Skip to main content

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ സ. പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ സ. പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബിജെപിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബിജെപിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു.

പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബിജെപിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ്‌ ഇത്‌. ആ നീക്കങ്ങളെ തകര്‍ത്ത്‌ മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന്‌ ഉറപ്പാണ്‌.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഏത്‌ കേസും ഏത്‌ രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന്‌ ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ്‌ നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്‌. വിജിലന്‍സ്‌ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത്‌ പറഞ്ഞതാണ്‌. അതേസമയം, ഇന്ന്‌ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട്‌ പേര്‌ സിഎംആര്‍എല്ലില്‍ നിന്ന്‌ പണം പറ്റിയെന്ന്‌ ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌, അവരും സമ്മതിച്ചിട്ടുണ്ട്‌. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക്‌ നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നത്‌ സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്‌. ഇന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എടുത്ത കേസുകളില്‍ ഒരു ശതമാനത്തില്‍ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക്‌ അടിവരയിടുന്നു. ഈ സമീപനം തന്നെയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ കേരളത്തില്‍ സിപിഐ എമ്മിനെതിരെ ബിജെപി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുമ്പോള്‍ ബിജെപി പാളയത്തില്‍ അഭയം തേടുന്ന കോണ്‍ഗ്രസ്‌ ഉന്നതനേതാക്കളെയാണ്‌ രാജ്യമെങ്ങും കണ്ടത്‌. ഹിമന്ത ബിശ്വ ശര്‍മയും, അശോക്‌ ചവാനും, നവീന്‍ ജിന്‍ഡാലും, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും, ദിഗംബര്‍ കാമത്തും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്‌ മുന്നിലെത്തിയ ഏതാണ്ട്‌ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും ബിജെപിയിലെത്തി. ഇത്തരം ഭീഷണികള്‍ ഒരുകാലത്തും പക്ഷേ, സിപിഐ എമ്മിന് മുന്നില്‍ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സിപിഐ എം പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സിപിഐ എം കാണുന്നത്‌. ഒരു ആഹ്വാനവുമില്ലാതെ ആയിരക്കണക്കിന്‌ പൊതുജനങ്ങളാണ്‌ ഇതിനകം തന്നെ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങിയത്‌. പാര്‍ടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കല്‍ കേന്ദ്രങ്ങളിലല്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്‌. എല്ലാ ബ്രാഞ്ചിലും ഇന്ന്‌ വൈകിട്ട്‌ പന്തം കൊളുത്തി പ്രകടനം നടത്തും.

സിപിഐ എമ്മിന് എതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.