Skip to main content

ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവ് ഇഎംഎസിനോളം കേരളത്തിൻ്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല

ഇന്ന് ഇഎംഎസ് ദിനം.
ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവ് ഇഎംഎസിനോളം കേരളത്തിൻ്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല. ഇ എം എസ്സിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഐക്യ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസും ഭൂപരിഷ്കരണ നടപടികളും വിദ്യാഭ്യാസ ബില്ലുമെല്ലാം ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതാൻ പ്രഹരശേഷിയുള്ളവയായിരുന്നു.
ലോകത്താകെ ശ്രദ്ധിക്കപ്പെട്ട കേരള മോഡലിൻ്റെ ശില്പി ആയിരിക്കുമ്പോൾ തന്നെ, അതിനെ ക്രിയാത്മകമായി വിമർശന വിധേയമാക്കാനും സഖാവ് ഇ എം എസ്സിന് മടിയുണ്ടായില്ല. കേരള മോഡൽ ഉയർന്ന ഗുണനിലവാരം നിലനിർത്തി മുന്നോട്ടുപോകാൻ, നവലിബറൽ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ബദൽ നയങ്ങൾക്കും
സേവന-ക്ഷേമ മേഖലകളിലെ മുന്നേറ്റത്തിനുമൊപ്പം സാമ്പത്തിക വളർച്ചയുമുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് എന്ന ആശയം ഇതിനെ തുടർന്നാണ് ഉരുത്തിരിഞ്ഞത്. ഇ എം എസ്സിന്റെ നേതൃത്വത്തിൽ 1994-ൽ നടന്ന ഒന്നാം കേരള പഠന കോൺഗ്രസ്സ് മുതൽ 2016-ലെ നാലാം കേരള പഠന കോൺഗ്രസ്സ് വരെയുള്ളവ കേരള മോഡലിനെ കാലോചിതമായി പുതുക്കാനും കേരള വികസനത്തിന് ശരിയായ ദിശാബോധം നൽകാനും സഹായകമായി.
കേരളത്തിൻ്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് ഇ എം എസ്സ് മുന്നോട്ടു വച്ചിരുന്ന ആശയങ്ങളെ വിപുലീകരിച്ചുകൊണ്ടു തന്നെയാണ് എൽഡിഎഫ് സർക്കാർ പത്തു വർഷം പൂർത്തിയാക്കുന്നത്. ഈ ബദൽ വികസന മാതൃകയ്ക്ക് വരും വർഷങ്ങളിൽ തുടർച്ചയുണ്ടാകേണ്ടതിനെക്കുറിച്ചുള്ള ആലോചനകളാണ് ഈയിടെ നടന്ന അഞ്ചാം കേരള പഠന കോൺഗ്രസ്സ് ചർച്ച ചെയ്തത്. ഭാവി കേരളത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ നമുക്കു വഴികാട്ടിയാവുന്നതും ഇ എം എസ്സ് തന്നെയാണെന്ന് നിസ്സംശയം പറയാം. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനം ഒരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് സഖാവ് ഇ എം എസ്സിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.
ഇന്ന് ഇഎംഎസ് ദിനത്തിൽ ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്.
ഇന്നലെ ചേർന്ന മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പത്തനാപുരം ഗാന്ധിഭവനിലെ പ്രിയപ്പെട്ടവർ സ്ഥാനാർത്ഥി എന്ന നിലയിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് സവിശേഷമായ ഒരു അനുഭവമായിരുന്നു. ഇഎംഎസിന്റെ ഉജ്വലസ്മരണയും ഏറ്റവും പ്രിയപ്പെട്ടവരുടെ സ്നേഹവായ്പ്പും എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപരാജിതമായ കരുത്ത് പകരും.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.