‘ഓപ്പറേഷൻ കഗർ’ എന്ന പേരിൽ ഛത്തിസ്‌ഗഢിൽ നടത്തിവരുന്ന നിയമവിരുദ്ധ കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി സ. ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കൾ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവോർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രമുഖ മാവോയിസ്റ്റ് നേതാക്കളിൽ പലരും സുരക്ഷാ സേനകളുടെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവർ കോടതിയിൽ ഹാജരാക്കുകയും നിയമ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ കത്തിലൂടെ ആവശ്യപ്പെട്ടു.
മേഖലയിലെ സൈനികത്‌കരണത്തെ കുറിച്ച് പ്രദേശത്തുള്ള ആദിവാസികൾ ഏറെനാളായി പരാതിപ്പെടുന്നുണ്ട്. ജനജീവിതം പൂർണമായും സ്‌തംഭിച്ചിരിക്കയാണ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽ ഉറപ്പുനൽകുന്ന ആദിവാസി അവകാശങ്ങൾ ആസൂത്രിമായി അട്ടിമറിക്കപ്പെടുകയാണ്. ഛത്തിസ്‌ഗഢിലെ വനങ്ങളും ധാതുക്കളുമെല്ലാം അനിയന്ത്രിതമായ കോർപ്പറേറ്റ് ചൂഷണത്തിന് വിധേയമാക്കുകയാണ്. പരിസ്ഥിതി സ്ഥിരതയ്‌ക്കും തദ്ദേശീയരുടെ ജീവിതോപാധിയ്‌ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ആദിവാസികളെ അങ്ങേയറ്റത്തെ ശത്രുതയോടെ കാണുന്ന സൈനിക സമീപനം അവസാനിപ്പിക്കണം.
മരണത്തിന് ശേഷവും ശത്രുത തുടരുകയാണ്. മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കുടുംബാംഗങ്ങൾക്ക് അന്തസ്സോടെ യാത്രാമൊഴി നൽകാനുള്ള അവകാശം പോലും നിഷേധിക്കുകയാണ്. ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് മാവോയിസ്‌റ്റുകൾ നിരന്തരം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭാഷണങ്ങളിലൂടെയുള്ള പരിഹാരത്തിന് കേന്ദ്രസർക്കാരോ ബിജെപി ഭരിക്കുന്ന ഛത്തിസ്‌ഗഢ് സർക്കാരോ തയ്യാറായില്ല. പകരം കൊലപാതകത്തിന്റെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. സമയപരിധി ഓർമ്മിപ്പിച്ചുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയും സംഭാഷണത്തിന്റെ ആവശ്യമില്ലെന്ന ഛത്തിസ്‌ഗഢ് മുഖ്യമന്ത്രിയുടെ നിലപാടും ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ഒരുക്കമല്ലെന്ന മനോഭാവത്തിന്റെ പ്രതിഫലനമാണ്. സർക്കാർ ഒരിക്കലും ഇണക്കമില്ലാത്തതും ജനാധിപത്യതത്വങ്ങൾക്കും നിയമസംവിധാനങ്ങൾക്കും വിരുദ്ധമായ വിധം മനുഷ്യജീവനുകളെ ഇല്ലാതാക്കുന്നത് ആഘോഷിക്കുന്നവരും ആകരുത്.
ഏകപക്ഷീയ വെടിനിർത്തലെന്ന മാവോയിസ്‌റ്റ് പ്രഖ്യാപനത്തോട് പ്രതികരിക്കാൻ സർക്കാർ കൂട്ടാക്കണമെന്ന് ഇതിനോടകം പൗരപ്രമുഖരും രാഷ്ട്രീയപാർടികളും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചർച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ആവശ്യപ്പെടുന്നത്. നിയമവിരുദ്ധമായ കൊലപാതകങ്ങളും അക്രമവും അവസാനിപ്പിച്ച് നിഷ്‌പക്ഷമായ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് ആവർത്തിക്കുകയാണ്- ഇടതുപക്ഷ പാർടികൾ ആവശ്യപ്പെട്ടു.