Skip to main content

പ്രത്യേക വികസന പാക്കേജുകൾ

7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസര്‍കോട് പാക്കേജിനുള്ള തുക വര്‍ദ്ധിപ്പിക്കും. ഇതിനായി പ്രത്യേക മേല്‍നോട്ട സമിതികള്‍ രൂപീകരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ പ്രത്യേകമായി ഇതിന്റെ പുരോഗതി അവലോകനം ചെയ്യും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നല്‍കും.

കുട്ടനാട് പരിസ്ഥിതി പുനസ്ഥാപന പാക്കേജ്

  1. പരിസ്ഥിതി പുനഃസ്ഥാപനത്തിനും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള 2500 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് കുട്ടനാട്ടില്‍ നടപ്പാക്കും.

  2. ജനകീയ ക്യാമ്പയിനിലൂടെ കായല്‍ ശുചീകരിക്കും. യന്ത്രസഹായ ത്തോടെ കായല്‍ ചതുപ്പുകളിലെ ചെളി കട്ടകുത്തി ഉപയോഗപ്പെടുത്തി പുറം ബണ്ടുകള്‍ക്ക് വീതികൂട്ടി സംരക്ഷിക്കുന്നതിനുള്ള ബൃഹത് പദ്ധതി ആവിഷ്കരിക്കും. തോടുകളുടെയും കനാലുകളുടെയും പുനരുദ്ധാരണ ത്തിനു തൊഴിലുറപ്പു പദ്ധതിയും വലിയ തോതില്‍ ഉപയോഗപ്പെടുത്തും.

  3. കായലിന്റെയും തോടുകളുടെയും ആവാഹശേഷി വര്‍ദ്ധിക്കുന്നതു വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും അരൂര്‍ പോലുള്ള പ്രദേശങ്ങളിലെ വേലിയേറ്റ സമയത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സഹായിക്കും.

  4. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ഒഴുക്ക് സുഗമമാക്കുന്നതിനും ലീഡിംഗ് ചാനലിന് ആഴം കൂട്ടും. തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഏസി കനാലിന്റെ പുനരുദ്ധാരണം പൂര്‍ത്തീകരിക്കും.

  5. കുട്ടനാട് ശുചിയായി തുടരണമെങ്കില്‍ ചുറ്റുമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കണം. സെപ്ടേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം. സ്വീവേജ് സംസ്കരിക്കാതെ ജലാശയങ്ങളിലേയ്ക്ക് ഒഴുക്കുന്നതു തടയണം. തദ്ദേശഭരണ സ്ഥാപനങ്ങ ളുടെ നേതൃത്വത്തില്‍ ഇതിനൊരു ബൃഹത് പദ്ധതി തയ്യാറാക്കണം.

  6. കുട്ടനാട് കുടിവെള്ള പദ്ധതിയും താലൂക്ക് ആശുപത്രി വികസനവും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനരുദ്ധാരണവുമെല്ലാം ഈ പാക്കേജിന്റെ ഭാഗമാണ്. കുട്ടനാട് താറാവ് ഹാച്ചറി ആരംഭിക്കും. താറാവ് കൃഷിക്കാര്‍ക്ക് പകര്‍ച്ചവ്യാധി ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും.

  7. പുതിയൊരു കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി തണ്ണീര്‍മുക്കം ഷട്ടറുകള്‍ അടച്ചിടുന്നത് പരമാവധി കുറയ്ക്കും. കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചശേഷം ഒരു വര്‍ഷമെങ്കിലും തണ്ണീര്‍മുക്കം ബണ്ട് പൂര്‍ണ്ണമായും തുറന്നുവച്ച് കുട്ടനാടിനെ ശുദ്ധീകരിക്കും. കൃഷിക്കാര്‍ക്ക് ഉണ്ടാകുന്ന വിളനഷ്ടത്തിനു നഷ്ടപരിഹാരം നല്‍കും.

വയനാട് കാർബൺ ന്യൂട്രൽ കോഫി

  1. കൃഷിക്കാരുടെ വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിനു മുഖ്യവിളയായ കാപ്പി ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതിന് വിപുലമായൊരു പദ്ധതി ആവിഷ്കരിക്കും. ഇതിനായി കോഫി പാര്‍ക്ക് സ്ഥാപിക്കും. ഇത്തരത്തില്‍ സംസ്കരണത്തിനായി സംഭരിക്കുന്ന കാപ്പി 90 രൂപ വിലയ്ക്കു സംഭരിക്കും. ജൈവ സാങ്കേതിക നേട്ടങ്ങളെ ഉപയോഗപ്പെടുത്തി ഈ മേഖലയിലെ സാധ്യതകളെ വിപുലപ്പെടുത്തും.

  2. മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്കിംഗ് നടപ്പിലാക്കും. മരം വച്ചുപിടിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന അടിസ്ഥാനത്തില്‍ ആന്വിറ്റി വായ്പയായി നല്‍കുന്നതാണ് പദ്ധതി.

  3. ഇതുപോലെ മറ്റു പഴവര്‍ഗ്ഗങ്ങളും സുഗന്ധദ്രവ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റും. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ഇതോടൊപ്പം ജില്ലയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഭൗതിക-സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് സമഗ്ര വികസന പാക്കേജ് നടപ്പിലാക്കും.

