എൽഡിഎഫിനെതിരായി വർഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച് നിന്നിട്ടുണ്ട് എന്ന് കാണാം. എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തി. എൽഡിഎഫിന് 1,75,000 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 1,65,000 വോട്ടും യുഡിഎഫിന് 1,25,000 വോട്ടുമാണ് ലഭിച്ചത്. ബിജെപി വിജയിച്ച 41 മണ്ഡലങ്ങളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. 25 വാർഡുകളിൽ യുഡിഎഫിന് 1000ത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എൽഡിഎഫിനെതിരായി ബിജെപിയും യുഡിഎഫും നടത്തിയ പൊതുവായ ഇടപെടലാണിത്. ഒന്നിച്ച് നിന്ന് എൽഡിഎഫിനെ തോൽപ്പിച്ച ശേഷം ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന് പറയുന്നത് യുഡിഎഫിന്റെ കപട മുദ്രാവാക്യമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടിയേറ്റെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്. തെരഞ്ഞെടുപ്പിന് ശേഷം പലതരത്തിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എൽഡിഎഫിന് കനത്ത തിരിച്ചടിയെന്ന തരത്തിലുള്ള പ്രചാരണമാണ് അതിലേറ്റവും കൂടുതലായി വരുന്നത്. എന്നാൽ അതേ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി തലങ്ങളിൽ 58 സീറ്റുകളുടെ മുന്നേറ്റം എൽഡിഎഫിനുണ്ടായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ കണക്കുകൾ കൂടി പരിശോധിച്ചാൽ സ്ഥിതി ഇതിലും മെച്ചപ്പെട്ടതാണെന്ന് വ്യക്തമാകും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റുകളുടെ കാര്യത്തിൽ ബിജെപി ഒറ്റക്കക്ഷിയായെങ്കിലും അവർക്ക് കേവല ഭൂരിപക്ഷം നേടാനോ, ഏറ്റവും കൂടുതൽ വോട്ട് നേടിയ മുന്നണിയായി മാറാനോ സാധിച്ചിട്ടില്ല. 7 ഡിവിഷനുകളിൽ 60-ൽ താഴെ വോട്ടുകൾക്കാണ് എൽഡിഎഫ് പരാജയപ്പെട്ടത്.
രാഷ്ട്രീയമായി പൂർണ്ണമായും വോട്ട് വിനിയോഗിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് ഒന്നായി ചുരുങ്ങി. അതിനാൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയെന്ന പ്രചരണം ശരിയല്ല.
സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾക്കിടയിലും ചിലയിടങ്ങളിൽ ഉണ്ടായ ഫലങ്ങൾ പാർടി ഗൗരവമായി പരിശോധിക്കും. ജില്ലാ കമ്മിറ്റികൾ ചേർന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷം, സംസ്ഥാന കമ്മിറ്റി വിശദമായ റിവ്യു തയ്യാറാക്കി ആവശ്യമായ തിരുത്തലുകൾ വരുത്തും.
കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന യാതൊരു നീക്കവും പാർടി സ്വീകരിക്കില്ല. ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറുള്ള സ്വതന്ത്രന്മാരുമായും, എൽഡിഎഫിൽ ചേരാൻ തീരുമാനിക്കുന്നവരുമായും യോജിച്ച് പ്രവർത്തിക്കും. എന്നാൽ വർഗ്ഗീയ കക്ഷികളുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാക്കില്ല. ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് പോരാട്ടം ശക്തിപ്പെടുത്താനാണ് തീരുമാനം.
വോട്ടേഴ്‌സ് ലിസ്റ്റുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വോട്ടവകാശം നിഷേധിക്കുന്ന തരത്തിലുള്ളതാണ്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം.







