നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്. ആധുനിക സമൂഹ സൃഷ്ടിക്കായുള്ള ജനകീയ ബജറ്റ് കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും തനത് ബദൽ മാർഗ്ഗങ്ങളിലൂടെ കുതിക്കാനാവുമെന്ന ഒരു നാടിൻ്റെ ധീരമായ പ്രഖ്യാപനമാണ്.
അതിദരിദ്രമുക്തമായ കേരളം ദാരിദ്ര്യനിര്‍മാര്‍ജനത്തിലേക്ക് ചുവടുവയ്‌ക്കുകയാണ്. നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ ദുരിതമകറ്റാനും അവരുടെ ജീവിത സുരക്ഷയുമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കുന്നതിനൊപ്പം ആശമാര്‍, അങ്കണവാടി ജീവനക്കാര്‍, പ്രി പ്രൈമറി അധ്യാപകര്‍, സാക്ഷരതാ പ്രേരകുമാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍, ഗിഗ് തൊഴിലാളികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സർവ്വ മേഖലയിലും ഈ സർക്കാരിൻ്റെ കരുതലെത്തുന്നു. ബിരുദ പഠനം സൗജന്യമാകുന്നത് സുപ്രധാനമായ കാര്യമാണ്. എല്ലാവരേയും സാക്ഷരരാക്കിയ സംസ്ഥാനത്ത് സ്‌കൂള്‍ പഠനം സൗജന്യമാണ്. ബിരുദപഠനം സൗജന്യമാകുന്നതോടെ എല്ലാവര്‍ക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം. നാം ഓരോ മനുഷ്യരും ഒരുമിച്ച്.
