Skip to main content

സഖാവ് എ വി റസലിന് രക്താഭിവാദ്യങ്ങൾ

തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ്‌ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്‌. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ്‌ റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്‌.

കൊല്ലം എസ്‌ എൻ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായും തുടർന്ന്‌ യുവജന പ്രവർത്തകനായും പൊതുരംഗത്തേയ്ക്ക്‌ കടന്നുവന്ന റസൽ അതിതീക്ഷ്‌ണ പോരാട്ടങ്ങൾക്കാണ്‌ നേതൃത്വം നൽകിയത്‌. കൂത്തുപറമ്പിലും മുത്തങ്ങയിലും യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊലീസ്‌ നടത്തിയ നരവേട്ടയ്ക്കെതിരെ അതിശക്ത സമരങ്ങൾ നയിച്ച റസൽ ക്രൂരമായ പൊലീസ്‌ മർദനത്തിനും ഇരയായി. കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചിട്ടും റസൽ നിസ്വാർഥരായ മനുഷ്യർക്കായുള്ള പോരാട്ടം തുടർന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തിൽ നടത്തിയ അത്യുജ്ജ്വല ഇടപെടലുകൾ നാട്‌ മറക്കില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും സംഘപരിവാറുകാർ ചുട്ടുകൊന്നപ്പോൾ യുവജനങ്ങളെ അണിനിരത്തി മതനിരപേക്ഷതയുടെ മുദ്രാവാക്യം ജനങ്ങളിലെത്തിക്കാനും നേതൃത്വം നൽകി.

സിപിഐ എം ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലെല്ലാം നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനുമായ ഇടപെടലുകൾ നടത്തി. സഹകാരിയെന്ന നിലയിൽ സഹകരണ മേഖലയിലും പ്രാവീണ്യം തെളിയിക്കാനായി. യുവജന സമരമുഖത്തെ അനുഭവങ്ങളുമായി പൊതുപ്രസ്ഥാനത്തിന്റെ ഭാഗമായ റസൽ കോട്ടയത്ത്‌ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയാകെയും സുശക്തമായി നയിച്ചുവരികയായിരുന്നു. സിഐടിയു പ്രവർത്തകനും നേതാവുമായി തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണിയിലും റസൽ നിറഞ്ഞു നിന്നിരുന്നു.

സംഘടിതരും അസംഘടിതരുമായ മനുഷ്യരെ ചേർത്ത്‌ അവരുടെ അവകാശപോരാട്ടങ്ങളുടെ നേതൃത്വമായി മാറിയ സഖാവിന്റെ ആകസ്‌മിക വിയോഗം അതീവ ദുഃഖകരവും വേദനിപ്പിക്കുന്നതുമാണ്‌. അർബുദരോഗത്തെ ചെറുത്തും പൊതുപ്രവർത്തന രംഗത്ത്‌ സജീവമായി നിൽക്കവെയാണ്‌ അപ്രതീക്ഷിതമായി മരണം കടന്നുവന്നത്‌. ചികിത്സയിലായിരുന്ന റസലുമായി ഇന്നലെയും ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും ഉടൻ തിരിച്ചെത്തുമെന്നുമുള്ള ആത്മവിശ്വാസമായിരുന്നു അപ്പോൾ പങ്കുവെച്ചത്‌. ആശുപത്രിയിൽ പരിശോധന കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴുണ്ടായ ഹൃദയാഘാതമാണ്‌ അപ്രതീക്ഷിത വിയോഗത്തിന്‌ കാരണമായത്‌.

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയെന്ന ചുമതലയിൽ സജീവമായിരിക്കുമ്പോഴുള്ള വിയോഗം പാർടിക്ക്‌ അപരിഹാര്യമായ നഷ്ടമാണ്‌. പാർടി സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നു.

പ്രിയ സഖാവിന്‌ രക്താഭിവാദ്യങ്ങൾ...

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.