Skip to main content

പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാൻ നടത്തുന്ന ശ്രമത്തെ തുറന്നു കാണിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ല. ഭൂരിപക്ഷമതതീവ്രവാദ സംഘടനയായ ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്നു മാത്രമല്ല അവരുടെ വർഗീയരാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണ്.

പോപ്പുലർ ഫ്രണ്ട് തീവ്രവാദവീക്ഷണങ്ങൾ പുലർത്തുകയും എതിരാളികൾക്കെതിരെ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ഈ തീവ്രവാദ വീക്ഷണങ്ങളെ സിപിഐ എം ശക്തമായി എതിർക്കുകയും പോപ്പുലർ ഫ്രണ്ടിന്റെ അക്രമപ്രവർത്തനങ്ങളെ എന്നും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണങ്ങൾക്ക് ഏറ്റവുമധികം ഇരയായിട്ടുള്ളതും സിപിഐ എം ആണ്. കേരളത്തിന് വെളിയിൽ പോലും കാമ്പസ് ഫ്രണ്ട് പോലെയുള്ള പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് മുഖ്യശത്രു എസ്എഫ്ഐ ആയിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് സ്വാധീനം ഉണ്ടാക്കാൻ അവർ ആവുന്നതെല്ലാം ചെയ്തു.

എന്നിരുന്നാലും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് (യുഎപിഎ) കീഴിലുള്ള നിയമവിരുദ്ധ സംഘടനയായി പിഎഫ്ഐയെ വിജ്ഞാപനം ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗമല്ല. ആർഎസ്എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴെല്ലാം പിഎഫ്ഐക്കെതിരെ നിലവിലുള്ള നിയമങ്ങൾ പ്രകാരം കർശനമായ ഭരണപരമായ നടപടിയുണ്ടാകണം. അതിന്റെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയും ജനങ്ങൾക്കിടയിൽ രാഷ്ട്രീയമായി പോരാടുകയും വേണം.

പക്ഷേ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡും അതിൻറെ നേതാക്കളുടെ അറസ്റ്റും ഇപ്പോൾ അതിനെ നിരോധിച്ചതും ഉപയോഗിച്ച് ഇന്ത്യയിൽ വലിയൊരു മുസ്ലിംപേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യൂണിയൻ സർക്കാർ. പിഎഫ്ഐയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിർക്കുമ്പോഴും പിഎഫ്ഐയെ ഉപയോഗിച്ച് ആർഎസ്എസ് നടത്തുന്ന അപകടകരമായ രാഷ്ട്രീയനീക്കത്തെ കാണാതിരിക്കുന്നത് രാഷ്ട്രീയാന്ധതയായിരിക്കും. പിഎഫ്ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നു വേണം കരുതാൻ.

മതതീവ്രവാദികളോട് ഒരു ഒത്തുതീർപ്പുമില്ല, അതേസമയം പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാൻ നടത്തുന്ന ശ്രമത്തെ തുറന്നു കാണിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.

സ. എം എ ബേബി

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം

 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.