Skip to main content

പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാൻ നടത്തുന്ന ശ്രമത്തെ തുറന്നു കാണിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ല. ഭൂരിപക്ഷമതതീവ്രവാദ സംഘടനയായ ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്നു മാത്രമല്ല അവരുടെ വർഗീയരാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണ്.

പോപ്പുലർ ഫ്രണ്ട് തീവ്രവാദവീക്ഷണങ്ങൾ പുലർത്തുകയും എതിരാളികൾക്കെതിരെ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ഈ തീവ്രവാദ വീക്ഷണങ്ങളെ സിപിഐ എം ശക്തമായി എതിർക്കുകയും പോപ്പുലർ ഫ്രണ്ടിന്റെ അക്രമപ്രവർത്തനങ്ങളെ എന്നും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണങ്ങൾക്ക് ഏറ്റവുമധികം ഇരയായിട്ടുള്ളതും സിപിഐ എം ആണ്. കേരളത്തിന് വെളിയിൽ പോലും കാമ്പസ് ഫ്രണ്ട് പോലെയുള്ള പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് മുഖ്യശത്രു എസ്എഫ്ഐ ആയിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് സ്വാധീനം ഉണ്ടാക്കാൻ അവർ ആവുന്നതെല്ലാം ചെയ്തു.

എന്നിരുന്നാലും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് (യുഎപിഎ) കീഴിലുള്ള നിയമവിരുദ്ധ സംഘടനയായി പിഎഫ്ഐയെ വിജ്ഞാപനം ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗമല്ല. ആർഎസ്എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴെല്ലാം പിഎഫ്ഐക്കെതിരെ നിലവിലുള്ള നിയമങ്ങൾ പ്രകാരം കർശനമായ ഭരണപരമായ നടപടിയുണ്ടാകണം. അതിന്റെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയും ജനങ്ങൾക്കിടയിൽ രാഷ്ട്രീയമായി പോരാടുകയും വേണം.

പക്ഷേ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡും അതിൻറെ നേതാക്കളുടെ അറസ്റ്റും ഇപ്പോൾ അതിനെ നിരോധിച്ചതും ഉപയോഗിച്ച് ഇന്ത്യയിൽ വലിയൊരു മുസ്ലിംപേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യൂണിയൻ സർക്കാർ. പിഎഫ്ഐയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിർക്കുമ്പോഴും പിഎഫ്ഐയെ ഉപയോഗിച്ച് ആർഎസ്എസ് നടത്തുന്ന അപകടകരമായ രാഷ്ട്രീയനീക്കത്തെ കാണാതിരിക്കുന്നത് രാഷ്ട്രീയാന്ധതയായിരിക്കും. പിഎഫ്ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നു വേണം കരുതാൻ.

മതതീവ്രവാദികളോട് ഒരു ഒത്തുതീർപ്പുമില്ല, അതേസമയം പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാൻ നടത്തുന്ന ശ്രമത്തെ തുറന്നു കാണിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.

സ. എം എ ബേബി

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.