Skip to main content

കേരളത്തെ സ്ത്രീ സൗഹൃദമാക്കും

  1. 2016ലെ പ്രകടനപത്രികയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 18 ശതമാനമായി ഉയര്‍ത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നു സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 20 ശതമാനത്തിനു മുകളിലാണ്. അഭൂതപൂര്‍വ്വമായ തൊഴിലവസര സൃഷ്ടി വാഗ്ദാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ സ്ത്രീകളായിരിക്കും. തൊഴില്‍ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന്റെ ഫലമായി സ്ത്രീകളുടെ തൊഴിലില്ലായ്മ ഗണ്യമായി കുറയ്ക്കുന്നതിനും തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനും സാധിക്കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 24 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തും.

  2. ജെന്‍ഡര്‍ ബജറ്റിംഗ് വികസന പ്രവര്‍ത്തനങ്ങളിലെ സ്ത്രീ പരിഗണന ഗണ്യമായി ഉയര്‍ത്താന്‍ സഹായിച്ചു. 2016-17ല്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ക്കുള്ള സ്കീമുകളുടെ അടങ്കല്‍ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ 4 ശതമാനവുമായിരുന്നു. 2021-22 ലെ ബജറ്റില്‍ ഈ തുക 1347 കോടി രൂപയാണ്. പദ്ധതി വിഹിതം 6.54 ശതമാനമായി ഉയര്‍ന്നു. അഞ്ചു വര്‍ഷംകൊണ്ട് വനിതാവിഹിതം 10 ശതമാനമായി ഉയര്‍ത്തും. പൊതു സ്കീമുകളില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക വിഹിതം കൂടി കണക്കി ലെടുക്കുകയാണെങ്കില്‍ സ്ത്രീകളുടെ വിഹിതം ഇപ്പോള്‍ 19 ശതമാന മായിരിക്കുന്നത് 25 ശതമാനമായെങ്കിലും ഉയര്‍ത്തും.

  3. കേരളത്തിലെ സ്ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലയിലും നൈപുണി വികസനത്തില്‍ ഗൗരവമായ ജെന്‍ഡര്‍ ഗ്യാപ് നിലനില്‍ക്കുന്നു. ഇത് കുറയ്ക്കാന്‍ സ്ത്രീകളുടെ നൈപുണി വികസനത്തിലൂന്നും. പരിശീലന കേന്ദ്രങ്ങള്‍ സ്ത്രീ സൗഹൃദമാക്കും. ജെന്‍ഡര്‍ വാര്‍പ്പ് മാതൃകയ്ക്ക പ്പുറമുള്ള നൈപുണി പ്രോത്സാഹിപ്പിക്കും.

  4. എല്ലാ ഹൈസ്കൂളുകളിലും റെസ്റ്റ് റൂം ഒരുക്കും. പാഠപുസ്തകങ്ങളിലെ ജെന്‍ഡര്‍ പ്രതിപാദനത്തെക്കുറിച്ച് വിലയിരുത്തും.

  5. കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അന്തര്‍ദേശീയമായി തന്നെ കെയര്‍ ഇക്കോണമിയില്‍ വിപുലമായ ജോലി സാധ്യതകള്‍ ഉണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നതിനു നേഴ്സുമാര്‍, വയോജന പരിചാരകര്‍, ഭിന്നശേഷി പരിചാരകര്‍ തുടങ്ങിയ നൈപുണികളില്‍ വിപുലമായ തോതില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും.

  6. 9 കെ.എസ്.ഐ.ഡി.സി കിന്‍ഫ്രാ പാര്‍ക്കുകളിലും വിമന്‍ ഫെസിലിറ്റേഴ്സ് സെന്റര്‍ സ്ഥാപിക്കും. കെ.എസ്.ഐ.ഡി.സി യില്‍ പ്രത്യേക വിമന്‍ എന്റര്‍പ്രണര്‍ മിഷന്‍ ഉണ്ടാകും.

