പഹൽഗാം ഭീകരാക്രമണം വലിയൊരു സുരക്ഷാ വീഴ്ചയുടെ ഫലമായിരുന്നു. പഹൽഗാമിലെ സുരക്ഷാ വീഴ്‌ചയെക്കുറിച്ച് അന്വേഷിക്കുകയൂം കൊലപാതകികളെ ശിക്ഷിക്കുകയും വേണം. മുസ്ലിങ്ങൾക്കും കശ്മീരികൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെയും ആക്രമണങ്ങളെയും അപലപിക്കുന്നു. ഇതിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയും തീവ്രവാദത്തെ സഹായിക്കുകയും മാത്രമാണ് ഉണ്ടാകുന്നത്. കശ്‌മീരിലെ നിരപരാധിയായ മനുഷ്യരുടെ ജീവിതത്തെബാധിക്കുന്ന രീതിയിൽ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കരുത്. പാകിസ്ഥാനിലെ ഭീകര സംഘടനകളെ നിയന്ത്രിക്കുന്നതിനായി സർക്കാർ നയതന്ത്ര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആക്രമികളെ തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നിൽ വയ്ക്കുന്നതിനായി ഒരു രേഖ തയ്യാറാക്കുക എന്നതിന് സർക്കാർ മുൻഗണന നൽകണം. ഉചിതമായ ഇടപെടലിനായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സുമായി (എഫ്‌എടിഎഫ്) ഈ വിഷയം ചർച്ച ചെയ്യണം. അതിർത്തി കടന്നുള്ള ഭീകരത തടയുന്നതിന് സൈനിക നടപടി സഹായകരമാകുമോ എന്നും ഒരു പ്രതിരോധ നടപടിയായി പ്രവർത്തിക്കുമോ എന്നും സർക്കാർ ഗൗരവമായി വിലയിരുത്തണം.
സിപിഐ എം വളരെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ജാതിസെൻസസ് എന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമ്പോഴും ജാതി വിവരങ്ങളും മറ്റ് വിശദാംശങ്ങളും എങ്ങനെ ശേഖരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വളരെക്കാലമായി നടത്താതിരിക്കുന്ന പൊതു സെൻസസ് നടത്തുന്നതിനുള്ള ഷെഡ്യൂൾ സർക്കാർ ഉടൻ പ്രഖ്യാപിക്കണം.
കൂടാതെ, ബിജെപി സർക്കാർ വഖഫ് (ഭേദഗതി) ബിൽ 2025 നടപ്പിലാക്കിയതിനുശേഷം, വിവിധ നഗരങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ ആക്രമണങ്ങൾ നടക്കുകയാണെന്നും മുസ്ലിങ്ങളുടെ സ്വത്തുക്കൾ നശിപ്പിച്ചുകൊണ്ട് മതപരമായ ധ്രുവീകരണത്തിനും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനുമാണ് ബിജെപി ഈ ബിൽ ഉപയോഗിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം തടസപ്പെടുത്താൻ ഗവർണറുടെ അധികാരങ്ങൾ ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്ക് ഒരു പ്രഹരമാണ് ഗവർണറുടെ അധികാരങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി വിധി. ഗവർണർമാർക്കായി സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, അവർ രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കരുത്.
ഛത്തീസ്ഗഢിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച "ഓപ്പറേഷൻ കാഗർ' ആദിവാസികളുടെ ജീവിതത്തെ പ്രതീകൂലമായി ബാധിക്കുന്നു. ഏറ്റുമുട്ടലിൽ നിരപരാധികളായ ആദിവാസികളുടെ ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം. അമേരിക്കയുടെ പ്രതികാര ചുങ്ക നടപടിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നതിനെതിരെ സർക്കാർ പ്രതികരിച്ചില്ല, പകരം സ്വമേധയാ തീരുവ കുറച്ചുകൊണ്ട് ട്രംപിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്‌തത്. അമേരിക്കയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ വിപണി തുറക്കണമെന്നും പേറ്റന്റ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെടുന്ന ഉഭയകക്ഷി വ്യാപാര കരാർ ഒപ്പുവെക്കുന്നതിനായി ഇന്ത്യൻ സർക്കാർ അമേരിക്കയുമായി ചർച്ച നടത്തികൊണ്ടിരിക്കുകയാണ്. രാജ്യത്തെ കർഷകരുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന ഇത്തരം ശ്രമങ്ങളെ ചെറുക്കണം.
ഗാസയിലും പലസ്തീനിലും തുടരുന്ന യുദ്ധത്തെ അപലപിക്കുന്നു. യുദ്ധവും സഹായവാഹനങ്ങൾ വിലക്കിയതും കാരണം ഗാസയിലെ ജനങ്ങൾ കൂട്ട പട്ടിണിയിലാണ്. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന് മേൽ ഉടൻ സമ്മർദ്ദം ചെലുത്തി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗാസയിലേക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുകയും വേണം.
