കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം സൃഷ്ടിക്കും. കേരളത്തിൽ അവസാനം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 33.60 ശതമാനം വോട്ടാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇപ്പോഴത് 39.73 ശതമാനമായി ഉയർന്നു. 66,65370 വോട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ അത് 84,10085 വോട്ടായി വർധിച്ചു. 17,35175 വോട്ടിന്റെ വർധനയാണുണ്ടായത്. യുഡിഎഫിന്റെയും ബിജെപിയുടേയും വോട്ട് ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ അസംബ്ലി നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഏതാണ്ട് 60 മണ്ഡലത്തിൽ എൽഡിഎഫിന് കൃത്യമായ ലീഡുണ്ട്. നേരിയ വോട്ട് വ്യത്യാസത്തിന് പിറകിൽ പോയ ഒട്ടേറം മണ്ഡലങ്ങളുണ്ട്. പലതും പ്രാദേശിക പ്രശ്നങ്ങളുടേയും പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണത്തിന്റെയും വർഗീയ ഇടപെടലിന്റെയും മാധ്യമ ശൃംഖല നടത്തിയ ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിന്റെയും ഭാഗമായി പിന്നിൽപോയവയാണ്. ഇവിടെയെല്ലാം ശരിയായ രാഷ്ട്രീയ പ്രചാരണ പ്രവർത്തനം നടത്തി തിരിച്ചുപിടിക്കാനാകുമെന്ന് തന്നെ സിപിഐ എം വിശ്വസിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടന്നിടത്ത് ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകി. എൽഡിഎഫും ബിജെപിയും തമ്മിൽ മത്സരം നടന്ന സ്ഥലങ്ങളിൽ യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് കൊടുത്തുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഉദാഹരണമായി തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച 41 വാര്‍ഡില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായി.
സര്‍ക്കാരിനെ സംബന്ധിച്ച് മികച്ച അഭിപ്രായമാണ് നിലനില്‍ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒന്നായിരിക്കുമെന്ന കാരണത്താല്‍ മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് അധികാരം നിലനിർത്താൻ കഴിയുമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരെ കള്ളപ്രചാരവേലകളുടെ പരമ്പരയാണ് യുഡിഎഫ് അഴിച്ചുവിട്ടത്.
വികസന നേട്ടങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്ന സാഹചര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ യുഡിഎഫും ബിജെപിയും വര്‍ഗ്ഗീയമായ പ്രചരണങ്ങളേയും കള്ളക്കഥകളേയും വോട്ടാക്കി മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബിജെപി ഹിന്ദുത്വ വര്‍ഗ്ഗീയതയില്‍ ഊന്നി നിന്നുകൊണ്ടുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്ര കാഴ്‌ചപ്പാടുകളുടെ ആശയത്തെക്കൂടി ഉപയോഗപ്പെടുത്തി കള്ളപ്രചാരവേലകള്‍ക്ക് നേതൃത്വം നല്‍കി.
യുഡിഎഫിലെ ഘടക കക്ഷികള്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ, ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്‌തു. എല്ലാ വര്‍ഗ്ഗീയതകളേയും ശക്തിപ്പെടുത്തി ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള പ്രചാരവേലകളാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്.
