Skip to main content

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു. "സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ' എന്ന മാർക്സിന്റെ മഹത്തായ ആഹ്വാനം കേട്ട അന്നത്തെ ഭരണകൂടങ്ങൾ ഞെട്ടിവിറച്ചു. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്യൂണിസവും ഭാവിയിലെ സാമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു. ചൂഷക വർഗ ഭരണത്തിൽ മണ്ണോടിഴയുന്ന മനുഷ്യരുടെ നിലപാടിന്റെ മുഴക്കമായി മാറിയ, പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും പ്രത്യയശാസ്ത്രമായി തീർന്ന മഹാദാർശനികനാണ് മാർക്സ്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സാർവദേശീയ സഹോദര്യത്തിന്‍റെയും മാനവികതയുടെയും മഹത്തായ സന്ദേശാമുഖമായിരുന്നു സഖാവ്.
കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു. സംഘടിത തൊഴിലാളി വർഗം നയിക്കുന്ന വർഗസമരം മാനവ വിമോചന പോരാട്ടങ്ങളുടെ പടപ്പാട്ടാകുമെന്നും, അവ എല്ലാ ചൂഷണ സമ്പ്രദായങ്ങളെയും എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും മാർക്സ് അടയാളപ്പെടുത്തുന്നു. തൊഴിലിൽനിന്ന് മിച്ചമൂല്യം സൃഷ്ടിച്ചെടുക്കുന്നതിനെ കുറിച്ചും സമ്പത്തിന്റെ കേന്ദ്രീകരണത്തെ കുറിച്ചും അസമത്വങ്ങളുടെ വർധനയും വിശദമാക്കിക്കൊണ്ട് മുതലാളിത്തത്തിന്റെ സ്വാഭാവികമായ പതനത്തെ മാർക്സ് അസന്നിഗ്ധമായി പ്രവചിച്ചു. മനുഷ്യന് അന്യമല്ലാത്തതൊന്നും തനിക്കും അന്യമല്ലെന്ന് പ്രഖ്യാപിച്ച സർവതലസ്പർശിയായ സമഗ്രത മാർക്സിൽ ദർശിക്കാം. മുതലാളിത്തത്തിന്റെ കഷ്ടനഷ്ടങ്ങൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ള ബദലന്വേഷിച്ച് മാർക്സിലേക്ക് തിരിയുകയാണ് ലോകം. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും. 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.