Skip to main content

ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള നടപടികൾ സർക്കാർ നേരത്തേ തന്നെ ആരംഭിച്ചു

ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള നടപടികൾ സർക്കാർ നേരത്തേ തന്നെ തുടങ്ങി. സ്ത്രീകൾക്ക് പരിരക്ഷയും തുല്യതയും ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്‌. കോടതി പറയുന്നത്‌ അനുസരിച്ച്‌ ഇക്കാര്യത്തിൽ സർക്കാർ നിലപാട്‌ സ്വീകരിക്കും.

മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ്‌ സർക്കാർ നയം. ഒന്നും ഒളിച്ചുവയ്‌ക്കാനില്ല, എത്ര ഉന്നതനായാലും ഒഴിഞ്ഞുപോകാനുമാകില്ല. ഹേമ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ്‌ സർക്കാർ ഇന്റേണൽ കമ്മറ്റി രൂപീകരിക്കാൻ നടപടിയെടുത്തത്‌. സിനിമാനയം രൂപീകരിക്കാൻ ഷാജി എൻ കരുൺ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. സിനിമ കോൺക്ലേവ്‌ നടക്കാൻ പോകുന്നു. സ്‌ത്രീ സംവിധായകർക്ക്‌ സിനിമ നിർമിക്കാൻ ഒന്നര കോടി രൂപ, സ്‌ത്രീകൾക്ക്‌ സാങ്കേതിക പരിശീലനം, ചിത്രാഞ്ജലിയിൽ പുതിയ സംവിധാനങ്ങൾ തുടങ്ങി ഒട്ടേറെ മാറ്റങ്ങളാണ്‌ വരുത്തിയത്‌.

വലിയ പ്രതിസന്ധി നേരിട്ട കാലത്തുനിന്നാണ്‌ ശക്തമായ നടപടികളിലൂടെ മലയാള സിനിമയെ കരകയറ്റിയത്‌. ഫ്യൂഡൽ മൂല്യങ്ങളുടെ ഭാഗമായി ഇന്ത്യയിലെ സിനിമാലോകത്ത്‌ പുരുഷമേധാവിത്തവും സ്‌ത്രീവിവേചനവുമുണ്ട്‌. ഇതെല്ലാം അവസാനിപ്പിക്കാനുള്ള വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ സർക്കാരിനും സിപിഐ എമ്മിനും ഉള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ വെട്ടിമാറ്റി എന്നുള്ള പ്രചാരണം തെറ്റാണ്. ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി ഒരു ജുഡീഷ്യൽ കമീഷനല്ല. അതുകൊണ്ട് നിയമപരമായി നിയമസഭയുടെ മേശപ്പുറത്ത്‌ വച്ച്‌ നടപടിക്രമം പൂർത്തീകരിക്കേണ്ട കാര്യമില്ല. അതിനാലാണ് അത്തരമൊരു നടപടി സ്വീകരിക്കാതിരുന്നത്.

വിവരാവകാശ കമീഷന്റെ ഉത്തരവ്‌ പ്രകാരം രഹസ്യസ്വഭാവമുള്ളവ നീക്കി റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കാനുള്ള വിവേചനാധികാരം സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കാണ്‌. അതിൽ സർക്കാരിന്‌ കൈകടത്താനാകില്ല. അതുസംബന്ധിച്ചുള്ള ആരോപണങ്ങൾക്ക്‌ ഉത്തരം നൽകേണ്ടതും ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ്‌. റിപ്പോർട്ട്‌ പുറത്തുവിടരുതെന്നത്‌ ജസ്‌റ്റിസ്‌ ഹേമയുടെയും മുഖ്യവിവരാവകാശ കമീഷണറുടെയും തീരുമാനമായിരുന്നു. പിന്നീട്‌ അത്‌ ഓവർറൂൾ ചെയ്‌താണ്‌ വ്യക്തിഗത പരാമർശങ്ങൾ നീക്കി പുറത്തുവിടാൻ വിവരാവകാശ കമീഷണർ ഉത്തരവിട്ടത്‌. പ്രതിപക്ഷ നേതാവ്‌ ഇത്‌ സംബന്ധിച്ച്‌ പ്രചരിപ്പിക്കുന്നത്‌ പച്ചക്കള്ളമാണ്‌. വനിതാകമീഷന്റെ കത്തിനെ തുടർന്ന്‌ പൊലീസ്‌ റിപ്പോർട്ടിന്റെ പകർപ്പ്‌ ആവശ്യപ്പെട്ടപ്പോഴും വെളിപ്പെടുത്തരുതെന്ന ജസ്‌റ്റിസ്‌ ഹേമയുടെ കത്ത്‌ സഹിതമുള്ള മറുപടിയാണ്‌ സാംസ്‌കാരിക വകുപ്പ്‌ നൽകിയത്‌.

അതേസമയം പൊലീസിന്‌ പരാതി ലഭിച്ച സംഭവങ്ങളിൽ കൃത്യമായ നടപടിയെടുത്തിട്ടുണ്ട്‌. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രമുഖ നടൻ അകത്തായതു കൂടാതെ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനും അറസ്‌റ്റിലായി. അവസരം വാഗ്ദാനംചെയ്‌ത്‌ പീഡിപ്പിച്ചതിന്‌, ലൈംഗിക താൽപര്യത്തോടെ നടിയെ സമ്മർദം ചെലുത്തിയതിന്‌, പോക്‌സോ കേസിൽ ഒക്കെ നടന്മാർക്കെതിരെ കേസെടുത്തു. പ്രമുഖ ഡബ്ബിങ്‌ ആർട്ടിസ്‌റ്റിന്റെ പരാതിയിൽ സംവിധായകനെതിരെ കേസുണ്ട്‌. ഇത്തരം സംഭവങ്ങളിൽ പരാതിയായി വന്നാലേ കേസെടുക്കാനും നടപടികൾ സ്വീകരിക്കാനും കഴിയൂ. സർക്കാരിന്‌ ഇക്കാര്യങ്ങളിൽ ഒരു ജാഗ്രതക്കുറവുമുണ്ടായിട്ടില്ല. റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്താലും അത്‌ നിലനിൽക്കില്ലെന്നാണ്‌ മുൻ അനുഭവങ്ങൾ. കോടതി ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനത്തിന്‌ അനുസരിച്ച്‌ സർക്കാരിന്‌ നിലപാട്‌ സ്വീകരിക്കാനാകും. കോൺക്ലേവ്‌ തടയുമെന്ന്‌ പറയുന്ന പ്രതിപക്ഷത്തിന്റെയടക്കം എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാകും നയവും നിയമ നിർമാണമടക്കമുള്ള കാര്യങ്ങളും തീരുമാനിക്കുക.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.