെത്താനുള്ള പരിപാടികള്‍, തുടര്‍ന്നുള്ള പിന്തുണാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. അനുയാത്ര പദ്ധതിയെ വിപുലപ്പെടുത്തും. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളിലെല്ലാം ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കും. നിംപറിന്റെ ഗവേഷണ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും. ശബ്ദപരിമിതര്‍ക്കുള്ള കോക്ലയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ പദ്ധതി തുടരും. അനാമയം സമഗ്ര ഇന്‍ഷ്വറന്‍സ് പ്രോഗ്രാം ആരംഭിക്കും.

  73. രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണ ബാരിയര്‍ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള സമയബന്ധിത പരിപാടി തയ്യാറാക്കും. സര്‍ക്കാര്‍ ഫണ്ടുകൊണ്ട് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ട്.

  74. ഭിന്നശേഷി സൗഹൃദ തദ്ദേശഭരണ സ്ഥാപനത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പരിപാടി ഏറ്റെടുക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുയിടങ്ങളും ബാരിയര്‍ ഫ്രീയാക്കുന്നതിനു മുന്‍ഗണന നല്‍കും.

  75. കേരളം ഭിന്നശേഷീ സൗഹൃദ സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകള്‍ ഏകോപിപ്പിക്കും.

  76. മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടി സുരക്ഷ പോലുള്ള പ്രാദേശിക കമ്മ്യൂണിറ്റി മാനസികരോഗ പുനഃരധിവാസ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും. അധിഷ്ഠിത പരിപാടികള്‍ ആവിഷ്കരിക്കും. ആത്മഹത്യ പ്രവണതകള്‍ ക്കെതിരെയുള്ള കൗണ്‍സിലിംഗ് വിപുലപ്പെടുത്തും.

  77. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു കോടതിവിധി പ്രകാരം ലഭ്യമാകേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും.

  78. ഇംഹാന്‍സ്, ഐകോണ്‍സ്, നിപ്മര്‍, നിഷ്, സിഡിസി തുടങ്ങിയ ഭിന്നശേഷി പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഒരു കൗണ്‍സില്‍ രൂപീകരിക്കും.

  79. ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് വിതരണം കാര്യക്ഷമമാക്കുന്നതിനും ജില്ലാ, താലൂക്ക് ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.

  80. ഭിന്നശേഷി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കും.

    വയോജനങ്ങള്‍

  81. വിപുലമായ വയോജന സര്‍വ്വേ നടത്തും. അവരുടെ പ്രത്യേകതകളും സൗകര്യങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് കണക്കുകള്‍ സെന്‍സസ് അടിസ്ഥാനത്തില്‍ തയ്യാറാക്കും. പ്രായം, ജെന്‍ഡര്‍, ഭിന്നശേഷി, പാര്‍ശ്വവല്‍ക്കരണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇവരെ തരംതിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തും ഓരോ വിഭാഗത്തിനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. വിവിധ മേഖലകളില്‍ വിദഗ്ധ അനുഭവങ്ങളുള്ള വയോജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  82. വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്നതിന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്നാണ് മരുന്ന് എത്തിച്ചു കൊടുക്കുക.

  83. എല്ലാ വാര്‍ഡുകളിലും വയോക്ലബുകള്‍ ആരംഭിക്കും. മേല്‍നോട്ടം കുടുംബശ്രീയ്ക്കായിരിക്കും. നിലവിലുള്ള വായനശാലകളെയും വാടകയ്ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്തും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള വയോജന അയല്‍ക്കൂട്ടങ്ങള്‍ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക. പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ ഇതിനായി ഒരു കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ ഉണ്ടാകും.

  84. സ്വകാര്യവൃദ്ധസദനങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ റിട്ട.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും.

  85. വയോജന ക്ലിനിക്കുകളും പ്രത്യേക ഒ.പികളും ആശുപത്രികളില്‍ തുടങ്ങിയിട്ടുണ്ട്. ഇവ കൂടുതല്‍ ശക്തിപ്പെടുത്തും. മുതിര്‍ന്ന പൗരന്മാരുടെ പ്രധാന ആവശ്യങ്ങളായ കൃത്രിമ ദന്തങ്ങള്‍, കൃത്രിമ ശ്രവണ സഹായികള്‍ വിതരണം ചെയ്യും.