  7. സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കും. സ്ത്രീകളുടെ വീട്ടുജോലി ഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം. ഇതിനായി, എല്ലാ വീടുകളിലും ആദ്യം വാഷിംഗ് മെഷീനും പിന്നീട് ഗ്രൈന്‍ഡറും പിന്നെ റഫ്രിജറേറ്ററും ഉള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.എഫ.്ഇ സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കുന്നതാണ്. യന്ത്ര ഗാര്‍ഹികോപകരണങ്ങളുടെ പാക്കേജുകളുടെ വില തവണകളായി ഏതാനും വര്‍ഷംകൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശ മൂന്നിലൊന്നു വീതം ഗുണഭോക്താവ്, തദ്ദേശഭരണ സ്ഥാപനം, സര്‍ക്കാര്‍ എന്നിവര്‍ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കില്‍ മറ്റ് ഈടുകളുടെ ആവശ്യമില്ല.

  8. വനിതാ വകുപ്പിന്റെ രൂപീകരണം ഒരു നാഴികക്കല്ലായിരുന്നു. വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഒരു ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതാണ്. വനിതാ വകുപ്പ് ജില്ലാതലത്തില്‍ വിപുലീകരിക്കും.

  9. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതാണ് ജെന്‍ഡര്‍ പാര്‍ക്ക്. ഇപ്പോള്‍ ഒരു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ജെന്‍ഡര്‍ പാര്‍ക്കിന് ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടുകൂടി ഒരു പുതിയ മാനം കൈവരിക്കുകയാണ്. ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

  10. വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭ പദ്ധതി, പൊതുയിടങ്ങള്‍ സ്ത്രീ സൗഹൃദമാക്കാ നുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കൂടുതല്‍ ശക്തമാക്കും.

  11. വനിതാ കമ്മീഷനെ ശക്തിപ്പെടുത്തും. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യും.

  12. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളും

  13. സ്ത്രീ പീഡനം, പോക്സോ കേസുകള്‍ എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പരാതിക്കാരോടുള്ള സമീപനം അനുഭാവപൂര്‍ണ്ണമാക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കും.

 കുടുംബശ്രീ

  1. കുടുംബശ്രീ വഴിയുള്ള വായ്പ 12000 കോടി രൂപയില്‍ നിന്ന് 20000 കോടി രൂപയായി ഉയര്‍ത്തും.

  2. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കും. ഇതിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങ ളുടെ മാപ്പിംഗ് നടത്തും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളെ ഉപയോഗപ്പെടുത്തി സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരശേഖരണം നടത്തും. ഇതുസംബന്ധിച്ച പൂരിപ്പിച്ച് നല്‍കുന്ന ചോദ്യാവലിയുടെ രഹസ്യസ്വഭാവം പൂര്‍ണ്ണമായും ഉറപ്പുവരുത്തും.

  3. ക്രൈം മാപ്പിന്റെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ടുകള്‍ നിര്‍ബന്ധമായും വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തും. പൊതുപ്രോജക്ടുകളിലും സ്ത്രീ പരിഗണന ഉറപ്പു വരുത്തും.

  4. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും.

  5. അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കുള്ള രണ്ട് സുപ്രധാന പിന്തുണാ സംവിധാനങ്ങളാണ് നിര്‍ഭയ ഷോര്‍ട്ട്സ്റ്റേ ഹോമുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്കും. ഇവ രണ്ടിന്റെയും പ്രവര്‍ത്തനം വിപുലീകരിക്കും.

  6. 45 ലക്ഷം അംഗങ്ങളാണ് ഇന്നു കുടുംബശ്രീയിലുള്ളത്. എന്നാല്‍ ഇവരുടെ വീടുകളിലെ യുവതികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലായെന്ന ഒരു പ്രശ്നം ഗൗരവമായി ഉയര്‍ന്നുവരുന്നുണ്ട്. യുവതികള്‍ക്കു വേണ്ടി ഓക്സിലറി യൂണിറ്റുകള്‍ ആരംഭിക്കും. ഇത് കുടുംബശ്രീയുടെ അംഗത്വത്തില്‍ ഒരു കുതിച്ചുചാട്ടം 2021-22ല്‍ സൃഷ്ടിക്കും.

