Skip to main content

പ്രകടനപത്രിക


ആമുഖം

നവകേരള നിർമ്മിതിയുടെ പുതിയൊരു ഘട്ടത്തിലേയ്ക്ക് നാം കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ പിണറായി വിജയൻ സർക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കണം. പാവങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടണം. അതിനായി കേരളത്തെ ജ്ഞാനസമൂഹമായും അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകള്‍ സഫലമാകുന്ന നാടായും രൂപപ്പെടുത്തണം. ഇവ ഉറപ്പുവരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണ്. അതിനനുകൂലമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ തവണ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ നൽകിയ 600 വാഗ്ദാനങ്ങളിൽ 580ഉം നടപ്പാക്കിയ ചരിത്ര നേട്ടത്തിന്റെ അഭിമാനകരമായ റിപ്പോർട്ട് കാർഡുമായിട്ടാണ് എല്‍ഡിഎഫ് ഇന്നു വീണ്ടും ജനങ്ങളെ സമീപിക്കുന്നത്.

കേരളം ഒന്നാമത്

ക്ഷേമ വികസന മേഖലകളിൽ കേരളത്തിന്റെ ഒന്നാമത് എന്ന സ്ഥാനത്തിന്  കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലോകസ്വീകാര്യത ലഭിച്ചിട്ടുണ്ട്. നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിലും ഒന്നാം സ്ഥാനത്താണ് കേരളം. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടക്കുന്ന സംസ്ഥാനത്തിനുള്ള പുരസ്കാരം കഴിഞ്ഞ വർഷവും നമുക്കു ലഭിച്ചു. വളർച്ച, സുസ്ഥിര വികസനം, സാമൂഹികനീതി, തുല്യത എന്നീ തൂണുകളിൽ ഉറച്ചു നിന്ന് മുന്നേറുന്ന വികസനശൈലിയുടെ മികവാണ് കേരളത്തെ ഈ പുരസ്കാരത്തിന് പ്രാപ്തമാക്കിയത്.

നീതി ആയോഗ് തയ്യാറാക്കിയ സൂചികകൾ പ്രകാരം ആരോഗ്യമേഖലയിലും കേരളം തുടർച്ചയായി ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ശിശു മരണ നിരക്കും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന കാര്യത്തിലും കേരളം മുന്നേറി. ക്ഷയരോഗ നിവാരണത്തിലും സംസ്ഥാനം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ മികച്ച ആശുപത്രികള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡിൽ ആദ്യ പന്ത്രണ്ടു സ്ഥാനങ്ങളിലും കേരളത്തില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്. 

ഭരണ നേതൃത്വത്തിൽ നിന്ന് അഴിമതി സമ്പൂർണമായി തുടച്ചു നീക്കിക്കഴിഞ്ഞു. “ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യ”യും “ലോക്കൽ സർക്കിൾസ്” എന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്ഷൻ സർവെയിൽ, രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെയാണ് തിരഞ്ഞെടുത്തത്. ഗുണനിലവാര സൂചികകളിലെ ഒന്നാംസ്ഥാനം നിലനിർത്തിക്കൊണ്ട്, ശാന്തവും സമാധാനപൂർണവുമായ സാമൂഹ്യജീവിതം ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ക്രമസമാധാനപാലനത്തിലും ഇന്ത്യയിലെ ഏറ്റവും മുന്നിൽ കേരളം തന്നെയാണ്. 

കേരളം കൈവരിച്ച പ്രഥമസ്ഥാനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. യുബിഐ ഗ്ലോബൽ നടത്തിയ പഠനത്തിൽ പബ്ലിക് ബിസിനസ് ആക്സിലറേറ്ററിനുള്ള ഒന്നാം സ്ഥാനത്തിന് കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ഉയര്‍ന്ന ജീവിതായുസ്സും ലിംഗ അനുപാതവും സാക്ഷരതയും കേരളത്തിലാണ്. പഠനപ്രായത്തിലെ ഏതാണ്ട് എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നുണ്ട്. ഏതാണ്ട് എല്ലാവരും ഇപ്പോൾ പത്തു വരെ പഠിക്കും. കൊഴിഞ്ഞു പോക്ക് ഏറ്റവും താഴ്ന്നത് കേരളത്തിലാണ്. 

ഭൂപരിഷ്കരണം വളരെ വലിയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തൊഴിലാളികള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമംകൂലി ലഭിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടാണ് അതിഥി തൊഴിലാളികൾ ഇവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. മലയാളിയുടെ പ്രതിശീർഷ വരുമാനം ദേശീയശരാശരിയേക്കാൾ ഏതാണ്ട് 50 ശതമാനം ഉയർന്നതാണ്.

സ്ത്രീകൾക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നുമാത്രമല്ല, ജെൻഡർ ബജറ്റിനും തുടക്കമിട്ടു. സംസ്ഥാന ബജറ്റിന്റെ 16 ശതമാനം വനിതാപദ്ധതികൾക്ക് നീക്കിവച്ചു. ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജന്‍ഡർ നയം പ്രഖ്യാപിച്ചത് കേരളമാണ്.  ലൈംഗികാതിക്രമം നടത്തുന്നവരുടെ രജിസ്ട്രിക്ക് തുടക്കംകുറിച്ച ആദ്യസംസ്ഥാനവും നാം തന്നെ. രാജ്യത്ത് ഏറ്റവും വേഗതയിൽ ദാരിദ്ര്യം കുറഞ്ഞത് കേരളത്തിലാണ്.

