Skip to main content

ടൂറിസം വിപണി ഇരട്ടിയാക്കും

ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങള്‍ മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കും. കോവിഡാനന്തരം ടൂറിസം തുറക്കുന്നതിനു പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. മാര്‍ക്കറ്റിംഗിനു കൂടുതല്‍ പ്രാധാന്യം നല്‍കും. 2025ല്‍ വിനോദസഞ്ചാരികളുടെ എണ്ണം 2019നെ അപേക്ഷിച്ച് ഇരട്ടിയാക്കും.

ടൂറിസം

  1. വിദേശ സഞ്ചാരികളുടെ എണ്ണം 2019 ല്‍ 11.89 ലക്ഷമായിരുന്നു. 2025 ല്‍ 20 ലക്ഷമാക്കും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2019 ല്‍ 1.83 കോടിയായിരുന്നു. ഇത് 2025 ല്‍ 3.65 കോടിയാക്കും. അടങ്കല്‍ ഇരട്ടിയാക്കി ദേശീയമായും അന്തര്‍ദേശീയമായും മാര്‍ക്കറ്റിംഗ് വിപുലീകരിക്കും.

  2. ടൂറിസത്തിലെ സ്വകാര്യ നിക്ഷേപകര്‍ക്ക് വ്യവസായ മേഖലയ്ക്കു സമാനമായ എല്ലാ ആനുകൂല്യങ്ങളും നല്‍കും. പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കും.

  3. ഉത്തരവാദിത്വ ടൂറിസം നയം ശക്തിപ്പെടുത്തും. ഹോം സ്റ്റേകള്‍ പ്രോത്സാഹിപ്പിക്കും. പ്രാദേശിക ജനങ്ങളെ ടൂറിസം വിപണിയും സേവനങ്ങളുമായി ബന്ധിപ്പിക്കും. ശുചിത്വം ഉറപ്പുവരുത്തുന്നതിനും ടൂറിസ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവരെ സജീവ പങ്കാളികളാക്കും.

  4. അന്താരാഷ്ട്ര ടൂറിസം വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ 2022 കോവിഡ് മുക്തവര്‍ഷമായി ആഘോഷിക്കും. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

  5. കായലുകളുടെ കാരിയിംഗ് കപ്പാസിറ്റി വിലയിരുത്തി ഹൗസ് ബോട്ടുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും നിന്നുള്ള മാലിന്യങ്ങള്‍ കായലില്‍ തള്ളാതിരിക്കാന്‍ വ്യവസ്ഥ ചെയ്യും. ഹൗസ്ബോട്ട് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനു സെപ്ടേജുകള്‍ സ്ഥാപിക്കും.

  6. മുസരിസ്, ആലപ്പുഴ, തലശ്ശേരി എന്നിങ്ങനെ മൂന്ന് ടൂറിസം പൈതൃക പദ്ധതികളാണ് നിലവിലുള്ളത്. ഇവ മൂന്നിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  7. തിരുവനന്തപുരം പൈതൃക പദ്ധതിയ്ക്ക് വിശദമായ ഡി.പി.ആര്‍ തയ്യാറായിക്കഴിഞ്ഞു. കൊല്ലം, കോഴിക്കോട്, പൊന്നാനി, ആറന്മുള എന്നിവിടങ്ങളില്‍ക്കൂടി പൈതൃക ടൂറിസം പദ്ധതികള്‍ ആരംഭിക്കും. പൈതൃക ടൂറിസം പദ്ധതികള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതോടൊപ്പം ജനകീയ ചരിത്ര വിദ്യാഭ്യാസ പദ്ധതികള്‍കൂടി ആയിരിക്കും.

  8. പൈതൃക പദ്ധതികളുടെ തുടര്‍ച്ചയായി കേരളത്തിലെ പുരാതന തുറമുഖ കേന്ദ്രങ്ങളേയും പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും തുറമുഖ ങ്ങളുമായി ബന്ധപ്പെടുത്തി സില്‍ക്ക് റൂട്ടിന്റെ മാതൃകയില്‍ സ്പൈസസ് റൂട്ട് ആവിഷ്കരിക്കും.

