Skip to main content

തീരദേശ വികസന പാക്കേജ്

തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവന്‍ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനര്‍ഗേഹം പദ്ധതി നടപ്പാക്കും. മുഴുവന്‍ ഹാര്‍ബറുകളു ടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും. 150 മാര്‍ക്കറ്റുകള്‍ നവീകരിക്കും. മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പു വരുത്തും. ഇവയ്ക്കു പുറമേ വിദ്യാഭ്യാസ - ആരോഗ്യ നവീകരണവും മത്സ്യമൂല്യ വര്‍ദ്ധന വ്യവസായങ്ങളുമാണ് പാക്കേജിലുള്ളത്. മത്സ്യ ഗ്രാമത്തില്‍ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യും.

  1. തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തീരസംരക്ഷണം, പുനരധിവാസം, ഹാര്‍ബര്‍, മാര്‍ക്കറ്റ് നവീകരണം, പാര്‍പ്പിടം, വിദ്യാഭ്യാസ ആരോഗ്യ നവീകരണം തുടങ്ങിയവയാണ് പാക്കേജിലുള്ളത്. ഓരോ വര്‍ഷവും നടപ്പാക്കിയ കാര്യങ്ങള്‍ പ്രത്യേക അവലോകന റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കും. പാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

  2. കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തും. പൂന്തുറയിലെ ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ആ മാതൃകയില്‍ കേരളത്തിലുടനീളം തീരദേശ സംരക്ഷണത്തിനും പോഷണത്തിനും സ്കീമിനു രൂപം നല്‍കും. കിഫ്ബി ധനസഹായത്തോടെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് ആരംഭിച്ചിരിക്കുന്ന സ്കീം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കും. കടല്‍ഭിത്തി നിര്‍മ്മാണത്തിനു ട്രൈപോഡ്, ടെത്രാപോഡ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും.

  3. തീരപ്രദേശത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍, അനുയോജ്യമായ സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്ന പുനര്‍ഗേഹം സ്കീമിനു രൂപം നല്‍കിയിട്ടുണ്ട്. ഇത് സമയബന്ധിതമായി നടപ്പാക്കും.

  4. നിലവിലുള്ള ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. യു.ഡി.എഫ് ഭരണകാലത്ത് ഒരു ഫിഷിംഗ് ഹാര്‍ബര്‍ പൂര്‍ത്തീകരിച്ചു. പുതിയൊരെണ്ണം തുടങ്ങി. എന്നാല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് എട്ട് എണ്ണം പൂര്‍ത്തീകരിച്ചു. പരപ്പനങ്ങാടിയിലും ചെത്തിയിലും പുതിയ ഹാര്‍ബറുകളുടെ നിര്‍മ്മാണം ആരംഭിച്ചു. പൊഴിയൂരില്‍ പുതിയൊരു ഹാര്‍ബര്‍ സ്ഥാപിക്കും.

  5. ഫിഷിംഗ് ഹാര്‍ബറുകളുടെ പരിപാലനത്തിന് മത്സ്യത്തൊഴിലാളികള്‍ക്കു കൂടി പങ്കാളിത്തമുള്ള ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഫിഷിംഗ് ഹാര്‍ബറുകളില്‍ ശീതികരിച്ച സ്റ്റോറേജ് സൗകര്യങ്ങളും മാര്‍ക്കറ്റിംഗ് സൗകര്യങ്ങളും ഒരുക്കും.

  6. തീരദേശ ഹൈവേ പൂര്‍ത്തീകരിക്കും. ഇടറോഡുകള്‍ക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കൂടുതല്‍ പണം അനുവദിക്കും.