എല്ലാ വീടുകളിലും ശുചിത്വ സൗകര്യങ്ങൾ ഉറപ്പുവരുത്തിയ ആദ്യ സംസ്ഥാനമാണു കേരളം. നൂറുശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ആദ്യസംസ്ഥാനവും കേരളം തന്നെ. എല്ലാവർക്കും വീട് എന്ന സ്വപ്നം കേരളത്തിന് ഇന്നു കൈയ്യെത്തും അരികിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ കേരളത്തിലാണ്. ഇന്റര്‍നെറ്റ് ഉപയോഗം ഓരോ പൗരന്റെയും അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ലുകൂടി ചരിത്രത്തിൽ നാം സ്ഥാപിച്ചു.

ജനസംഖ്യാനുപാതികമായി പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക്സംസ്ഥാന ബജറ്റ് വിഹിതം നീക്കിവയ്ക്കുന്ന ഏക സംസ്ഥാനവും കേരളം തന്നെ. ഈ വിഭാഗങ്ങൾക്ക് നീക്കിവച്ച തുകയുടെ വിഹിതം രാജ്യത്തെ മറ്റേതൊരു സംസ്ഥാനം നീക്കിവച്ചതിനേക്കാളും കൂടുതലാണുതാനും. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മികച്ച പാക്കേജുകള്‍ രൂപപ്പെടുത്തിയ സംസ്ഥാനവും കേരളമാണ്. ഏറ്റവും കൂടുതൽ ശതമാനം കുടുംബങ്ങൾക്ക് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നത് കേരളത്തിലാണ്. ക്ഷേമ വികസനത്തിന് മുൻനിരയിൽ മുന്നേറാൻ അഞ്ചുവർഷത്തെ ഭരണത്തിനു കഴിഞ്ഞുവെന്ന് എതിരാളികൾ പോലും സമ്മതിക്കും. 

ക്ഷേമകേരളം

കേരളത്തെ ഇത്തരത്തിൽ ജീവിതഗുണമേന്മയോടും സുരക്ഷയോടുംകൂടെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന സംസ്ഥാനമാക്കി നിലനിർത്തുന്നതിന്റെ പെരുമ മുഖ്യമായും ഇടതുപക്ഷത്തിനു അവകാശപ്പെട്ടതാണ്. മെച്ചപ്പെട്ട കൂലിയും കൂടുതൽ നീതിപൂർവമായ ഭൂവിതരണവും എല്ലാവർക്കും ഗുണമേന്മയുള്ള പൊതുസേവനങ്ങളും ഉറപ്പുവരുത്തിയത് ഇടതുപക്ഷ സർക്കാരുകളായിരുന്നു. 1957-ലെ ഇഎംഎസ് സർക്കാർ ഉയർത്തിപ്പിടിച്ച ഈ പാരമ്പര്യത്തെ ഏറ്റവും ഉജ്വലമാക്കിയ അഞ്ചുവർഷങ്ങളാണ് കടന്നുപോയത്. എല്ലാവർക്കും ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, വീട്, കക്കൂസ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ വലിയ കുതിപ്പുതന്നെ ഉണ്ടായി. എല്ലാവർക്കും സൗജന്യ ചികിത്സയും സൗജന്യ ഭക്ഷണവും പകുതി കുടുംബങ്ങൾക്കെങ്കിലും ധനസഹായവും ഉറപ്പുവരുത്തിയ കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകത്താകെ പ്രകീർത്തിക്കപ്പെട്ടു. കേരള സർക്കാരിന്റെ കമ്പോള ഇടപെടൽ എത്രമേൽ ആശ്വാസമാണ് ഈ നാടിന് ഉണ്ടാക്കിയതെന്ന് കോവിഡ്കാലം  തെളിയിച്ചു. ഒരാളും പട്ടിണി കിടക്കേണ്ടി വന്നില്ല. വിലക്കയറ്റം പിടിച്ചു നിർത്തി. ഈ ക്ഷേമസുരക്ഷാ പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ പരിപാടി കൂടിയാണ് ഈ മാനിഫെസ്റ്റോ.

പശ്ചാത്തലമേഖലയിലെ കുതിപ്പ്

ജനക്ഷേമത്തിലുള്ള ഊന്നൽ എക്കാലത്തും ഇടതുപക്ഷത്തിന്റെ തനിമയായിരുന്നു. ക്ഷേമച്ചെലവുകളെല്ലാം കഴിഞ്ഞ് പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് നീക്കിവെയ്ക്കാൻ ബജറ്റിൽ വേണ്ടത്ര പണമുണ്ടാകാറില്ല. വായ്പയെടുക്കുന്ന പണത്തിന്റെ വലിയപങ്കും മറ്റു വികസന പ്രവർത്തനങ്ങൾക്കും ദൈനംദിന ചെലവുകൾക്കുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പശ്ചാത്തലസൗകര്യ മേഖലയിലെ പിന്നാക്കാവസ്ഥ മറികടക്കാതെ നവകേരള സൃഷ്ടി അസാധ്യമാണെന്ന് വ്യക്തമായിരുന്നു. ഇതിനുള്ള മാർഗം കിഫ്ബിയിലൂടെ തുറന്നു. അസംഭവ്യമെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചത് നമ്മുടെ കൺമുന്നിൽ യാഥാർത്ഥ്യമായി.  