  9. കല്‍പ്പാത്തി, നൂറണി, കോട്ടായി, ചെമ്പൈ കൊടുന്തുരപ്പുള്ളി, ചിറ്റൂര്‍, തിരുനെല്ലായി എന്നീ പ്രധാനപ്പെട്ട അഗ്രഹാരങ്ങളില്‍ നിലവിലുള്ള പാരമ്പര്യ അഗ്രഹാര സംഗീത സാംസ്ക്കാരിക പൈതൃകങ്ങളെയും പാലക്കാട്ടെ തനത് കലാ സാംസ്ക്കാരിക പൈതൃകങ്ങളെയും ബന്ധിപ്പിച്ച് പൈതൃക സാംസ്ക്കാരിക വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കും.

  10. കേരളത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മൂന്നാര്‍ പട്ടണത്തിലെ ശുചിത്വം, താമസസൗകര്യങ്ങള്‍, പഴയ ട്രെയിന്‍ സര്‍വ്വീസിന്റെ പുനരുദ്ധാരണം, പ്ലാന്റേഷന്‍ ചരിത്ര മ്യൂസിയം, ഫാം ടൂറിസം തുടങ്ങിയവയെല്ലാമായി സംയോജിപ്പിച്ച് അത്യാകര്‍ഷകമാക്കും.

  11. മൂന്നാറിലെ കെ.എസ.്ആര്‍.ടി.സി വക മൂന്നേക്കറില്‍ 100 കോടി രൂപ മുതല്‍മുടക്കില്‍ ബജറ്റ് ഹോട്ടല്‍ ആരംഭിക്കും മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കും.

  12. മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വികസനത്തിനു മുന്‍ഗണന നല്‍കും. അന്തര്‍ദേശീയ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.

  13. ഉത്തരമലബാറിലെ വിവിധ ജലാശയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം നടപ്പിലാക്കും. മൊത്തം 45 ബോട്ട് ടെര്‍മിനലുകള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും. മുഴപ്പിലങ്ങാട്, ബേക്കല്‍, ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

  14. തിരുവനന്തപുരും മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജലപാതയെ പ്രത്യേക ടൂറിസം മേഖല/ഹൈവേ ആയി പ്രഖ്യാപിക്കും. അതോടനുബന്ധിച്ച് പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ ഏറ്റവും കുറഞ്ഞത് അന്‍പതോളം ടൂറിസം സ്പോട്ടുകള്‍ വികസിപ്പിക്കും. ജലപാത കടന്നുപോകാത്ത ജില്ലകളിലും ടൂറിസം സ്പോട്ടുകള്‍ വികസിപ്പിക്കും. ഓരോന്നിനും മാസ്റ്റര്‍ പ്ലാനുണ്ടാകും. ഇവിടങ്ങളില്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ഉല്പാദനവും വില്പനയും പ്രോത്സാഹിപ്പിക്കും.

  15. പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറായിട്ടുണ്ട്. റോഡ്, കുടിവെളളം, പൊതു ടോയ്ലറ്റുകള്‍, മാലിന്യസംസ്ക്കരണ സൗകര്യങ്ങള്‍, കേബിള്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, സുരക്ഷിത വൈദ്യുതി, താമസ സൗകര്യം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള മാസ്റ്റര്‍ പ്ലാനുകള്‍ എല്ലാ ടൂറിസ്റ്റ് കേന്ദ്രത്തിലും തയ്യാറാക്കും. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തും

  16. ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഒരു ഗ്രീന്‍ പ്രോട്ടോക്കോളുണ്ടാക്കും. ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കും. പ്ലാസ്റ്റിക് നിരോധിക്കും. ഹൗസ് ബോട്ടുകളുടെ മാലിന്യം സംസ്ക്കരിക്കുന്നതിന് ആധുനിക പൊതുസൗകര്യകേന്ദ്രങ്ങള്‍ സ്ഥാപിക്കും.

