Skip to main content

പ്രളയവും കോവിഡും ഗൾഫ് തിരിച്ചുവരവും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ സഹായിച്ചതും ഈ വർഷം റെക്കോർഡ് വളർച്ചയിലേക്കു കേരളത്തെ ഉയർത്തിയതിലും കിഫ്ബിക്കു സുപ്രധാനപങ്കുണ്ട്

ഇന്നത്തെ ധനപ്രതിസന്ധിക്കു മനോരമ കണ്ടെത്തിയിരിക്കുന്ന വിശദീകരണം ഇതാണ് – “..കിഫ്ബി എടുത്ത കടം കൂടി കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ ഈ വർഷത്തേക്കും ഇനിയുള്ള വർഷങ്ങളിലേക്കുമുള്ള കേരളത്തിന്റെ കടമെടുപ്പു തുകയിൽ ഗണ്യമായ കുറവു വന്നു. അടുത്ത 4 വർഷത്തേക്കുള്ള കടമെടുപ്പിൽ 24,000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുക.”

പ്രസക്തമായ ചോദ്യം ഇതാണ് – കേന്ദ്രത്തിന്റെ ഈ നീക്കം ന്യായമാണോ? അതിനെ കേരളീയർ ചെറുക്കേണ്ടതുണ്ടോ? ഞങ്ങൾ ഇതിൽ പക്ഷംപിടിക്കാനില്ലെന്നാണു മനോരമയുടെ നാട്യം.

•രാഷ്ട്രത്തിന്റെ ധനകാര്യ ചരിത്രത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കരുതി സാധാരണഗതിയിലുള്ള കമ്പോള വായ്പ വെട്ടിച്ചുരുക്കിയ ഒരു സംഭവം ചൂണ്ടിക്കാണിക്കാനാകുമോ?

•കിഫ്‌ബി ചെയ്തതുപോലെ ദേശീയപാതാ അതോറിട്ടി തുടങ്ങിയവയെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ കടമെടുത്തതു മൂന്നുലക്ഷത്തിൽപരം കോടി രൂപയാണ്. പക്ഷേ, ഇതു കേന്ദ്രസർക്കാരിന്റെ വായ്പയായി ആരെങ്കിലും കണക്കിൽപ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ട് കേരളത്തോട് ഇരട്ടതാപ്പ്?

•കേരളത്തിന് ഇതിനുമുമ്പ് എത്രയോ നിർമ്മാണ പ്രവൃത്തികൾ ആന്വിറ്റി പ്രൊജക്ടുകളായി ഏറ്റെടുത്തിരിക്കുന്നു. എന്നുവച്ചാൽ ടെണ്ടർ വിളിക്കുമ്പോൾതന്നെ 10-20 വർഷത്തെ വാർഷിക ഗഡുക്കളായേ പണം തന്നുതീർക്കൂവെന്നു വ്യക്തമാക്കും. ഏതെങ്കിലും ആന്വിറ്റി പ്രൊജക്ട് സർക്കാരിന്റെ വായ്പയായി ഇതുവരെ കണക്കാക്കിയിട്ടുണ്ടോ?

•കിഫ്ബിയും വിപുലമായ ഒരു ആന്വിറ്റി പദ്ധതിയാണ്. ഇതിലേക്ക് വരും വർഷങ്ങളിൽ മോട്ടോർ വാഹന നികുതിയുടെ പകുതി ആന്വിറ്റിയായി നൽകുന്നു. കിഫ്ബി ആ തുകകൊണ്ടു തിരിച്ചടയ്ക്കാവുന്ന അത്രയും പ്രൊജക്ടുകളേ ഏറ്റെടുക്കൂ. ആന്വിറ്റി പ്രൊജക്ടുകൾ കമ്പോള വായ്പാ പരിധിയ്ക്കു പുറത്താണെങ്കിൽ പിന്നെ എന്തിന് കിഫ്ബിയെ ഉൾപ്പെടുത്തണം?

കിഫ്ബിയെക്കുറിച്ച് ആദ്യം പ്രഖ്യാപിക്കുന്നത് 2011-ലെ ബജറ്റിലാണ്. അന്നത്തെ ഭരണത്തിനു തുടർച്ച ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ മുഖച്ഛായ മാറിയേനേ. അന്നു മുന്നോട്ടുവച്ച പരിപാടിയെ പരിഹസിച്ച് ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം പാഴാക്കി. വീണ്ടും എൽഡിഎഫ് ഭരണം വേണ്ടിവന്നു കിഫ്ബി പരിപാടി പുനരാവിഷ്കരിക്കാൻ. മനോരമ പറയുന്നതുപോലെ ലക്കുംലഗാനുമില്ലാത്ത വായ്പയെടുപ്പല്ല ഇത്. കൃത്യമായ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിലാണ്. ആ നിയമം യുഡിഎഫുകൂടി അംഗീകരിച്ചതാണ്.

ആ നിയമ പ്രകാരം കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാൻ പാടില്ല. പൂർണ്ണമായും മൂലധന നിർമ്മാണ പ്രവൃത്തികൾക്കു വേണ്ടിയിട്ടാണ് ഈ പണം. ഇങ്ങനെ വായ്പെയുടുത്ത് പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കുന്നത് കേരളത്തെ എങ്ങനെ കടക്കെണിയിലാക്കും? യഥാർത്ഥം പറഞ്ഞാൽ പ്രളയവും കോവിഡും ഗൾഫ് തിരിച്ചുവരവും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ സഹായിച്ചതും ഈ വർഷം റെക്കോർഡ് വളർച്ചയിലേക്കു കേരളത്തെ ഉയർത്തിയതിലും കിഫ്ബിക്കു സുപ്രധാനപങ്കുണ്ട്.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കേരളം നടപ്പാക്കുന്നത്. ഇതു തകർക്കാനാണ് കേന്ദ്രം നീക്കം. അതിനു താളം കൊട്ടുകയാണ് മനോരമ പോലുള്ള മാധ്യമങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.