Skip to main content

ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവ് ഇഎംഎസിനോളം കേരളത്തിൻ്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല

ഇന്ന് ഇഎംഎസ് ദിനം.
ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവ് ഇഎംഎസിനോളം കേരളത്തിൻ്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല. ഇ എം എസ്സിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഐക്യ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസും ഭൂപരിഷ്കരണ നടപടികളും വിദ്യാഭ്യാസ ബില്ലുമെല്ലാം ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതാൻ പ്രഹരശേഷിയുള്ളവയായിരുന്നു.
ലോകത്താകെ ശ്രദ്ധിക്കപ്പെട്ട കേരള മോഡലിൻ്റെ ശില്പി ആയിരിക്കുമ്പോൾ തന്നെ, അതിനെ ക്രിയാത്മകമായി വിമർശന വിധേയമാക്കാനും സഖാവ് ഇ എം എസ്സിന് മടിയുണ്ടായില്ല. കേരള മോഡൽ ഉയർന്ന ഗുണനിലവാരം നിലനിർത്തി മുന്നോട്ടുപോകാൻ, നവലിബറൽ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ബദൽ നയങ്ങൾക്കും
സേവന-ക്ഷേമ മേഖലകളിലെ മുന്നേറ്റത്തിനുമൊപ്പം സാമ്പത്തിക വളർച്ചയുമുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് എന്ന ആശയം ഇതിനെ തുടർന്നാണ് ഉരുത്തിരിഞ്ഞത്. ഇ എം എസ്സിന്റെ നേതൃത്വത്തിൽ 1994-ൽ നടന്ന ഒന്നാം കേരള പഠന കോൺഗ്രസ്സ് മുതൽ 2016-ലെ നാലാം കേരള പഠന കോൺഗ്രസ്സ് വരെയുള്ളവ കേരള മോഡലിനെ കാലോചിതമായി പുതുക്കാനും കേരള വികസനത്തിന് ശരിയായ ദിശാബോധം നൽകാനും സഹായകമായി.
കേരളത്തിൻ്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് ഇ എം എസ്സ് മുന്നോട്ടു വച്ചിരുന്ന ആശയങ്ങളെ വിപുലീകരിച്ചുകൊണ്ടു തന്നെയാണ് എൽഡിഎഫ് സർക്കാർ പത്തു വർഷം പൂർത്തിയാക്കുന്നത്. ഈ ബദൽ വികസന മാതൃകയ്ക്ക് വരും വർഷങ്ങളിൽ തുടർച്ചയുണ്ടാകേണ്ടതിനെക്കുറിച്ചുള്ള ആലോചനകളാണ് ഈയിടെ നടന്ന അഞ്ചാം കേരള പഠന കോൺഗ്രസ്സ് ചർച്ച ചെയ്തത്. ഭാവി കേരളത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ നമുക്കു വഴികാട്ടിയാവുന്നതും ഇ എം എസ്സ് തന്നെയാണെന്ന് നിസ്സംശയം പറയാം. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനം ഒരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് സഖാവ് ഇ എം എസ്സിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.
ഇന്ന് ഇഎംഎസ് ദിനത്തിൽ ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്.
ഇന്നലെ ചേർന്ന മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പത്തനാപുരം ഗാന്ധിഭവനിലെ പ്രിയപ്പെട്ടവർ സ്ഥാനാർത്ഥി എന്ന നിലയിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് സവിശേഷമായ ഒരു അനുഭവമായിരുന്നു. ഇഎംഎസിന്റെ ഉജ്വലസ്മരണയും ഏറ്റവും പ്രിയപ്പെട്ടവരുടെ സ്നേഹവായ്പ്പും എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപരാജിതമായ കരുത്ത് പകരും.

 

കൂടുതൽ ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.