കാൽനൂറ്റാണ്ടു കാത്തിരുന്നാൽ മാത്രം സാധ്യമാകുന്ന പശ്ചാത്തല സൗകര്യവികസനമാണ് കിഫ്ബി കേരളത്തിൽ സാധ്യമാക്കിയത്. അങ്ങനെയൊരു സംവിധാനത്തെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.  കിഫ്ബി നടത്തുന്ന വിഭവസമാഹരണം ഭരണഘടനാവിരുദ്ധമാണെന്ന് സിഎജിയോടൊപ്പം പ്രതിപക്ഷവും ആവർത്തിച്ചു വാദിച്ചു. എന്നാൽ, അടുത്ത അഞ്ചുവർഷം കൊണ്ട് 60000 കോടി രൂപ സമാഹരിക്കാൻ അവരുടെ കൈയിൽ ബദൽ പരിപാടിയുമില്ല. നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങളെ എങ്ങനെയെങ്കിലും മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇത് അനുവദിക്കാനാവില്ല.  ഭരണത്തുടർച്ചയില്ലെങ്കിൽ കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും തുടങ്ങിയവയോ തുടങ്ങാൻ പോകുന്നതോ ആയ എല്ലാ പദ്ധതികളും അവതാളത്തിലാകും. സിഎജി, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളുമായി ചേർന്ന് യുഡിഎഫും ബിജെപിയും കിഫ്ബിയെ തകർക്കുന്നതിനു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്‍റെ വികസനത്തെ തകര്‍ക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാവണം. നമ്മുടെ സംസ്ഥാനത്ത് ആവിഷ്ക്കരിച്ചിട്ടുള്ള വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരിക എന്നത് പ്രധാനമാണ്.

സാമ്പത്തിക അടിത്തറയിൽ പൊളിച്ചെഴുത്ത് 

മേൽപ്പറഞ്ഞ പശ്ചാത്തല സൗകര്യങ്ങൾ നിക്ഷേപകരെ കേരളത്തിലേയ്ക്ക് കൂടുതൽ ആകർഷിക്കും. കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമെ പ്രധാനമുള്ളത് കമ്പ്യൂട്ടർ നിർമ്മാണം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവർദ്ധിത വ്യവസായങ്ങളുമാണ്. ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ബയോടെക്നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നത്.   

വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവർത്തനത്തിന് ഉന്നത വിദ്യാഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപാന്തരപ്പെടുത്തണം. സമ്പദ്ഘടനയുടെ സമസ്തമേഖലകളിലും ആധുനിക ശാസ്ത്രവും നൂതനസാങ്കേതികവിദ്യകളും ഉൾക്കൊള്ളാനാവുംവിധം ആസൂത്രിതമായ ഇടപെടൽ വേണം. നൂതനവിദ്യാ സംരംഭങ്ങൾ അഥവാ സ്റ്റാർട്ട് അപ്പുകൾ തഴച്ചുവളരണം. ഇതിനെല്ലാമായി ഉന്നത വിദ്യാഭ്യാസത്തിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടായതുപോലുള്ള മുന്നേറ്റമുണ്ടാക്കാന്‍ ഇനിയും കഴിയേണ്ടതുണ്ട്. 

ജനതയുടെ സാമൂഹ്യ ബോധവും ചരിത്രബോധവും മാനവിക മൂല്യങ്ങളുമെല്ലാം കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാമൂഹ്യ ശാസ്ത്ര പഠനങ്ങളുടെ വികാസവും പ്രധാനമാണ്. ഇത്തരം പഠനങ്ങളില്‍ അത്യുന്നത തലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ രൂപീകരണവും പ്രധാനമായി നമുക്ക് മുമ്പിലുണ്ട്.

മതനിരപേക്ഷ സർക്കാർ

അങ്ങനെ, കേരള സമ്പദ്ഘടനയുടെ അടിത്തറ പൊളിച്ചു പണിയുന്നതിനുള്ള കർമ്മപദ്ധതിയാണ് ഈ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. അഭ്യസ്തവിദ്യരായ മലയാളികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങൾ നാട്ടിൽത്തന്നെ ലഭ്യമാക്കും. സമ്പദ്ഘടനയുടെ മാറ്റം സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കും. ക്ഷേമസുരക്ഷാ സൗകര്യങ്ങൾ പുതിയ വിതാനത്തിലേയ്ക്ക് ഉയർത്തും. പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ കേരളം ഒരു പുതിയ വികസനപാതയിലേയ്ക്ക് പുരോഗമിക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനമാണെന്ന് കാണാനാവും. 

സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് പ്രധാനമായ സമാധാന അന്തരീക്ഷം ഇന്ന് വലിയ വെല്ലുവിളികളെ നേരിടുന്നുണ്ട്. കറകളഞ്ഞ ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്നതിനും ജനാധിപത്യപരമായ കാഴ്ചപ്പാടുകളെ നിരാകരിച്ചും ഭരണഘടനാസ്ഥാപനങ്ങളെയും അവയുടെ അവകാശങ്ങളെയും നിർവീര്യമാക്കിയും തങ്ങളുടെ രാഷ്ട്രീയ ഭരണാധികാരത്തെ സംഘപരിവാര്‍ ഉപയോഗപ്പെടുത്തുകയാണ്. ഫാസിസ്റ്റ് പ്രവണതകളോടുകൂടിയുള്ള സംഘപരിവാറിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇതാണ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ നേരിടുന്ന ഏറ്റവും ആപത്കരമായ വെല്ലുവിളി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി രൂപപ്പെടുന്ന അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജമായത്തെ ഇസ്ലാമിയെ പോലെയുള്ള മൗദൂദിസ്റ്റ് സംഘടനകളുടെയും എസ്ഡിപിഐ പോലുള്ള തീവ്രചിന്താഗതിക്കാരുടെയും  പ്രചാരണ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗ്ഗീയതയ്ക്കു വളമായി തീരുന്നു.

ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്‌ട്രവാദം നാടിന് അപകടമാണ്. മതരാഷ്‌ട്രവാദവും മതവിശ്വാസവും രണ്ടാണ് എന്ന സുചിന്തിതമായ നിലപാടാണ് എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്നത്. വർഗീയ തീവ്രവാദ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ട്. ഒരുതരത്തിലുള്ള വര്‍ഗീയതയുമായും സന്ധി ചെയ്യാതെ എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വാസമില്ലാത്തവർക്കും സമാധാനത്തോടെ ജീവിക്കാനും വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങൾക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകും.

