Skip to main content

സാമൂഹ്യ സുരക്ഷ

സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു പ്രത്യേക സ്കീമുകള്‍ ആരംഭിക്കും. ക്ഷേമനിധികള്‍ പുനഃസംഘടിപ്പിക്കും. ഓട്ടോ-ടാക്സി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.

തൊഴിൽ നയം

  1. മിനിമം കൂലി 700 രൂപയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സ്ത്രീ-പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  2. അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, സ്കൂള്‍ പാചകത്തൊഴിലാളികള്‍ തുടങ്ങിയ സ്കീം വര്‍ക്കേഴ്സിന്റെയും പഞ്ചായത്തുകളിലെ പാലിയേറ്റീവ് നേഴ്സുമാരുടെയും കുടുംബശ്രീ ജീവനക്കാരുടെയും സ്കൂളുകളിലെയും പഞ്ചായത്തുകളിലെയും കൗണ്‍സിലേഴ്സ്, റിസോഴ്സ് പേഴ്സണ്‍സ്, പ്രീപ്രൈമറി ടീച്ചേഴ്സ് എന്നിവരുടെ ഹോണറേറിയം ഇടതുപക്ഷ സര്‍ക്കാര്‍ ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തും.

  3. അതിഥി തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. അവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആരോഗ്യ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഉറപ്പുവരുത്തും. അവരുടെ താമസ കേന്ദ്രങ്ങളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കും.

  4. എന്‍.ബി.എഫ്.സികളിലെ ജീവനക്കാരുടെ തൊഴിലും മിനിമം വേതനവും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും.

  5. ലേബര്‍ കമ്മിഷണറേറ്റ് വിപുലീകരിച്ചു പുനഃസംഘടിപ്പിക്കും.

  6. ക്ഷേമനിധികളുടെ ഭരണച്ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സമാനമായ വയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരും.

  7. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹ്യ സുരക്ഷിതത്വം, ചൂഷണം തടയല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സമഗ്രനിയമം പാസ്സാക്കും. നിലവിലുള്ള സാമൂഹ്യസുരക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തും.

  8. ആരോഗ്യപരമായ തൊഴില്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും. നോക്കുകൂലി തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചുമട്ടുതൊഴിലാളി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചുമട്ടുതൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും.

  9. സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഷോപ്പിംഗ് മാളുകളുടെയും മറ്റും തൊഴിലാളികളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി കേരള ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ ഭേദഗതി വരുത്തി. ഇവരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനുള്ള ശക്തമായ ഇടപെടല്‍ നടത്തും. ഓട്ടോ - ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പ്രത്യേകം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

  10. വിവിധ വ്യവസായങ്ങളിലും തൊഴില്‍ മേഖലകളിലും തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ജന്യ രോഗങ്ങള്‍ കണ്ടെത്താനും ചികിത്സ ലഭ്യമാക്കാനും നടപടി സ്വീകരിക്കും.

  11. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട തൊഴില്‍ നിയമ ഭേദഗതികള്‍ക്കെതിരായുള്ള സമീപനമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കൊള്ളുക. തൊഴില്‍ വകുപ്പിനെ ശക്തിപ്പെടുത്തും. നിയമങ്ങള്‍ പരിഷ്കരിച്ച് തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തും.