Skip to main content

റെയിൽവേ-വ്യോമ ഗതാഗതം

കൊച്ചി മെട്രോ പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കും. ശബരി എയര്‍പോര്‍ട്ടിനുള്ള അനുവാദത്തിനും ശബരിറെയില്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്തും. ആവശ്യമെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും.

റെയിൽവേ

  1. കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള എക്സ്റ്റന്‍ഷനും കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഐ.ടി സിറ്റി വരെയുള്ള റെയില്‍പ്പാതയുടെ നിര്‍മ്മാണവും 2022ല്‍ തീരും. കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തീകരിക്കും.

  2. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതുക്കിയ ഡി.പി.ആര്‍ കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ നടപ്പാക്കും.

  3. ശബരിമല എയര്‍പോര്‍ട്ടിന്റെയും ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ എയര്‍ സ്ട്രിപ്പുകളുടെയും ഡി.പി.ആര്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഇവ ഏറ്റെടുക്കും.

  4. 60000 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.

  5. കെ.ആര്‍.ഡി.സി മുന്‍കൈയില്‍ തലശേരി-മൈസൂര്‍, നിലമ്പൂര്‍- നാഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും.

  6. ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയില്‍വേയുടെ ചെലവില്‍ ശബരിപാത നിര്‍മ്മിക്കണമെന്ന നമ്മുടെ ആവശ്യം ചെവികൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഈ പശ്ചാത്തലത്തില്‍ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ ഏതാണ്ട് 2000 കോടി രൂപയിലധികം വരുന്ന തുക കിഫ്ബിയില്‍ നിന്നും ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കും.

  7. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ 7192 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 3909 കോടി രൂപയുടെ പ്രോജക്ടുകള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. ലോക ബാങ്കിന്റെയും ജര്‍മ്മന്‍ ബാങ്കുകളുടെയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.

വ്യോമഗതാഗതം

  1. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിദേശരാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും. ശബരി എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം ഊര്‍ജ്ജിതപ്പെടുത്തും.

  2. നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം നിശ്ചലമാണ്. വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അതിനെ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും