Skip to main content

സ. ടി എം തോമസ് ഐസക് എഴുതുന്നു

മോദിയുടെ ഭരണകാലത്ത് ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇതുവെറും സാങ്കേതികമാണ് എന്നാവും ന്യായീകരണം. എഴുതിത്തള്ളിയാലും പലിശയടക്കം വായ്പ തിരിച്ചടയ്ക്കാൻ വായ്പയെടുത്ത ആൾ ബാധ്യസ്ഥനാണ്. നിയമ നടപടികളുടെയും കിട്ടാക്കടം പിരിക്കാനുള്ള ഏജൻസികൾ വഴിയും ഇവ പിരിക്കാനുള്ള നടപടിയെടുക്കും എന്നൊക്കെ ന്യായീകരിക്കാം. പക്ഷേ ഇങ്ങനെ പിരിച്ചെടുത്ത തുക എത്രയാണ്? ലോക് സഭയിലെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് 2017-18-നും 2021-22-നും ഇടയ്ക്ക് ആകെ പിരിച്ചെടുത്തത് 1.32 ലക്ഷം കോടി രൂപയാണ്. അതിനു മുമ്പുള്ള മൂന്നുവർഷവുംകൂടി കണക്കിലെടുത്താലും പിരിച്ചതുക 2 ലക്ഷം കോടിയിൽ താഴെയായിരിക്കും. അതായത് 15 ശതമാനം മാത്രമാണ് പിരിച്ചെടുക്കാൻ കഴിയുന്നത്.

ആരാണ് ബാങ്കിനെ ഇങ്ങനെ കൊള്ളയടിക്കുന്നത്? ഇന്ത്യയിലെ കോർപ്പറേറ്റുകളാണ്. വേണ്ടത്ര ഈടില്ലാതെ രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകൾ അവർക്ക് വായ്പ നൽകുന്നു. കിട്ടാക്കടത്തിന്റെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. എന്നാൽ ഈ കള്ളന്മാരുടെ പേരുവിവരം വെളിപ്പെടുത്താൻ റിസർവ്വ് ബാങ്കോ കേന്ദ്ര സർക്കാരോ തയ്യാറല്ല. ഗുജറാത്തിലെ എബിജെ ഷിപ്പ് യാർഡ് കമ്പനി 28 ബാങ്കിൽ നിന്നും 22842 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയതാണ് ഏറ്റവും അവസാനം പുറത്തുവന്നത്. 2017-18-ൽ ഇത്തരം വെട്ടിപ്പു കമ്പനികളുടെ എണ്ണം 2200 ആയിരുന്നെങ്കിലും 2021-22-ൽ അത് 10236 കമ്പനികളായി ഉയർന്നിരിക്കുകയാണ്.

മാതൃഭൂമി മുഖപ്രസംഗത്തിൽ ചോദിക്കുന്നതുപോലെ “സഹകരണ ബാങ്കുകളിലെ വായ്പയുടെ ചെറിയ ഗഡുക്കൾ മുടങ്ങിയാൽപ്പോലും സർഫാസിയുടെ കുരുക്ക് മുറുകുമ്പോൾ എന്തുകൊണ്ട് സഹസ്രകോടി കടങ്ങളുടെ തിരിച്ചടവ് ഉറപ്പിക്കാനാവുന്നില്ല?”

ഇപ്രകാരം നിക്ഷേപ ആസ്തികൾ പെരുകുന്നതിന്റെ പ്രത്യാഘാതമെന്താണ്? മൂന്നു മാസത്തിലധികം തിരിച്ചടയ്ക്കാതെ കുടിശികയാകുന്ന വായ്പകളെയാണ് കിട്ടാക്കടമെന്ന് വിശേഷിപ്പിക്കുന്നത്. ഇതിനു തുല്യമായ തുക തങ്ങളുടെ മൂലധനത്തിൽ നിന്ന് ചീത്ത വായ്പ പ്രൊവിഷനിംഗ് ആയി നീക്കിവയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകുന്നു. ഇങ്ങനെ നീക്കിവച്ച് നാലുവർഷം പൂർത്തിയാകുമ്പോഴാണ് വായ്പ എഴുതിത്തള്ളുന്നത്. ഇതിന്റെ 15 ശതമാനം മാത്രമാണ് പിരിച്ചെടുക്കാൻ കഴിയുന്നത്. അതുകൊണ്ട് ചീത്ത വായ്പ പ്രൊവിഷനിംഗിന്റെ സിംഹപങ്കും മൂലധനത്തിൽ നിന്നുള്ള ചോർച്ചയായി മാറും. തന്മൂലം അന്തർദേശീയ ബാങ്ക് കരാർ പ്രകാരമുള്ള (ബേസിൽ കരാർ) മൂലധനത്തോത് ബാങ്കുകൾക്ക് ഇല്ലാതെവരും.

ബാങ്കിന്റെ മൂലധന വിടവ് പരിഹരിക്കാൻ രണ്ട് മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ സർക്കാർ ബാങ്കുകൾക്കു ധനസഹായം നൽകണം. ഇതിന് ഇനി പണം ഉണ്ടാവില്ലെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. പിന്നെ മറ്റൊരു മാർഗ്ഗമേയുള്ളൂ. ഓഹരി വിറ്റ് കൂടുതൽ മൂലധനം സമാഹരിക്കുക. അങ്ങനെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റുകൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ 43 ശതമാനം ഇപ്പോൾ സർക്കാരിതര ഓഹരി ഉടമസ്ഥരുടെ കൈകളിലാണ്.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം 

കൂടുതൽ ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.