  86. സാന്ത്വനപരിപാലന ശൃംഖലയുടെ പ്രധാന വലയം വയോജനങ്ങളാണ്. ദീര്‍ഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികള്‍ക്ക് ഡിമന്‍ഷ്യ ആല്‍സ്ഹൈമേഴ്സ് തുടങ്ങിയവ ബാധിച്ച വൃദ്ധജനങ്ങള്‍ക്ക് പരിചരണം നല്‍കുന്നതിന് സാന്ത്വന പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കും.

  87. കൂടുതല്‍ ഫിസിയോ തെറാപ്പിസ്റ്റുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കും.

  88. രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമത്തിന്റെ (MWPSC Act) നടത്തിപ്പിനായുള്ള സംവിധാനങ്ങള്‍ പുനഃസംഘടിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി മെയിന്റനസ് ട്രിബ്യൂണലിനെയും മെയിന്റനന്‍സ് ഓഫീസറെയും മുഴുവന്‍ സമയ ഉദ്യോഗസ്ഥരാക്കും.

  89. പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കും. ഇതിനായി കേന്ദ്ര പി.ഡബ്ല്യ.ുഡി ഭിന്നശേഷിക്കാര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെക്കൂടി ഉള്‍പ്പെടുത്തും.

  90. സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ വയോജന കൗണ്‍സിലു കള്‍ക്കു രൂപം നല്‍കും.

    ഭക്ഷ്യസുരക്ഷ

  91. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തും.

  92. കോണ്‍ഗ്രസ് ആവിഷ്കരിച്ച ദേശീയ പൊതുവിതരണ നയം കേരളത്തിലെ ബി.പി.എല്‍ പരിധി ഗണ്യമായ ഒരു വിഭാഗം പാവപ്പെട്ടവരെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നു പുറത്താക്കുന്ന സ്ഥിതി സൃഷ്ടിച്ചു. യു.ഡി.എഫ് രൂപം നല്‍കിയ ലിസ്റ്റില്‍ നിന്ന് അനര്‍ഹരായ 15 ലക്ഷം പേരെ നീക്കം ചെയ്തതിന്റെ ഫലമായി തുല്യ എണ്ണം അര്‍ഹരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. അര്‍ഹരായ മുഴുവന്‍ പേരെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമം തുടരും. കേരളത്തിലെ മുന്‍ഗണനാ ലിസ്റ്റിലെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  93. പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്‍പ്പനശാലകള്‍ സിവില്‍ സപ്ലൈസ് ആരംഭിച്ചു. 97 വില്‍പ്പനശാലകളെ അപ്ഗ്രേഡ് ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ഫെഡിനും ശക്തിപ്പെടുത്തും. സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖലയെ ഉത്സവകാലത്തെ കമ്പോള ഇടപെടലിന് ഉപയോഗപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

  94. കേരളത്തിലെ റേഷന്‍കട ശൃംഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി എന്‍.ടു.എന്‍ കമ്പ്യൂട്ടറൈസേഷന്‍, ഇപോസ് മെഷീനുകള്‍, വാതില്‍പ്പടി വിതരണം എന്നിവ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏത് കാര്‍ഡ് ഉടമയ്ക്കും ഏത് റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. പരാതി പരിഹാരം സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ റേഷന്‍കടകളെ മറ്റ് അവശ്യ ഉല്‍പ്പന്നങ്ങള്‍കൂടി നിയന്ത്രിത വിലയ്ക്ക് വില്‍ക്കുന്നതിന് അനുവാദം നല്‍കും. ഇത് റേഷന്‍കടകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വിപണന ശൃംഖലയെ നിലനിര്‍ത്തുന്നതിനും സഹായിക്കും.

  95. ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ ഹോട്ടലുകള്‍, പലചരക്കുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ഔദ്യോഗിക റേറ്റിംഗ് നല്‍കുന്നതിനുള്ള സ്കീം ആരംഭിക്കും.

  96. ഇന്ത്യയെ പലരും വിശപ്പിന്റെ റിപ്പബ്ലിക് എന്നാണ് വിശേഷിപ്പിക്കുക. ഇങ്ങനെയൊരു രാജ്യത്ത് കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റും. ജനകീയ ഹോട്ടലുകള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കുക മാത്രമല്ല, ജനസംഖ്യാനുപാതികമായി അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്ലാന്റേഷന്‍ മേഖലയില്‍ പ്രത്യേകമായി ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കും.