മനുഷ്യ മനസാക്ഷിയെയാകെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾക്കാണ് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സാക്ഷ്യം വഹിച്ചത്. അഞ്ചു പേർ ക്രൂരമായും മൃഗീയമായും കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. ഒപ്പമുണ്ടായിരുന്നവരുടെ അകാല വിയോഗത്തിൽ നടുക്കം വിട്ടുമാറാതെ വെഞ്ഞാറമൂട് വിറങ്ങലിച്ച് നിൽക്കുകയാണ്. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ഒരു നാടിന്റെയാകെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ. അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ കൊലപാതകം നടത്തിയ യുവാവ് വിഷം കഴിച്ച് ആശുപത്രിയിലാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മാതാവും ചികിത്സയിലാണ്. ഈ നിഷ്ഠൂര കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ ദുരൂഹതയും സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇനിയും ഇത്തരം ക്രൂരതകൾ നമുക്കുചുറ്റും ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടൽ സമൂഹത്തിൽ നിന്നാകെ ഉയർന്നുവരേണ്ടതുണ്ട്.
