ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) സൈലോ (അത്യാധുനിക ധാന്യപ്പുര) കരാറുകൾ നേടിയെടുക്കാൻ അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡിനെയും ലീപ് ഇന്ത്യ ഫുഡ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും കേന്ദ്ര സർക്കാർ സഹായിച്ചെന്ന റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇന്ത്യയുടെ പൊതു ഭക്ഷ്യസുരക്ഷാ അടിസ്ഥാന സൗകര്യങ്ങളെ കോർപറേറ്റ് വൽക്കരിക്കാനുള്ള അപകടകരമായ ശ്രമങ്ങളാണ് വെളിപ്പെടുന്നത്. തന്ത്രപ്രധാനമായ പൊതുവിതരണ സമ്പ്രദായത്തെയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും കേന്ദ്ര സർക്കാർ തകർക്കുകയാണ്. മേഖലയിലെ കുത്തകവൽക്കരണം തടയാൻ എഫ്സിഐ നിർദേശിച്ച വ്യവസ്ഥ പുന:സ്ഥാപിക്കണം.
അദാനി ഗ്രൂപ്പും ലീപ് ഇന്ത്യയും ചേർന്ന് 16,500 കോടിയിലധികം രൂപ വിലമതിക്കുന്ന 134 സൈലോ കരാറുകളിൽ 110 എണ്ണവും സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തിന്റെ ധാന്യ സംഭരണ ശൃംഖലയുടെ വലിയൊരു പങ്കും ഇവർക്ക് ലഭിച്ചു. ഈ സൈലോകളിൽ സംഭരിക്കേണ്ട ആകെ 60 ലക്ഷം മെട്രിക് ടൺ ധാന്യങ്ങളിൽ 46.5 ലക്ഷം മെട്രിക് ടണ്ണും ഇനി ഈ രണ്ട് കമ്പനികളുടെ കൈകളിലായിരിക്കും.
അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺസ് ലിമിറ്റഡിന്റെ ഭാഗമായ അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡ്, ഈ പദ്ധതിയുടെ ഭാഗമായി സൈലോകളെ വിതരണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വിപുലമായ ഒരു സ്വകാര്യ റെയിൽവേ ശൃംഖല നിർമിക്കുന്നുണ്ട്. ഇതോടെ സംഭരണം, സംഭരണശാലകൾ, ഗതാഗതം മുതൽ കയറ്റുമതി വരെയുള്ള എല്ലാ തലങ്ങളിലും അദാനി ഗ്രൂപ്പ് മേൽക്കൈനേടും.
ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ എഫ്സിഐ തന്നെ തുടക്കത്തിൽ ഒരു 'കുത്തക വിരുദ്ധ' വ്യവസ്ഥ നിർദേശിച്ചിരുന്നു. എന്നാൽ ഗൗതം അദാനിക്കുവേണ്ടി നിതി ആയോഗും ഡിപാർട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സും ചേർന്ന് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിൽ ഈ നിബന്ധന ഒഴിവാക്കി.
മൂന്ന് കാർഷിക നിയമങ്ങൾ പരാജയപ്പെട്ടതിന് ശേഷം, പിൻവാതിലിലൂടെ ഇന്ത്യൻ കൃഷിയെ കോർപറേറ്റ് വൽക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അടിസ്ഥാന താങ്ങുവില (എം.എസ്.പി) നടപ്പാക്കാൻപോലും കേന്ദ്രം വിസമ്മതിക്കുകയാണ്.
പൊതു നിക്ഷേപങ്ങൾ സ്വകാര്യ കുത്തകകൾക്ക് കൈമാറുന്നതിന് പകരം എഫ്സിഐയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനാണ് ഉപയോഗിക്കേണ്ടത്. വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് നിയന്ത്രണം കേന്ദ്രീകരിക്കാൻ സൗകര്യമൊരുക്കുന്നതിൽ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെയും സർക്കാർ മന്ത്രാലയങ്ങളുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) രൂപീകരിക്കണം. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ കോർപറേറ്റുകൾ കൈയടക്കുന്നതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ചണിനിരക്കണം.