ഹൈറേഞ്ച്

  1. ഇടുക്കി നേരിടുന്ന പാരിസ്ഥിതിക തകര്‍ച്ച തടയാനൊരു അജണ്ട നമുക്ക് കീഴ്ത്തട്ടില്‍ നിന്നുതന്നെ രൂപം നല്‍കും. ഓരോ പഞ്ചായത്തും നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണുജല സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും സമഗ്രമായ പദ്ധതികള്‍ ജനകീയ കാമ്പയിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കും. ജലസേചന വകുപ്പും മണ്ണുജലസംരക്ഷണ വകുപ്പും ഇതിനു പൂര്‍ണ്ണ പിന്തുണ നല്‍കും. ഓരോ പ്രദേശത്തും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തുമായ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി കൂട്ടായിത്തന്നെ തീരുമാനിക്കുന്ന ബൃഹത്തായ ഒരു പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിനായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍.

  2. തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും ചക്ക പോലുള്ള പഴവര്‍ഗ്ഗങ്ങളുടെയും മൃഗപരിപാലനത്തിന്റെയും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, ഇവയുടെ അടിസ്ഥാനത്തിലുള്ള കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ സ്ഥാപിക്കുക, ഇവ രണ്ടും ചെയ്യുമ്പോള്‍ പ്രകൃതി സന്തുലനാവസ്ഥ സംരക്ഷിക്കുക എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുക്കിയുടെ പശ്ചാത്തലസാമൂഹ്യ സൗകര്യങ്ങളടക്കമുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ സമഗ്ര പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കും. മുട്ടത്ത് സ്പൈസസ് പാര്‍ക്കും, ഹൈറേഞ്ചില്‍ മെഗാഫുഡ് പാര്‍ക്കും സ്ഥാപിക്കും. പ്രകൃതിസൗഹൃദമായ രീതിയില്‍ ഉത്തരവാദിത്വ ടൂറിസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാര മേഖല വിപുലപ്പെടുത്തുന്നതിനും ഈ പാക്കേജ് ലക്ഷ്യമിടുന്നുണ്ട്. സ്ഥായിയായ വികസനത്തിന് പുതിയൊരു മാതൃക ഇടുക്കിയില്‍ സൃഷ്ടിക്കും.

  3. ഇടുക്കിയിലെ കൃഷിക്കാരുടെ ഉപാധിരഹിതമെന്ന പട്ടയമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് 1964 ലെ ഭൂമി പതിവുചട്ടങ്ങള്‍ ഭേദഗതി ചെയ്തു. കൈവശത്തിലുള്ള ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി. കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടുന്നതില്‍ കൈമാറ്റത്തിനുള്ള കാലാവധി 25 വര്‍ഷത്തില്‍ നിന്നും 12 വര്‍ഷമാക്കി കുറവു ചെയ്തു. കൈവശ ഭൂമി പതിച്ചു കിട്ടുകയാണെങ്കില്‍ ഈ ഭൂമികള്‍ എപ്പോള്‍ വേണമെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണ്. ഈ ഭൂമികള്‍ സര്‍ക്കാരിലും ധനകാര്യസ്ഥാപനങ്ങളിലും റബര്‍, ടീ ബോര്‍ഡുകളിലും ഈടുവച്ച് വായ്പ എടുക്കുന്നതിനു സൗകര്യമൊരുക്കി. പട്ടയഭൂമിയില്‍ കൃഷിക്കാര്‍ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കൃഷിക്കാര്‍ക്കു നല്‍കി. പട്ടയം ലഭിച്ച ഭൂമികള്‍ വനം വകുപ്പിന്റെ നോട്ടിഫിക്കേഷനില്‍ നിന്നും ഒഴിവാക്കി.

  4. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തി നിടയില്‍ ഇടുക്കി ജില്ലയില്‍ 37815 പട്ടയങ്ങള്‍ വിതരണം ചെയ്തു. മറ്റൊരു 15000 പട്ടയങ്ങള്‍കൂടി വിതരണത്തിനു തയ്യാറായിട്ടുണ്ട്. പട്ടയം ലഭിക്കാത്ത കൈവശഭൂമിയുള്ള കൃഷിക്കാര്‍ക്ക് വായ്പയടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സഹകരണ മേഖല വഴി സ്വീകരിക്കും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടി ഊര്‍ജ്ജിതമാക്കും.

  5. കേരളത്തിലെ പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാന പ്രതികരണം, എസ്.ഡി.ജി ലക്ഷ്യങ്ങളുടെ സ്ഥിതി എന്നിങ്ങനെ അഞ്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഇതിന് തെരഞ്ഞെടുത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുമതല നല്‍കും.

മലബാറിന്റെ പിന്നോക്കാവസ്ഥ

  1. 957 ലെ സര്‍ക്കാരിന്റെ കാലത്താണ് മലബാറിലെ വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിക്കുന്നത്. പിന്നീട് നടപ്പാക്കിയ ഭൂപരിഷ്കരണം മലബാറിലെ സാമൂഹ്യ ജീവിതത്തെ മുന്നോട്ടുനയിക്കുന്നതിന് ഇടയാക്കി. വര്‍ത്തമാനകാലത്ത് കിഫ്ബി വഴിയുള്ള നിര്‍മ്മാണ പ്രവൃത്തികളിലൂടെ മലബാര്‍ മേഖലയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍ തുടരും. ടൂറിസം വികസനത്തില്‍ മലബാറിനു പ്രത്യേകം പ്രാമുഖ്യം നല്‍കും.

  2. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മലബാറിലുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉതകുന്ന വിധം സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിലവിലുള്ള സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ കോഴ്സുകളും അധിക ബാച്ചുകളും അനുവദിക്കും. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള ഇടങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുന്നതാണ്.