Skip to main content

15000 സ്റ്റാർട്ട് അപ്പുകൾ

അഞ്ചു വര്‍ഷം മുമ്പ് 300 തൊഴില്‍ സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3900 ആണ്. 35000 പേര്‍ക്കു തൊഴിലുണ്ട്. അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്നവേഷന്‍ ചലഞ്ചു പോലുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാരമായ ധനസഹായ പിന്തുണ നല്‍കും.

ഇന്നവേഷന്‍ അഥവാ നൂതനവിദ്യാ പ്രോത്സാഹന നയം

  1. ആഗോള കമ്പനികള്‍ക്കു വേണ്ടി കേരളത്തിലിരുന്ന് പണിയെടുക്കു ന്നതിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തില്‍ നൂതനവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പുതിയ ചെറുകിട സംരംഭങ്ങളും വ്യവസായങ്ങളും യാഥാര്‍ത്ഥ്യമാക്കും. ഇതിന് ഇന്നവേഷന്‍സിനെ അഥവാ നൂനതവിദ്യകളെ പ്രോത്സാഹിപ്പിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമൂഹമായി കേരളം മാറണം.

  2. ഉന്നതവിദ്യാഭ്യാസ മേഖലയിലും മറ്റും സൃഷ്ടിക്കപ്പെടുന്ന പുതിയ അറിവുകള്‍ സാമ്പത്തികമേഖലയിലെ സങ്കേതങ്ങളോ പ്രക്രിയയോ ഉല്‍പന്നമോ സംഘാടന വിപണന രീതിയോ ആയി രൂപാന്തരം പ്രാപിക്കുന്നതിനെയാണ് ഇന്നവേഷന്‍ അഥവാ നൂതനവിദ്യ എന്നു വിളിക്കുന്നത്. സാമ്പത്തിക ഭരണമേഖലയുടെ എല്ലാ തലങ്ങളിലും നൂതനവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുക.

  3. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഇന്നവേഷന്‍ ചലഞ്ച് മത്സരങ്ങള്‍ മൂന്നുതട്ടുകളിലായി സംഘടിപ്പിക്കും. ആദ്യ തട്ടില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കോ സംഘങ്ങള്‍ക്കോ പങ്കെടുക്കാന്‍ അവസരമുണ്ടാകും. അതില്‍ ഏറ്റവും മികവുള്ള നൂതനവിദ്യകള്‍ മുന്നോട്ടു വയ്ക്കുന്ന 10000 പേരെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. 2000 പേരെങ്കിലും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. സംസ്ഥാനതല വിജയികള്‍ക്ക് തങ്ങളുടെ നൂതനവിദ്യകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കു ന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. മൂന്നുതട്ടിലെ മത്സരാര്‍ത്ഥികള്‍ക്കും സാമ്പത്തിക പ്രോത്സാഹന സഹായം നല്‍കും.

  4. തങ്ങളുടെ ചുറ്റുപാടുമുള്ള ഏതു മേഖലയിലെയും പ്രശ്നങ്ങള്‍ക്ക് നൂതനവിദ്യയുടെ അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തുന്ന ഏതൊരാള്‍ക്കും തങ്ങളുടെ നൂതനവിദ്യ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യാം. ഇവ പരിശോധിച്ച് മികവുറ്റതാക്കാനുള്ള സഹായം നല്‍കും. പൂര്‍ണ്ണതയില്‍ എത്തിയാല്‍ ടെണ്ടറില്ലാതെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാങ്ങാന്‍ അനുവാദമുണ്ടാകും. സ്വകാര്യ വ്യക്തികള്‍ വാങ്ങിയാല്‍ സബ്സിഡിയും നല്‍കും. ഇതിന് പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കുന്നതാണ്.

  5. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വിവിധ മേഖലകളില്‍ രൂപം നല്‍കുന്ന നൂനതവിദ്യ ഉള്‍ക്കൊള്ളുന്ന പ്രോജക്ടുകള്‍ക്ക് മത്സരാടിസ്ഥാനത്തില്‍ പ്രോത്സാഹന സഹായം നല്‍കുന്നതാണ്.

  6. സര്‍ക്കാര്‍ വകുപ്പുകളില്‍ നൂതനവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നവേഷന്‍ സോണ്‍ എന്ന പ്രത്യേക സംവിധാനത്തിനു രൂപം നല്‍കുന്നതാണ്.