നമ്മുടെ മതനിരപേക്ഷ സംസ്കാരത്തിന്‍റെ കാവലാളായ മാതൃഭാഷയുടെ സംരക്ഷണവും വികാസവും ഇതോടൊപ്പം തന്നെ പ്രധാനമാണ്. നവകേരള നിര്‍മ്മിതിയുടെ സാംസ്കാരിക അടിത്തറ ഭാഷയാണെന്ന കാഴ്ചപ്പാടോടെ അവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രധാനമാണ്. മനുഷ്യബന്ധങ്ങളെ ആര്‍ദ്രവും ജനാധിപത്യപരവുമാക്കുന്നത് കലയും അതുമായി ബന്ധപ്പെട്ട സംസ്കാരങ്ങളുമാണ്. അതിനാല്‍ നമ്മുടെ ഭാഷയും സംസ്കാരവും കലകളും സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ ജീവിതത്തെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുന്നതിന് പ്രധാനമാണ്. ആഗോളവത്ക്കരണം ഉയര്‍ത്തുന്ന സാംസ്കാരിക രൂപങ്ങളും വര്‍ഗീയമായ കാഴ്ചപ്പാടുകളും പ്രതിരോധിച്ച് മുന്നേറുന്നതിന് ഇത് പ്രധാനമാണ്. അതിനാല്‍ നമ്മുടെ സംസ്കാരത്തിന്‍റെ പൊതുവായ ഈടുവയ്പ്പുകളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് നാടിന്‍റെ വികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുന്നു.

ജനവിരുദ്ധ നയങ്ങൾക്കെതിരെ

ഹിന്ദു വർഗ്ഗീയതയെ ഉയർത്തി കേന്ദ്ര അധികാരം കൈക്കലാക്കിയ ബിജെപി അറുപിന്തിരിപ്പൻ കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നു. നിയന്ത്രിത കമ്പോളങ്ങളെ തകർത്ത് കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്നു. പൊതുമേഖല വിറ്റുതുലയ്ക്കുന്നു. ബാങ്കും ഇൻഷ്വറൻസുംപോലും വിൽക്കാൻ തുടങ്ങിയിരിക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ തകർച്ചയുടെ വക്കിലെത്തിച്ചപ്പോഴാണ് കൂനിന്മേൽ കുരുവെന്നപോലെ കോവിഡ് നാടിനെ ഗ്രസിച്ചത്. തൊഴിലെടുക്കുന്നവരുടെ 92 ശതമാനം പണിയെടുക്കുന്ന അസംഘടിത മേഖലയാണ് എറ്റവും പ്രതികൂലമായി ബാധിക്കപ്പെട്ടത്. എണ്ണവില ഉയർത്തി ജനങ്ങളെ പിഴിയുക, കോർപ്പറേറ്റുകൾക്ക് നികുതിയിളവ് കൊടുക്കുക ഇതാണ് ബിജെപിയുടെ നികുതി നയം. ജനങ്ങളുടെ കൈയിൽ പണം എത്തിച്ച് കമ്പോള മുരടിപ്പിൽ നിന്ന് പുറത്തു കടക്കാനല്ല അവർ ശ്രമിക്കുന്നത്. കോർപ്പറേറ്റുകളെയും ഫിനാൻസ് മൂലധനത്തെയും പ്രീതിപ്പെടുത്തി നിക്ഷേപം വർദ്ധിപ്പിച്ച് മാന്ദ്യത്തിൽ നിന്ന് കരകയറാമെന്നാണ് അവരുടെ വാദം. ഇതിന്റെ ഫലമായി കോവിഡുകാലത്ത് ലോകത്ത് ഏറ്റവും രൂക്ഷമായ ഉൽപ്പാദന തകർച്ചയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഈ നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും സമരങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. അവരോടൊപ്പമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.

കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും നയങ്ങളിലെ അന്തരം മനസ്സിലാക്കുന്നതിന് ഈ കോവിഡുകാലത്തു സ്വീകരിച്ച നയങ്ങൾ താരതമ്യപ്പെടുത്തിയാൽ മതിയാകും. ജനങ്ങൾക്കു പരമാവധി സമാശ്വാസം നൽകുന്ന നയമാണ് കേരള സർക്കാർ സ്വീകരിച്ചത്. ഒരാളുപോലും കേരളത്തിൽ പട്ടിണികിടക്കില്ലായെന്ന് ഉറപ്പുവരുത്തി. ഉയർന്ന പെൻഷനും ഭക്ഷ്യക്കിറ്റും കുടുംബശ്രീ വഴിയുള്ള ഉപജീവന വായ്പയും മറ്റും സാർവ്വത്രിക അംഗീകാരം നേടി. കോവിഡ് രോഗികൾക്കു സൗജന്യ ചികിത്സ മാത്രമല്ല, സൗജന്യ ഭക്ഷണവും നൽകി. ഇന്ത്യയില്‍ ആദ്യമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഉത്തേജക പാക്കേജ് മുന്നോട്ടുവച്ച സംസ്ഥാനമാണ് കേരളം. കേരളം കോവിഡ് കാലത്ത് സ്വീകരിച്ച പ്രവര്‍ത്തന മാതൃക റിസര്‍വ്വ് ബാങ്കിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

കേരളത്തിലെ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയുടെ മൂന്നിലൊന്നിൽ താഴെയാണ്. രോഗവ്യാപനം അഖിലേന്ത്യാ ശരാശരിയുടെ പകുതി മാത്രമാണ്. കോവിഡിനെ പ്രതിരോധിച്ചുകൊണ്ട് കേരളം സമ്പദ്ഘടനയെ ഉണർത്താൻ നൂറുദിന പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന ഉത്തേജക പാക്കേജായി മാറി. പൊതു ആരോഗ്യവും പൊതു വിദ്യാഭ്യാസും ശക്തിപ്പെടുത്തി. വികേന്ദ്രീകൃത ഭരണക്രമത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് കേരളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനാനുഭവം ആഗോളമായി ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കോവിഡ് പ്രതിരോധം ഇതിനെ കൂടുതല്‍ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു. വേറിട്ടൊരു ലോകം സാധ്യമാക്കുന്നതിനുവേണ്ടി ലോകമെമ്പാടും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയുടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് കേരളം തീർക്കുന്ന ഈ പുത്തൻ മാതൃക പ്രചോദനവും ആവേശവുമായി മാറും. ഇതിനായി വീണ്ടും ഒരു കർമ്മ പരിപാടി കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ മുന്നിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിക്കുന്നു.

പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്നതിനും നാടിന്‍റെ വികസനത്തിന് സവിശേഷമായ കുതിപ്പ് സംഭാവന ചെയ്ത് മുന്നോട്ടുപോകുന്നതിനും കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതികള്‍ നടപ്പിലാക്കിയത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ്. കേരളത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശി. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പ്രത്യക്ഷപ്പെട്ട നിപ്പ വൈറസിനെയും അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞു. ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തെയും ഈ കാലയളവിലാണ് നാം അതിജീവിച്ചത്. ലോകത്തെമ്പാടും മരണം വാരിവിതറിയ കോവിഡ് 19 നെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും മരണ സംഖ്യ ഏറെ പരിമിതപ്പെടുത്താനും കഴിഞ്ഞുവെന്നതും അഭിമാനകരമായ കാര്യമാണ്. ഇത്തരത്തില്‍ ഉണ്ടായ നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് നവകേരള സൃഷ്ടിക്ക് ഉതകുന്ന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഒന്നും നടക്കില്ലായെന്ന നിരാശയില്‍ നിന്ന് ഒന്നായി നിന്നാല്‍ നമുക്ക് പലതും നേടാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ഒന്നാക്കി നിര്‍ത്തി ഭരണസംവിധാനത്തെ ജനങ്ങളുമായി താദാമ്യം പ്രാപിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനും കഴിഞ്ഞുവെന്നതും അഭിമാനകരമായ നേട്ടം തന്നെയാണ്. ഭരണയന്ത്രത്തെ ജനകീയവത്ക്കരിച്ചുകൊണ്ടുള്ള ഇടപെടലിന്‍റെ കാലമായിരുന്നു ഈ 5 വര്‍ഷക്കാലം. ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഭരണസംവിധാനം പ്രാദേശിക തലങ്ങളില്‍ രൂപപ്പെടുത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ഈ സവിശേഷതയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി തീരുകയും ചെയ്തു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ അഭിമാനബോധത്തോടെയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നത്.

50 ഇന പരിപാടി

ഈ പ്രകടനപത്രിക രൂപപ്പെടുത്തിയതു ജനപങ്കാളിത്തത്തോടെയാണ്. എല്ലാവിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ടു നടത്തിയ സംവാദങ്ങൾ, വിവിധ സംഘടനകളും വ്യക്തികളും ഓൺലൈനായും അല്ലാതെയും അയച്ചതന്ന നിർദ്ദേശങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പാർട്ടികളുടെ കുറിപ്പുകൾ, ഇവയെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് 900 വാഗ്ദാനങ്ങളുടെ പ്രകടനപത്രിക രൂപംകൊണ്ടത്. പെട്ടെന്നൊരു വിഗഹവീക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇവയെ ഒരു 50 ഇന പരിപാടിയായി സംക്ഷേപിച്ചിരിക്കുകയാണ്. 900 വാഗ്ദാനങ്ങൾ അനുബന്ധമായി ചേർത്തിരിക്കുകയാണ്.

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്നത്തെ ഉള്‍ക്കൊണ്ടുകൊണ്ട് തൊഴിൽ സൃഷ്ടിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ പ്രകടനപത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. മൊത്തം 40 ലക്ഷം തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നൈപുണി പരിശീലനം, വ്യവസായ പുനസംഘടന, കാർഷിക നവീകരണം എന്നിവയ്ക്കു കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പരിപാടികൾ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നു. കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകളിലൂടെ കേവലദാരിദ്ര്യം ഇല്ലാതാക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയർത്തും. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ ലോകോത്തരമാക്കും.

  • 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും

    ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും.

  • 15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും

    കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും.

  • 15000 സ്റ്റാർട്ട് അപ്പുകൾ

    അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്നവേഷന്‍ ചലഞ്ചു പോലുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും.

  • പൊതുമേഖലയെ സംരക്ഷിക്കും

    എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും.

  • സ്വകാര്യ നിക്ഷേപം

    മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും.

  • കേരളം ഇലക്ട്രോണിക് – ഫാർമസ്യൂട്ടിക്കൽ ഹബ്ബ്

    രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബ്രാന്‍ഡിനെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബുകളില്‍ ഒന്നായി കേരളത്തെ മാറ്റും.

  • മൂല്യവർദ്ധിത വ്യവസായങ്ങൾ

    റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യ-സംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.

  • ടൂറിസം വിപണി ഇരട്ടിയാക്കും

    ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങള്‍ മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കും.

  • ചെറുകിട വ്യവസായ മേഖല

    സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്കീമുകള്‍ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

  • പ്രവാസി പുനരധിവാസം

    അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളില്‍ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കും.

  • ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും

    പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് ഏറെ പരിഹാരമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

  • കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും

    കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും. കാര്‍ഷികോത്പാദന ക്ഷമത വര്‍ദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാര്‍ഷിക ഉല്‍പന്ന സംസ്ക്കരണത്തില്‍ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങള്‍, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക.

  • മൃഗപരിപാലനം

    പാലില്‍ സ്വയം പര്യാപ്തത കൈവരിക്കും. പാല്‍ ഉത്പാദനത്തില്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ തുടര്‍വര്‍ഷങ്ങളിലും നിലനിര്‍ത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈല്‍ വെറ്റിനറി സേവനങ്ങള്‍ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും.

  • പരമ്പരാഗത വ്യവസായ സംരക്ഷണം

    സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയര്‍ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയര്‍ത്തും. കശുവണ്ടിയില്‍ 10000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ന്യായവിലയ്ക്ക് കാഷ്യൂ ബോര്‍ഡ് ഉപയോഗപ്പെടുത്തി വ്യവസായത്തിനു തോട്ടണ്ടി ലഭ്യമാക്കും. കൈത്തറിക്കുള്ള യൂണിഫോം പദ്ധതി വിപുലപ്പെടുത്തും.

  • കടൽ കടലിന്റെ മക്കൾക്ക്

    മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വില്‍പ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തും.

  • തീരദേശ വികസന പാക്കേജ്

    തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവന്‍ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനര്‍ഗേഹം പദ്ധതി നടപ്പാക്കും. മുഴുവന്‍ ഹാര്‍ബറുകളു ടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  • പട്ടികജാതി ക്ഷേമം

    മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കും. ഭൂരഹിതര്‍ക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കര്‍ പദ്ധതി നടപ്പാക്കും.

  • പട്ടികവർഗ്ഗ ക്ഷേമം

    മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പുവരുത്തും. ഒരേക്കർ കൃഷി ഭൂമി വീതം ലഭ്യമാക്കും. വന വിഭവങ്ങൾക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. സ്കൂളിനു പുറത്തുള്ള വിദ്യാഭ്യാസ പിന്തുണ വർദ്ധിപ്പിക്കും. ആനുകൂല്യങ്ങൾ ഉയർത്തും. പട്ടികവർഗ്ഗക്കാർക്കുള്ള ഉപപദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനവിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും.

  • മറ്റു സാമൂഹ്യ വിഭാഗങ്ങള്‍

    പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുല്യ അളവില്‍ നല്‍കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പിന്നോക്ക വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും.

  • ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ

    ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കും. സ്പെഷ്യല്‍ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവന്‍ ഭിന്നശേഷി ക്കാര്‍ക്കും സഹായോപകരണങ്ങള്‍ ഉറപ്പുവരുത്തും.

  • വയോജനക്ഷേമം

    വിപുലമായ വയോജന സർവ്വേ നടത്തും. സേവനങ്ങൾ വാതിൽപ്പടിയിൽ നൽകും. എല്ലാ വാർഡുകളിലും വയോക്ലബ്ബുകൾ സ്ഥാപിക്കും. വയോജന അയൽക്കൂട്ടങ്ങൾ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഓപികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങൾക്കു മരുന്ന് വാതിൽപ്പടിയിൽ എന്നിവ ആരോഗ്യ മേഖലയിൽ ഉറപ്പുവരുത്തും. സംസ്ഥാന-ജില്ല-പ്രാദേശികതലങ്ങളിൽ വയോജന കൗൺസിലുകൾ രൂപീകരിക്കും. വയോജന നിയമം കർശനമായി നടപ്പാക്കും.

  • സ്കൂൾ വിദ്യാഭ്യാസം

    മുഴുവന്‍ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡില്‍ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ അഞ്ചു വര്‍ഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തും.

  • ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി

    സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും.

  • ആരോഗ്യ സംരക്ഷണം ലോകോത്തരം

    താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും ബാക്കിയുള്ളവര്‍ക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും

  • ആയുഷ് പ്രോത്സാഹനം

    കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂര്‍ത്തീകരിക്കും. ആയൂര്‍വ്വേദത്തിന്റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്കീം ആരംഭിക്കും.

  • എല്ലാവർക്കും കുടിവെള്ളം

    5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജല്‍ജീവന്‍ മിഷന്‍ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കും. വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂര്‍ത്തീകരിക്കും.

  • എല്ലാവർക്കും വീട്

    അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നല്‍കും. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകള്‍ അഞ്ചു വര്‍ഷംകൊണ്ട് പണി തീര്‍ക്കും. ഭൂമി ലഭ്യമായിടങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയും.

  • പുതിയ കായിക സംസ്കാരം

    എല്ലാ ജില്ലകളിലെയും സ്പോര്‍ട്സ് സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് പരിശീലനം നല്‍കും. എല്ലാ ജില്ലകളിലും റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും.

  • ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും

    ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതാണ്. ചരിത്ര സ്മാരകങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.

  • 60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ

    60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ട്രാന്‍സ്ഗ്രിഡ്, കെ-ഫോണ്‍, ജലപാത, തീരദേശ - മലയോര ഹൈവേകള്‍, വ്യവസായ പാര്‍ക്കുകള്‍, ആശുപത്രി-കോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

  • ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ

    കൊച്ചിയില്‍ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയില്‍ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കു-വടക്ക് സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതി എന്നീ നാലു ഭീമന്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി പൂര്‍ത്തീകരിക്കും.

  • വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം

    2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂര്‍ത്തീകരിക്കും.

  • റോഡ് നവീകരണം

    15000 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബിസിയില്‍ പൂര്‍ത്തീകരിക്കും. 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയും. 100 മേജര്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂര്‍ത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിര്‍മ്മാണത്തിന് ചെലവഴിക്കും.

