ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശനത്തെ അപലപിക്കുന്നു. കൊലയാളി രാഷ്‌ട്രവുമായുള്ള കേന്ദ്ര സർക്കാരിന്റെ കരാർ ലജ്ജാകരമാണ്. പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിച്ച് ഗാസ മുനമ്പ് കൈവശപ്പെടുത്തുന്ന നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷ വംശീയ പാർടിയിൽപ്പെട്ടയാളാണ് സ്മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേർക്കാനുള്ള നിർദ്ദേശങ്ങളുടെ പ്രധാന അവതാരകൻ കൂടിയാണ് അദ്ദേഹം.
പലസ്തീനികളുടെ വംശീയ ശുദ്ധീകരണം ഉൾപ്പെടുന്ന നയങ്ങൾ കാരണം നിരവധി രാജ്യങ്ങൾ സ്മോട്രിച്ചിന്റെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, നോർവേ, നെതർലൻഡ്സ്, സ്ലൊവേനിയ, ന്യൂസിലൻഡ് എന്നിവ ഇതിലുൾപ്പെടുന്നു.
ഗാസയിലെ ജനങ്ങൾ എല്ലാ ദിവസവും കൂട്ടക്കൊല ചെയ്യപ്പെടുന്ന സമയത്ത് മോദി സർക്കാർ ഇത്തരമൊരു വ്യക്തിയെ അതിഥിയായി സ്വീകരിച്ചതും ഇസ്രായേൽ സർക്കാരുമായി കരാറുകളിൽ ഒപ്പിട്ടതും അപമാനകരമാണ്. നെതന്യാഹു സർക്കാരുമായി കേന്ദ്രം കെട്ടിപ്പടുത്ത ആഴത്തിലുള്ളതും ഉറച്ചതുമായ ബന്ധവും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഭയാനകമായ വംശഹത്യയിലുള്ള അതിന്റെ പങ്കാളിത്തവും ഈ നടപടി തുറന്നുകാണിക്കുന്നു.
ഇസ്രായേൽ ഉടൻ വെടിനിർത്തലിന് സമ്മതിക്കുകയും പലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമാധാനപരവുമായ ഒത്തുതീർപ്പിനായി പ്രവർത്തിക്കുകയും ചെയ്യുന്നതുവരെ ഇന്ത്യൻ സർക്കാർ ഇസ്രായേലുമായുള്ള എല്ലാ സൈനിക, സുരക്ഷാ, സാമ്പത്തിക സഹകരണങ്ങളും റദ്ദാക്കണം.
