പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ– പാക് സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം കശ്‌മീരിലെത്തി. സിപിഐ എം പ്രതിനിധി സംഘത്തെ ശ്രീനഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. മുഹമ്മദ് അബ്ബാസ് രാത്തർ സ്വീകരിച്ചു.
സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം സ. അമ്രാ റാം, ലോക്‌സഭാ നേതാവ് സ. കെ രാധാകൃഷ്‌ണൻ, രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്, എംപിമാരായ സ. ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ, സ. സൂ വെങ്കടേശൻ, സ. എ എ റഹീം എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങൾ. ഇന്നും നാളെയുമായാണ് സംഘത്തിന്റെ കശ്‌മീർ സന്ദർശനം.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് മെയ് 10, 11 തീയതികളിൽ കശ്‌മീരിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യാ – പാക് ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന് സന്ദർശനം മാറ്റിവെയ്‌ക്കുയായിരുന്നു. ശ്രീനഗറിൽ വിവിധ രാഷ്ട്രീയപാർടി നേതാക്കളുമായും പൗരപ്രമുഖരുമായും പ്രതിനിധി സംഘം കൂടിക്കാഴ്‌ച നടത്തും. ശ്രീനഗറിലെ ടാഗോർഹാളിൽ ബുധനാഴ്‌ച സിപിഐ എം നേതാക്കൾ പങ്കെടുത്തുള്ള പൊതുയോഗവും ചേരും.
