മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാൽ മൗല പള്ളി തർക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതരവും ജനാധിപത്യപരവുമായ അടിത്തറയ്ക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണിത്. മുസ്ലിം മതവിഭാഗങ്ങൾക്ക് സമുച്ചയത്തിൽ പ്രാർത്ഥിക്കാനുള്ള അവകാശം നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് തിരുത്തുന്നതിലൂടെ, ബാബറി മസ്ജിദ് - രാമജന്മഭൂമി അവകാശ കേസിൽ സുപ്രീം കോടതി ഉന്നയിച്ച അതേ വാദങ്ങളെയാണ് ഈ വിധി പ്രതിധ്വനിപ്പിക്കുന്നത്. സമാനമായ അത്തരം തർക്കങ്ങളിൽ പ്രസ്തുത കാര്യമായ സ്വാധീനം ചെലുത്തും.
ചരിത്രപരവും മതപരവുമായ തർക്കങ്ങൾ വീണ്ടുമുണ്ടാക്കി വർഗീയ വിഭജനം വർധിപ്പിക്കുന്ന തരത്തിൽ വിധിന്യായം പുറപ്പെടുവിക്കുന്ന പ്രവണതയാണ് ഇവിടെയും കാണുന്നത്. മതപരമായ സ്ഥലങ്ങളെച്ചൊല്ലിയുള്ള വർഗീയ തർക്കങ്ങൾ തടയുന്നതിനായി പാർലമെന്റ് നടപ്പിലാക്കിയ 1991 ലെ ആരാധനാലയ നിയമം പരിഗണിക്കാൻ വിധിന്യായം തയ്യാറാകുന്നില്ല. മധ്യപ്രദേശ് ഹൈക്കോടതി വിധി ഈ നിയമത്തിലെ വ്യവസ്ഥകളുടെ പൂർണ്ണമായ ലംഘനമാണ്.
ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ആശങ്കകളിൽ നിന്ന് ശ്രദ്ധ തിരിച്ച്, ഭിന്നിപ്പിക്കുന്ന മതപരമായ വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ നിരന്തരം ശ്രമിക്കുന്ന ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് പോലുള്ള വർഗീയ ശക്തികളെ മാത്രമാണ് വിധി സഹായിക്കുന്നത്. സുപ്രീം കോടതി വിധി റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വർഗീയത ദേശീയ ഐക്യത്തിനും ജനാധിപത്യ ജീവിതത്തിനും ഗുരുതരമായ ഭീഷണിയാണ്. അതിനാൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മതേതര തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ജുഡീഷ്യറിയോട് ആവശ്യപ്പെടുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും ഉപജീവനമാർഗ്ഗം, സാമൂഹിക നീതി, സമത്വം, എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ എന്നിവയ്ക്കായുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്താനും എല്ലാ മതേതര, ജനാധിപത്യ ശക്തികളോടും ആവശ്യപ്പെടുന്നു.