  7. 2015-16ല്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിയത് 75 കോടി രൂപയാണ്. 2021-22ല്‍ അത് 260 കോടി രൂപയായി ഉയര്‍ന്നു. കുടുംബശ്രീയുടെ ബജറ്റ് വിഹിതം 500 കോടി രൂപയായി ഉയര്‍ത്തും.

  8. എ.ഡി.എസ് പ്രസിഡന്റുമാര്‍ക്കും ഹോണറേറിയം നല്‍കും.

    ശിശു ക്ഷേമം

  9. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സ്മാര്‍ട്ട് അങ്കണവാടികള്‍ വിപുലീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട അങ്കണ വാടികളില്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി സൗകര്യമൊരുക്കും.

  10. അങ്കണവാടികള്‍ കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളായി വികസിപ്പിക്കും.

  11. ശിശുസൗഹൃദ മാതൃകാ ഗ്രാമപഞ്ചായത്തുകള്‍ക്കു പ്രോത്സാഹനം നല്‍കും. ഇതിനു വ്യക്തമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കും.

  12. കുട്ടികള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും ഇല്ലായ്മ ചെയ്യാന്‍ കര്‍ശന നടപടി സ്വീകരിക്കും. ബോധവല്‍ക്കരണം ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും.

  13. ജനനം മുതല്‍ 18 വയസ്സുവരെ കുട്ടികള്‍ നേരിടുന്ന എല്ലാ തീവ്രരോഗങ്ങള്‍ക്കും രോഗങ്ങളുടെ തോത് അനുസരിച്ച് പ്രതിവിധി നല്‍കുന്നതിനുള്ള ഹൃദ്യം, മിഠായി, ധ്വനി തുടങ്ങിയ പദ്ധതികള്‍ ശക്തിപ്പെടുത്തും.

  14. ഒരു ഹെല്‍പ്പ് ലൈനിലൂടെ ചൈല്‍ഡ് മാനേജുമെന്റ് ശക്തിപ്പെടുത്തും. പീഡിയാട്രിക് സേവനങ്ങള്‍, വാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങള്‍, എന്നിവയില്‍ മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആരോഗ്യ വിദഗ്ധര്‍ ഹെല്‍പ്പ് ലൈനിന്റെ ഭാഗമായിരിക്കും.

  15. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹ്യവും ആയ ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൂടി നേതൃത്വത്തില്‍ കുട്ടികളുടെ കേരളം പദ്ധതി ജനകീയ ക്യാമ്പയിനായി നടപ്പാക്കും.

    ട്രാന്‍സ്ജെന്‍ഡര്‍

  16. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡറിന് പ്രത്യേക പരിഗണന നല്‍കാനുതകുന്ന നിലയിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ പോളിസിക്കു രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കും.

  17. ട്രാന്‍സജെന്‍ഡര്‍മാര്‍ക്കു സ്വയംതൊഴിലിന് പലിശ സബ്സിഡിയോടു കൂടിയ വായ്പകള്‍, എല്ലാ ജില്ലകളിലും ഹ്രസ്വകാല താമസത്തിനായി ട്രാന്‍സ്ജെന്‍ഡര്‍ ഹോമുകള്‍, പ്രത്യേക ഭവനവായ്പ, പഠനത്തിനു കൂടുതല്‍ സ്കോളര്‍ഷിപ്പുകള്‍ എന്നിവ അനുവദിക്കും.

  18. വിദഗ്ധ സേവനം നല്‍കാനുള്ള സൗകര്യമൊരുക്കുന്നതാണ്.