Skip to main content

കണക്ക് പറയും മോദിയുടെ കൊള്ള

കോവിഡ് കാലത്ത് ആഗോള ഇന്ധനവില സൂചിക ഇടിഞ്ഞു. 2016-ൽ സൂചിക 100 ആയിരുന്നത് 2020 ഏപ്രിലിൽ 50 ആയി താഴ്ന്നു. എന്നാൽ കോവിഡ് മാന്ദ്യത്തിൽ നിന്ന് ആഗോള സമ്പദ്ഘടന പുറത്തുകടക്കാൻ തുടങ്ങിയതോടെ സൂചികയും ഉയരാൻ തുടങ്ങി. യുക്രെയിൻ യുദ്ധം ആരംഭിക്കുംമുമ്പ് 250 ആയിരുന്നു സൂചിക. അത് 2022 ആഗസ്റ്റിൽ 376 ആയി. എന്നാൽ പിന്നീട് കുത്തനെ ഇടിഞ്ഞ് ഇപ്പോൾ 200-ൽ താഴെയായി.

എന്തുകൊണ്ട് ആഗോളമായി പെട്രോൾ വില ഉയരുകയും താഴുകയും ചെയ്യുന്നു? ഏറ്റവും ലളിതമായ ഉത്തരം ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ടാണ് പെട്രോളിന്റെ വില തീരുമാനിക്കപ്പെടുന്നത്. കോവിഡ് സാമ്പത്തികമാന്ദ്യംമൂലം ക്രൂഡ് ഓയിലിന് ആവശ്യം കുറഞ്ഞു. 2018-ൽ ബാരലിന് 65 ഡോളർ ആയിരുന്ന ക്രൂഡ് ഓയിൽ വില 2020-ൽ 40 ഡോളറായി താഴ്ന്നു. സ്വാഭാവികമായും പെട്രോളിന്റെ ആഗോള വിലയും താഴ്ന്നു. എന്നാൽ കോവിഡിൽ നിന്നും കരകയറാൻ തുടങ്ങിയതോടെ ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കാൻ തുടങ്ങി. 2021 അവസാനിച്ചപ്പോഴേക്കും അത് 68 ഡോളറായി. എന്നാൽ യുക്രെയിൻ യുദ്ധം തുടങ്ങുകയും റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ ക്രൂഡോയിലിന്റെ വില 2022 അവസാനിച്ചപ്പോൾ 95 ഡോളറായി ഉയർന്നു. പെട്രോൾ വില സൂചിക അതുകൊണ്ടാണ് കുതിച്ചുയർന്നത്.

യുക്രെയിൻ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലെങ്കിലും ക്രൂഡോയിലിന്റെ വില താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് 73 ഡോളർ മാത്രമാണ്. ഈ വിലയിടിവിനു കാരണം രണ്ടാണ്. ഒന്ന്, വീണ്ടും ഒരു ആഗോള മാന്ദ്യം വരാനുള്ള സാധ്യത ഏറിയിരിക്കുന്നു. രണ്ട്, അമേരിക്കൻ ഉപരോധം ഉണ്ടെങ്കിലും റഷ്യ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റൂബിൾ വിലയിൽ എണ്ണ വിറ്റുകൊണ്ടിരിക്കുന്നു. അതും 10-15 ഡോളർ മാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയ്ക്ക്. അതുകൊണ്ടാണ് ആഗോള പെട്രോൾ വില സൂചിക 376-ൽ നിന്നും 200-ൽ താഴെയായി തീർന്നത്.

ഇന്ത്യ നേരിട്ട് പെട്രോളോ ഡീസലോ ഇറക്കുമതി ചെയ്യുന്നില്ല. ക്രൂഡോയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യൻ ശുദ്ധീകരണശാലകളിൽ സംസ്കരിച്ച് റീട്ടെയിലിൽ വിൽക്കുകയാണു ചെയ്യുന്നത്. ക്രൂഡോയിൽ വിലയിൽ 25 ശതമാനം കുറവു വന്നു. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയാണെങ്കിൽ മറ്റൊരു 10 ശതമാനമെങ്കിലും സബ്സിഡിയായും കിട്ടും. അങ്ങനെ ക്രൂഡോയിലിന് 35 ശതമാനത്തോളം വില കുറഞ്ഞിട്ടും പെട്രോളിന്റെ വില കുറയ്ക്കാതെ ലിറ്ററിനു 100 രൂപയ്ക്കാണ് എണ്ണക്കമ്പനികൾ ചില്ലറക്കാർക്കു വിൽക്കുന്നത്. ഇതിന് മോദി സർക്കാർ ഒത്താശ ചെയ്യുകയാണ്.

എണ്ണക്കമ്പനികളുടെ ലാഭത്തിന്റെ കണക്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2022-23-ൽ ഐഒസിയുടെ ലാഭം 8241 കോടി രൂപയാണ്. ബിപിസിഎല്ലിന്റെ ലാഭം 1870 കോടി രൂപയാണ്. റിലയൻസിന്റെ കൊള്ളലാഭത്തിന്റെ കണക്ക് പുറത്തുവന്നിട്ടില്ല. റഷ്യൻ എണ്ണ സിംഹപങ്കും ഇവർക്കാണു നൽകുന്നത്. അതു സംസ്കരിച്ച് വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യുകയാണ് റിലയൻസ്.

മോദി അധികാരത്തിൽ വരുമ്പോൾ പെട്രോൾ വില ലിറ്ററിന് 65 രൂപയായിരുന്നു. അന്ന് ക്രൂഡോയിൽ വില ബാരലിന് 98 ഡോളർ ആയിരുന്നു. ഇപ്പോൾ ക്രൂഡോയിലിന്റെ വില 73 ഡോളർ മാത്രമാണ്. എന്നാൽ ഇന്ത്യയിലെ പെട്രോളിന്റെ വില ലിറ്ററിനു 100 രൂപയായി. ഇങ്ങനെയുണ്ടോ ഒരു കൊള്ള?


 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.