Skip to main content

പട്ടികജാതി ക്ഷേമം

മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കും. ഭൂരഹിതര്‍ക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കര്‍ പദ്ധതി നടപ്പാക്കും. എല്ലാ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും. ആനുകൂല്യങ്ങള്‍ ഉയര്‍ത്തും. പട്ടികവിഭാഗങ്ങള്‍ക്കുള്ള നൈപുണി പരിശീലനവും തുടര്‍ പ്ലെയ്സ്മെന്റും പദ്ധതി പ്രകാരം 20000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യ കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ടുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കും.

  1. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി പട്ടികവിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഉപപദ്ധതികള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷവും കേരളം പണം നീക്കിവയ്ക്കുകയുണ്ടായി. ഇതില്‍ ഗണ്യമായ ഭാഗം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴിയാണ് ചെലവഴിക്കുന്നത്. പ്രാദേശിക പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ പട്ടികജാതിക്കാരുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്തും.

  2. പട്ടികജാതി ഭൂഉടമസ്ഥത മെച്ചപ്പെടുത്തുന്നതിന് കഴിയാവുന്ന എല്ലാ നടപടികളും കൈക്കൊള്ളും. ഇതിനായി ഓരോ പ്രദേശത്തും ലഭ്യമായ പുറമ്പോക്ക് ഭൂമി, മിച്ചഭൂമി എന്നിവ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും.

  3. ഭൂരഹിതര്‍ക്കു വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതി വിപുലീകരിക്കും.

  4. ഓരോ ആവാസസങ്കേതത്തിനും മിനിമം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. ഇതിനു പുറമേ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കല്‍ തുടങ്ങി അധികമായി വേണ്ടുന്ന സൗകര്യങ്ങള്‍ കൂടി നിര്‍ണ്ണയിക്കും. ഇവ ഒരു പാക്കേജായി നല്‍കുന്ന അംബേദ്കര്‍ പദ്ധതി മുഴുവന്‍ സങ്കേതങ്ങളിലും അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കും.

  5. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തോല്‍വിയുടേയും, കൊഴിഞ്ഞു പോക്കിന്റെയും നിരക്ക് പഠനത്തിനിടയില്‍ കൂടുതലാണെന്ന കാര്യം കണക്കിലെടുത്തുകൊണ്ട് ഇത് പരിഹരിക്കുന്നതിനായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്കൂളുകളില്‍ തന്നെ പ്രത്യേക പരിശീലനം തുടര്‍ച്ചയായി നല്‍കുന്നതിന് സൗകര്യം ഉണ്ടാക്കും.

  6. പട്ടികജാതി കുട്ടികള്‍ക്കു വേണ്ടിയുളള പ്രീമെട്രിക്പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളെ ആധുനികവല്‍ക്കരിക്കും. താമസ സൗകര്യവും ഭക്ഷണവും മികച്ചതാക്കുക മാത്രമല്ല, ഹോസ്റ്റലുകളില്‍ കമ്പ്യൂട്ടര്‍ ലാബ്, മുറികളില്‍ ഇന്റര്‍നെറ്റ് സംവിധാനം എന്നിവ ഉറപ്പുവരുത്തും. കൂടുതല്‍ ട്യൂട്ടര്‍മാരെ നിയോഗിക്കും. ഇവയുടെ നടത്തിപ്പു സംബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും.

  7. കിഫ്ബിയെക്കൂടി ഉപയോഗപ്പെടുത്തി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് മികവുറ്റ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ഇവയുടെ നടത്തിപ്പിന് സ്കൂള്‍ മാനേജ്മെന്റ് സമിതികള്‍ രൂപീകരിക്കും.

  8. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന സഹായങ്ങള്‍ ജീവിത ചെലവുമായി ബന്ധപ്പെടുത്തി വര്‍ദ്ധിപ്പിക്കും.

  9. പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ പഠനം നിര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേക ഫിനിഷിഗ് സ്കൂളുകള്‍ ആരംഭിക്കും.

  10. സംഘടിത മേഖലയില്‍ ജോലിയുളളവര്‍ ഒഴികെയുളള മുഴുവന്‍ പട്ടികജാതി കുടുംബങ്ങളെയും ബി.പി.എല്‍ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും.

  11. പ്രാദേശിക സര്‍ക്കാരുകളുടെ പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതികളെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്ര വിലയിരുത്തിലിന് വിധേയമാക്കി മാര്‍ഗ്ഗരേഖകള്‍ കാലാനുസൃതമായി പരിഷ്കരിക്കും.

  12. പട്ടികജാതി വ്യവസായ സംരംഭകത്വ വികസനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കും. പട്ടികജാതി സംരംഭകര്‍ക്കു വേണ്ടിയുള്ള സ്റ്റാര്‍ട്ട് അപ്പ് ഡ്രീംസ് പദ്ധതി വിപുലീകരിക്കും.

  13. പട്ടികവിഭാഗ യുവജനങ്ങള്‍ക്ക് നൈപുണി പോഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്ലെയ്സ്മെന്റ് നല്‍കുന്നതിനുള്ള പദ്ധതി വഴി പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കും.

  14. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കും.

  15. പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളെ സമൂലമായി പുനസംഘടിപ്പിക്കും, പുനരുജ്ജീവിപ്പിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളിലും മറ്റുമുള്ള കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള ഒരു സ്കീം ആവിഷ്കരിക്കുന്നതാണ്.

  16. പട്ടികവിഭാഗങ്ങളുടെ പാര്‍പ്പിടപ്രശ്നം പൂര്‍ണമായും പരിഹരിക്കും. ലൈഫ് മിഷനില്‍ നിന്ന് അടുത്ത വര്‍ഷം 52000 കുടുംബങ്ങള്‍ക്ക് വീടു നല്‍കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റുള്ളവര്‍ക്കും. പഠനമുറി പദ്ധതി വിപുലീകരിക്കും.