  7. മത്സ്യമാര്‍ക്കറ്റുകള്‍ സ്ത്രീ സൗഹൃദമാക്കും. മത്സ്യവിപണന സംസ്ക്കരണ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കും. മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനു കിഫ്ബി പിന്തുണയോടെ ഒരു സ്കീമിനു തുടക്കം കുറിച്ചു. അതു സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

  8. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മറൈന്‍ ആംബുലന്‍സുകള്‍, സീ റെസ്ക്യൂ സ്ക്വാഡുകള്‍, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, സാഗര മൊബൈല്‍ ആപ്പ്, സാറ്റ്ലൈറ്റ് ഫോണ്‍, നാവിക് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കു ബോധവല്‍ക്കരണം നടത്തും. റെസ്ക്യൂ പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളെ സജീവ പങ്കാളികളാക്കും. എല്ലാ മത്സ്യബന്ധന ബോട്ടുകളും വലുപ്പം കണക്കിലെടുക്കാതെ ഒരു ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ച് അവയുടെ സുരക്ഷയ്ക്കായി നിരീക്ഷിക്കുന്ന ഒരു നെറ്റുവര്‍ക്ക് സൃഷ്ടിക്കും.

  9. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ വെള്ളപ്പൊക്കത്തിലും മറ്റ് ദുരന്തങ്ങളിലും നല്‍കിയ സേവനങ്ങളെ ലോകമെമ്പാടും പ്രശംസിച്ചു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു പുതിയ പാര്‍ട്ട്ടൈം റെസ്ക്യൂ വിഭാഗം സൃഷ്ടിക്കുകയും അവരുടെ സേവനങ്ങള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കുകയും ചെയ്യും. എപ്പോള്‍ വേണമെങ്കിലും സഹായിക്കാന്‍ തയ്യാറുള്ളതും ശരിയായ പദവി ചിഹ്നത്താല്‍ അലങ്കരിക്കപ്പെട്ടതുമായ കടലിന്റെ സൈനികര്‍ നമ്മുക്ക് ഉണ്ടാകും.

  10. ജീവന്‍ നഷ്ടപ്പെടുന്ന നിര്‍ഭാഗ്യകരമായ അവസരത്തില്‍ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരമായി ഇന്‍ഷ്വറന്‍സ് അടക്കം 20 ലക്ഷം രൂപ നല്‍കുകയും ബിരുദാനന്തര ബിരുദം വരെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായി ഏറ്റെടുക്കുകയും ചെയ്യും.

  11. മത്സ്യമേഖലയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് എല്ലാവര്‍ക്കും വീട്, സാനിട്ടറി കക്കൂസ് സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, ആരോഗ്യകരമായ പരിസരം എന്നിവ ഉറപ്പു വരുത്തുന്നതിന് സമഗ്രമായ തീരദേശ പാര്‍പ്പിട പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കും. മാതൃകാ മത്സ്യഗ്രാമം പദ്ധതി പുനരാവിഷ്കരിക്കും. മത്സ്യഗ്രാമത്തില്‍ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യും.

  12. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ മത്സ്യമേഖല നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കും. എല്ലാ തീരദേശ സ്ക്കൂളുകളുടെയും സൗകര്യങ്ങള്‍ വിപുലീകരിക്കു ന്നതിന് കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചു തുടങ്ങി. ലൈബ്രറികള്‍ അടിസ്ഥാനമാക്കി പ്രതിഭാതീരം പരിഹാരബോധന പദ്ധതി നടപ്പാക്കും. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുട്ടികളുടെ പഠന ചെലവ് സര്‍ക്കാര്‍ പൂര്‍ണ്ണമായും വഹിക്കും. പട്ടികവിഭാഗങ്ങള്‍ക്കുളള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കും ലഭ്യമാക്കും.

  13. മത്സ്യത്തൊഴിലാളികളെ കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള കടാശ്വാസ കമ്മീഷന്റെ കാലാവധി നീട്ടും.

  14. യാനങ്ങള്‍ക്കു ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. തൊഴില്‍ ഉപകരണങ്ങള്‍ക്കു കൂടി ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  15. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലും ഉപജീവന സൗകര്യങ്ങളും ആവാസവ്യവസ്ഥയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കള്‍ക്ക് അനുയോജ്യമായ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കും. വിഴിഞ്ഞത്തെ പരാതികള്‍ക്കു പരിഹാരമുണ്ടാക്കും.

  16. മത്സ്യകേരളം പദ്ധതി തുടരും. ഉള്‍നാടന്‍ മത്സ്യലഭ്യത അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കുളങ്ങളും ഡാമുകളും മാത്രമല്ല, വയലുകളില്‍ സംയോജിത മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കും.