  • ജലഗതാഗതം - ബദൽപാത

    തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കും. ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകള്‍ നവീകരിക്കും. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ത്തീകരിക്കും. തീരദേശ കാര്‍ഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം ഹാര്‍ബറുകള്‍ പൂര്‍ത്തിയാകും. അഴീക്കല്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി ആരംഭിക്കും.

  • റെയിൽവേ-വ്യോമ ഗതാഗതം

    കൊച്ചി മെട്രോ പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കും.

  • തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക്

    ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14-ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീര്‍ത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ പണവും അധികാരവും ഊദ്യോഗസ്ഥരെയും നല്‍കും.

  • പരിസ്ഥിതി സൗഹൃദം

    കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നീര്‍ത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ ആവിഷ്കരിക്കും. ഇ-വാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും.

  • വനസംരക്ഷണം

    കൈയേറ്റം പൂര്‍ണമായും തടയും. വനം അതിര്‍ത്തികള്‍ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യ-വന്യമൃഗ സംഘര്‍ഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. വനാതിര്‍ത്തിക്കു ചുറ്റും ബഫര്‍ സോണ്‍ നിജപ്പെടുത്തു മ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കും.

  • പ്രത്യേക വികസന പാക്കേജുകൾ

    7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസര്‍കോട് പാക്കേജിനുള്ള തുക വര്‍ദ്ധിപ്പിക്കും. ഇതിനായി പ്രത്യേക മേല്‍നോട്ട സമിതികള്‍ രൂപീകരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ പ്രത്യേകമായി ഇതിന്റെ പുരോഗതി അവലോകനം ചെയ്യും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നല്‍കും.

  • ശുചിത്വം

    കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളില്‍ വന്‍കിട മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകളും സ്ഥാപിക്കും

  • കേരളം സ്ത്രീ സൗഹൃദമാക്കും

    സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങൾ നാലിലൊന്നെങ്കിലും ഉയർത്തും. സ്ത്രീകൾക്കുള്ള പദ്ധതി അടങ്കൽ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ, ജൻഡർ പാർക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കും. ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും.

  • ശിശു സൗഹൃദം

    ശിശുസൗഹൃദ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾക്കു രൂപം നൽകും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികൾ സ്മാർട്ടാക്കും.

  • വിശപ്പുരഹിത കേരളം

    സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തും. റേഷന്‍കടകളെ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍കൂടി വില്‍ക്കാന്‍ അനുവദിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഔദ്യോഗിക റേറ്റിംഗ് ഏര്‍പ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ അനുവദിക്കില്ല.

  • സഹകരണ മേഖലയുടെ സംരക്ഷണം

    കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയര്‍ത്തും. കേരളത്തിന്റെ വികസനത്തിന് കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ഉദാരമായ വായ്പ ലഭ്യമാക്കുന്ന കേരളത്തിന്റെ ബാങ്കാകും. അപ്പെക്സ് ബാങ്കിനോടു ബന്ധപ്പെടുത്തി മികച്ച ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകളിലും ലഭ്യമാക്കും.

  • സാമൂഹ്യ സുരക്ഷ

    സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു പ്രത്യേക സ്കീമുകള്‍ ആരംഭിക്കും.

  • വാണിജ്യമേഖല

    വാണിജ്യമിഷന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളില്‍ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികള്‍ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇ മ്യൂച്ചല്‍ ഗ്യാരണ്ടിയില്‍ ചിട്ടികള്‍ ആരംഭിക്കും. കേരളബാങ്ക് ചെറുകിട വ്യാപാരികള്‍ക്കു വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കും. ജി.എസ്.ടി കൂടുതല്‍ വ്യാപാരി സൗഹൃദമാക്കും. നല്ല നികുതിദായകര്‍ക്ക് പ്രിവിലേജ് കാര്‍ഡ് നല്‍കും. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കും.

  • സദ്ഭരണവും അഴിമതി നിർമ്മാർജനവും

    ഇ-ഗവേണന്‍സ്, ഇ-ടെന്‍ഡറിംഗ്, സോഷ്യല്‍ ഓഡിറ്റ്, കര്‍ശനമായ വിജിലന്‍സ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിര്‍മ്മാര്‍ജനം ചെയ്യും. സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തിപ്പെടുത്തും. അതിനായുള്ള ഡയറക്ടറേറ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ജനമൈത്രി പൊലീസ് പുനഃസംവിധാനം ചെയ്ത് ഇതിനു കീഴില്‍ കൂടുതല്‍ ശക്തമാക്കും. ക്രമസമാധാനം മെച്ചപ്പെടുത്തും. ഏതു പരാതിയിലും 30 ദിവസത്തിനകം തീരുമാനം ഉറപ്പുവരുത്തും.

  • ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്

    അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിര്‍മ്മിതിയ്ക്കായി വ്യവസായ സംരംഭകര്‍ അടക്കമുള്ളവരോട് പൂര്‍ണ സഹകരണം ഉറപ്പുവരുത്തും. സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളില്‍ ഒന്നാക്കുകയും ചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

  • നിയമനങ്ങൾ പി.എസ്.സി മുഖേന

    സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുകള്‍ക്കു രൂപം നല്‍കുകയും നിയമനങ്ങള്‍ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകള്‍ പൂര്‍ണ്ണമായും സമയബന്ധിതമായും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും. പി.എസ്.സി പരീക്ഷ, മൂല്യനിര്‍ണ്ണയം, നിയമനം എന്നിവ നടത്തുവാന്‍ ചലനാത്മകവും പൂര്‍ണ്ണതോതില്‍ ഓട്ടോമേറ്റഡുമായ സംവിധാനം സൃഷ്ടിക്കും.

