എറണാകുളം മുളവുകാട് ഗ്രാമത്തിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന സ. എം എം ലോറൻസ് ജീവിതകാലം മുഴുവൻ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പ്രവർത്തിച്ച നേതാവായിരുന്നു. സഖാവ് വേർപിരിഞ്ഞിട്ട് സെപ്തംബർ 21ന് ഒരുവർഷം പൂർത്തിയാകുന്നു. വിദ്യാർഥിയായിരിക്കെത്തന്നെ സഖാവ് ദേശീയ പ്രസ്ഥാനത്തിലും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലുമെത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ ലോറൻസ് വഹിച്ച പങ്ക് ചെറുതല്ല. എത്ര ഭീകരമർദനവും അദ്ദേഹത്തെ തളർത്തിയില്ലെന്നു മാത്രമല്ല, കൂടുതൽ ധീരനാക്കുകയും ചെയ്തു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞ സഖാവ്, ഇന്ത്യ-ചൈന യുദ്ധകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിലിലടയ്ക്കപ്പെട്ടു.
1946ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ ലോറൻസ്, അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സെൽ സെക്രട്ടറി മുതൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യ വൈസ് പ്രസിഡന്റ്, എൽഡിഎഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980ൽ ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായി. കൊച്ചി കോർപറേഷൻ രുപീകരിച്ച 1969 മുതൽ '79 വരെ കൗൺസിലറായിരുന്നു. ദേശാഭിമാനി നിരോധിച്ച കാലത്ത് എറണാകുളത്തു നിന്ന് പ്രസിദ്ധീകരിച്ച 'നവലോക'ത്തിന്റെ ചുമതലക്കാരനായി. ദേശാഭിമാനിയുടെ റിപ്പോർട്ടറായും വിതരണക്കാരനായും പ്രവർത്തിച്ചു.
തൊഴിലാളിവർഗത്തിന്റെ കരുത്തും സർഗാത്മകതയും വർധിപ്പിക്കാൻ പ്രവർത്തിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു ലോറൻസ്. മുളവുകാട് മാടമാക്കൽ വീട്ടിൽ അവര മാത്യുവിൻ്റെയും മേരിയുടെയും 12 മക്കളിൽ നാലാമനായി 1929 ജൂൺ 15ന് ജനനം. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ ആകൃഷ്‌ടനായി. പാർടി പ്രവർത്തനം ദുഷ്കരമായ കാലത്ത് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾക്കും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി അതിശക്തമായി പോരാടിയ നേതാവാണ്. കൊടിയ മർദനങ്ങൾക്കും ദീർഘകാലം ജയിൽവാസത്തിനും വിധേയനായ അദ്ദേഹം, സിപിഐ എമ്മിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും നൽകിയ സംഭാവന വിലമതിക്കാനാകില്ല.
അവസാനശ്വാസംവരെ സാധാരണ മനുഷ്യരെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത നേതാവായിരുന്നു ലോറൻസ്. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശംപകരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സമരധീരമായ ആ ഓർമകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ.