  7. ഇന്നോവേഷന്‍ മത്സരങ്ങളെ കേവലം ചടങ്ങുകളായി അവസാനിക്കാത്ത വിധത്തില്‍ തുടര്‍ച്ചയായ നൂതാനാശയ വികസനത്തില്‍ ഊന്നി ആയിരിക്കും സംഘടിപ്പിക്കുക. ഇതിനു സഹായകരമാംവിധം ഹബ് & സ്പോക് മാതൃകയില്‍ കേരളത്തിലെ ഗവേഷണ അക്കാദമിയില്‍ സ്ഥാപനങ്ങളെ ഈ പ്രക്രിയയുമായി ബന്ധിപ്പിക്കും. ഈ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെയും വ്യാവസായിക സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെയും ചേര്‍ത്ത് കമ്മ്യൂണിറ്റി ഓഫ് പ്രാക്റ്റിസുകള്‍ക്കും ഷെല്‍ഫ് ഓഫ് പ്രോജക്ടുകള്‍ക്കും രൂപംനല്‍കും.

  8. ഇന്നോവേഷന്‍ മത്സരങ്ങളില്‍ വിജയകളാവുന്നവര്‍ക്ക് ഡിസൈന്‍തിങ്കിംഗ്, റിസര്‍ച്ച് മെത്തഡോളജി, പ്രോഡക്റ്റ് ഡിസൈന്‍, സോഷ്യല്‍ ഇംപാക്റ്റ് മെത്തേഡ്സ്, മോഡലിംഗ്, സിമുലേഷന്‍ എന്നീ മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ഇതോടൊപ്പം ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ വികസിപ്പിക്കുന്ന നൂതനാശയത്തിന്റെ മേഖലയില്‍ ആഴത്തില്‍ പരിശോധനകള്‍ നടത്തുന്നതിനുതകുംവിധം മെന്ററിംഗ് സംവിധാനങ്ങളും ഉറപ്പുവരുത്തുന്നതാണ്.

  9. ചെറുകിട സൂക്ഷ്മസംരംഭങ്ങളുടെ മേഖലയില്‍ ഇന്നോവേഷന്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ കെ-ഡിസ്ക് തയ്യാറാക്കിയ കര്‍മ്മപരിപാടി വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ വിപുലമാക്കും.

  10. തിരുവനന്തപുരത്തെ കേരളത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബാക്കി ഉയര്‍ത്തും. കേരള സര്‍വ്വകാലശാല, സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഐസിറ്റി അക്കാദമി തുടങ്ങിയ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളുടെയും ടെക്നോ പാര്‍ക്കിന്റെയും കൂട്ടായ നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്തു വികസിപ്പിക്കും. ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.

സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹന നയം

  1. നൂതനവിദ്യകളെ ആസ്പദമാക്കിയുള്ള പുതിയ സംരംഭങ്ങള്‍ക്കാണ് സ്റ്റാര്‍ട്ട് അപ്പ് എന്നു പറയുന്നത്. വലിയ മുതല്‍മുടക്കിനു കഴിവൊന്നും ഇല്ലാത്തതും എന്നാല്‍ നൂതന ആശയങ്ങളും വിദ്യകളുമുള്ള യുവജനങ്ങ ളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് രൂപം നല്‍കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 300 സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ 3900 ആയി വര്‍ദ്ധിച്ചു. 32000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇന്ത്യയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും നല്ല അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭ്യമാക്കും.

  2. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിക്കും. ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പ് പുറത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും.

  3. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുന്ന വായ്പ്പയില്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

  4. സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോ ടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ഈടില്ലാതെ ഫണ്ട് ലഭ്യമാക്കും.

  5. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വര്‍ക്ക് ഓര്‍ഡറിന്റെ ഈടില്‍ ഉദാരമായി വായ്പ നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കും.

  6. സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പി ക്കും.

  7. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അന്തര്‍ദേശീയ വാണിജ്യ ബന്ധം സ്ഥാപിക്കാന്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കും.

  8. സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രോത്സാഹനത്തിനായി പ്രത്യേക മിഷന്‍ നിലവിലുണ്ട്. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പതിന്മടങ്ങ് ശക്തിപ്പെടുത്തും.