  17. നാടകോത്സവം, ചലച്ചിത്രോത്സവം തുടങ്ങിയവ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കും.

  18. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വാര്‍ഷിക കലണ്ടര്‍ തയ്യാറായിട്ടുണ്ട്. ഇവയുമായി ബന്ധപ്പെടുത്തി ചുരുങ്ങിയ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേക ടൂറിസം സര്‍ക്യൂട്ടുകള്‍ക്ക് രൂപം നല്‍കും.

  19. ടൂറിസം പരിശീലന കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും. ഓരോ മേഖലയിലെയും ടൂറിസ്റ്റ് ഗൈഡുകള്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ആയൂര്‍വേദം, യോഗ, കളരി, പ്രകൃതി ചികിത്സ എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് വെല്‍നെസ് കോഴ്സുകള്‍ വികസിപ്പിക്കും.

  20. നവംബര്‍ മുതല്‍ മാര്‍ച്ച് പകുതി വരെ വിദേശ സഞ്ചാരികളിലൂടെ ടൂറിസം സീസണ്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മണ്‍സൂണ്‍ ടൂറിസവും ചാമ്പ്യന്‍സ് ലീഗ് വള്ളം കളിയും ഉപയോഗപ്പെടുത്തി ടൂറിസം സീസണ്‍ വര്‍ഷം മുഴുവന്‍ നീട്ടും. ബോട്ട് ലീഗിലേയ്ക്ക് ചുണ്ടന്‍ വള്ളങ്ങള്‍ക്കു പുറമേ മറ്റു ചെറുവള്ളങ്ങളെക്കൂടി ഉള്‍പ്പെടുത്തും.

  21. കേരളത്തിലേയ്ക്ക് കൂടുതല്‍ നേരിട്ടുള്ള അന്തര്‍ദേശീയ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ പരിശ്രമിക്കും. ടൂറിസ്റ്റ് കപ്പലുകളേയും ആകര്‍ഷിക്കാനാവും

  22. കൊച്ചി ബിനാലെ ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥിരംവേദി ഉറപ്പുവരുത്തും. ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ ആലപ്പുഴ കൊച്ചി ആഗോള ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും.

  23. വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും.

  24. ടൂറിസം മാര്‍ക്കറ്റിംഗിന് കൂടുതല്‍ പണം വകയിരുത്തും. പൊതുവായ പ്രചരണത്തോടൊപ്പം കൃത്യമായ ടാര്‍ജറ്റ് ഓഡിയന്‍സിനെയും ലക്ഷ്യമിട്ട് ബന്ധപ്പെട്ട രാജ്യങ്ങളില്‍ വിശേഷാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. അന്താരാഷ്ട്ര ടൂറിസം മേളകളില്‍ നമ്മുടെ സാന്നിധ്യം ഇനിയും ഉയര്‍ത്തണം. ഇത്തരം മേളകളില്‍ പങ്കെടുക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് ഉചിതമായ പ്രോത്സാഹന സഹായം നല്‍കും.

  25. കേരള ടൂറിസം മാര്‍ട്ട് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ബിസിനസ് മീറ്റായി വികസിപ്പിക്കുന്നതിനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കും.

  26. ടൂറിസത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തും

  27. ഉത്തരവാദിത്ത ടൂറിസം നയം തുടരും. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ എല്ലാം കാരിയിംഗ് കപ്പാസിറ്റി പഠനം അടിയന്തരമായി നടത്തും. ടൂറിസം മേഖലകളിലെ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ക്ക് ടൂറിസം വികസനത്തിന് ഒരു സബ് പ്ലാന്‍ തയ്യാറാക്കുന്നതിന് കേന്ദ്രീകൃതമായ പരിശീലനം നല്‍കും. അഡ്വഡര്‍ ടൂറിസവും, തീര്‍ത്ഥാടവ ടൂറിസവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കും.