  17. വംശനാശ ഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യങ്ങളുടെ പ്രജനനത്തിനായി ഒട്ടേറെ പുതിയ ഹാച്ചറികള്‍ ആരംഭിച്ചു. രണ്ടു ഹെക്ടര്‍ വീതം വീതിയുള്ള 26 സ്വാഭാവിക മത്സ്യ പ്രജനന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കക്ക പ്രജനനത്തിനും നടപടിയെടുത്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. പൊതുജലാശയങ്ങളില്‍ വിപുലമായ തോതില്‍ മത്സ്യവിത്ത് നിക്ഷേപിക്കും. മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കും.

  18. മത്സ്യമേഖലയില്‍ വരുമാന വര്‍ദ്ധനവിനു പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ മത്സ്യം സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനും വൈവിധ്യവല്‍ക്കരണം കൊണ്ടു വരുന്നതിനും കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയും മത്സ്യഫെഡും മുന്‍കൈയെടുത്തിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്തും. മത്സ്യസംസ്കരണത്തിനു പ്രധാന ഹാര്‍ബറുകള്‍ക്കു സമീപം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

  19. മത്സ്യക്ഷേമ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു പെയ്ഡ് സെക്രട്ടറിമാരെ നിയോഗിക്കുകയും കമ്പ്യൂട്ടറൈസേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 2018-19 ല്‍ പലിശ സബ്സിഡി നിലവില്‍ വരുന്നതിനുമുമ്പ് നല്‍കിയിട്ടുള്ളതും നിഷ്ക്രിയാസ്തികളായ വായ്പകളുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പ് പദ്ധതി ആവിഷ്കരിക്കും.

  20. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇ-ഓട്ടോ വാങ്ങുന്നതിന് വായ്പ മത്സ്യഫെഡ് നല്‍കും. 25 ശതമാനം സബ്സിഡി സര്‍ക്കാര്‍ നല്‍കും. മത്സ്യബന്ധന തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ മത്സ്യഫെഡ് വഴിയുള്ള വായ്പകള്‍ക്ക് 25 ശതമാനം സബ്സിഡി സര്‍ക്കാര്‍ നല്‍കും.

  21. കയറ്റുമതിക്കാരില്‍ നിന്ന് ക്ഷേമനിധിയിലേയ്ക്ക് വിഹിതം പിരിക്കുന്നതിന് എതിരെയുള്ള വിധിക്ക് അപ്പീല്‍ നല്‍കി ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവു നേടിയെടുക്കാന്‍ ശ്രമിക്കും.

  22. സി.ആര്‍.ഇസഡ് സോണിന്റെ പ്രവര്‍ത്തനം 50 മീറ്റര്‍ പരിധിക്കു പുറത്ത് ഉദാരമാക്കിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി അര്‍ഹതപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടയം വിതരണം ചെയ്യും.

  23. എ.പി.എല്‍ - ബി.പി.എല്‍ പരിഗണന കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും.

  24. തീരദേശത്ത് അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കടലിനോട് ചേരുന്ന പൊഴികള്‍ ആഴംകൂട്ടി കല്ലുകെട്ടി സംരക്ഷിക്കും.

  25. സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 6000 രൂപയായി ഉയര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍ അവരുടെ വിഹിതം ഉറപ്പാക്കുന്നതിനു വലിയ മടിയാണ് കാണിക്കുന്നത്. 3600 രൂപയ്ക്കു മുകളിലുള്ള തുക സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണം.

  26. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കില്‍ ലഭ്യമാക്കും. 10 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ചെന്ന മണ്ണെണ്ണ എഞ്ചിനുകള്‍ മാറ്റി പെട്രോള്‍ എഞ്ചിനാക്കുന്നതിന് മോട്ടോറൈസേഷന്‍ സബ്സിഡി നല്‍കും. ചെറുകിട ഇന്‍ബോര്‍ഡ് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും ഇന്ധന സബ്സിഡി നല്‍കുന്നതാണ്.