  • കടാശ്വാസം

    കാർഷിക കടാശ്വാസ കമ്മീഷൻ, മത്സ്യമേഖല കടാശ്വാസ കമ്മീഷൻ, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവർത്തനങ്ങൾ തുടരും.

ഉപസംഹാരം

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാകുമെന്നതിന് ഉറപ്പ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവം ജനങ്ങൾക്കു നൽകുന്നുണ്ട്. വാഗ്ദാനങ്ങളുടെ നടപ്പാക്കൽ പുരോഗതി സംബന്ധിച്ച് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ടു പ്രസിദ്ധീകരിച്ചുകൊണ്ട്, മാനിഫെസ്റ്റോയുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്തി ഒരു പുതുമാതൃക സൃഷ്ടിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചലിക്കുന്ന ഭരണസംവിധാനവും അതിനു പിന്നിലെ രാഷ്ട്രീയ ഇച്ഛാശക്തിയും കേരളത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വാക്കിനു വിലയുണ്ട് എന്ന് തെളിയിക്കപ്പെട്ട കാലം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ലക്ഷ്യമായി മാറുക മാത്രമല്ല, അവയുടെ പൂർത്തീകരണം കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രകടനപത്രികയ്ക്കു പുറമേ ഉയര്‍ന്നുവന്ന ജനകീയ ആവശ്യങ്ങള്‍ പലതും അംഗീകരിച്ചു നടപ്പാക്കാനും കഴിഞ്ഞു. ഇതായിരിക്കും നാളെയും പിന്തുടരാൻ പോകുന്ന മാതൃക.

ലോകത്തിന്റെ പ്രശംസ നേടിയ കേരള മോഡൽ പുതിയ തലത്തിലേയ്ക്ക് ഉയരുകയാണ്. ക്ഷേമാശ്വാസ പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റങ്ങൾ വരുന്നു. ആധുനിക വ്യവസായത്തിന്റെയും വളർച്ച സാധ്യമാകുന്നു. സാമൂഹ്യനേട്ടങ്ങളിൽ നിന്ന് പിന്നാക്കം പോകാതെ, വ്യവസായ വളർച്ചയിലും ആധുനിക തൊഴിൽത്തുറയിലും കുതിപ്പുണ്ടാക്കുന്ന വിജ്ഞാന സമൂഹ സൃഷ്ടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി കേരളം കാലോചിതമായി വികസിത സമൂഹങ്ങൾക്കൊപ്പം ചേരുകയാണ്.

കേന്ദ്രസർക്കാർ നവലിബറൽ-ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ ആക്രമണോത്സുകമായി നടപ്പിലാക്കുന്ന കാലമാണിത്. സംസ്ഥാനത്തിന്റെ അധികാരം നാൾക്കുനാൾ ചുരുങ്ങുകയാണ്. ഏറ്റവും കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും നവലിബറൽ നയങ്ങൾക്കൊരു ബദലായിത്തന്നെ കേരളം എന്ന തുരുത്തിനെ നിലനിർത്തേണ്ടതുണ്ട്.

കോൺഗ്രസിന്റെയും ബിജെപിയുടെയും കേന്ദ്രസർക്കാരുകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് നടപ്പാക്കിയ സ്വകാര്യവത്കരണ, ഉദാരവത്കരണ നയങ്ങൾക്ക് ബദലായിരിക്കും കേരള മാതൃക. പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ മാത്രമല്ല, പൊതുമേഖലാ വ്യവസായങ്ങളെയും വൈദ്യുതി, കുടിവെള്ളം, ഗതാഗതം തുടങ്ങിയ പൊതുമേഖലകളെയും  കേരളം സംരക്ഷിക്കും.

സംഘപരിവാര്‍ വർഗീയതയുടെ വിഷപ്പുക പരക്കാത്ത സമൂഹം എന്ന നേട്ടവും നമുക്കു നിലനിർത്തണം. ന്യൂനപക്ഷ വർഗീയ ശക്തികളുമായും പരസ്യമായി കൂട്ടുകൂടുമ്പോൾ തന്നെ ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയിൽ എത്താൻ മടിയില്ലാത്ത യുഡിഎഫിന് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹ്യമൈത്രിയും സംരക്ഷിക്കാൻ കഴിയില്ല. സ്വസ്ഥതയും സമാധാനവും പുലരുന്ന നാടായി കേരളം നിലനിൽക്കാൻ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഭരണത്തുടർച്ച കൂടിയേ തീരൂ. വർഗീയ ശക്തികൾക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവെയ്ക്കാൻ എല്‍ഡിഎഫിനു മാത്രമേ കഴിയൂ.

വർഗീയ ശക്തികൾക്ക് പങ്കാളിത്തമില്ലാത്ത ഭരണം, ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന് വലിയ കരുത്തു പകരും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ബദൽ ഇന്ത്യയ്ക്കു മാതൃകയായിത്തീരും. സാമൂഹ്യക്ഷേമത്തിനോടൊപ്പം സാമ്പത്തിക വളർച്ചയും ഉറപ്പുനൽകുന്ന ഒരു നവകേരളം നമുക്കു സൃഷ്ടിക്കാം. ഇത്തരം ബദലിന്‍റെ അനുഭവങ്ങള്‍ രാജ്യ വ്യാപകമായി എത്തിച്ച് ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പിന്നില്‍ കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്താനും കഴിയണം. മലയാളിയുടെ അന്തസ് ലോകത്തിൽ ഉയർന്നു നിന്ന കാലമായിരുന്നു കഴിഞ്ഞ അഞ്ചു വർഷം. അത് അങ്ങനെ തന്നെ എന്നും നിലനിൽക്കുമെന്ന് ഉറപ്പിക്കാൻ എൽഡിഎഫ് ഭരണം തുടരണം.

അനുബന്ധം