Skip to main content

ഒരു ദശാബ്ദംകൊണ്ട് ബാങ്കുകൾക്കു കിട്ടാക്കടം മൂലം ഉണ്ടായ ധനനഷ്ടം 20 ലക്ഷം കോടി രൂപ കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ഇത്തരം വായ്പകൾ അനുവദിക്കപ്പെടുന്നത്

ഒരു ദശാബ്ദംകൊണ്ട് ബാങ്കുകളിൽ നിന്നും കോർപ്പറേറ്റുകൾ കൊള്ളയടിച്ച തുക എത്ര? 2022-ലെ നിഷ്ക്രിയാസ്തികളോട് എഴുതിത്തള്ളിയ കടവും ചേർത്താൽ കിട്ടുന്ന തുക 21 ലക്ഷം കോടിയിലേറെ വരും. ഇതിൽ നിന്നും തിരിച്ചുപിടിച്ച 1.3 ലക്ഷം കോടി രൂപ കിഴിച്ചാൽ ഈ കാലയളവിൽ ബാങ്കുകൾക്കു കിട്ടാക്കടംമൂലം ഉണ്ടായ ധനനഷ്ടം എത്രയെന്നു മനസിലാക്കാം. അത് 20 ലക്ഷം കോടി രൂപയാണ്. എന്താ, ഞെട്ടൽ തോന്നുന്നില്ലേ? 
ഒരുകോടി രൂപയേക്കാൾ കൂടുതൽ വായ്പയെടുത്തിട്ടുള്ള ബാങ്ക് കൊള്ളക്കാരെ റിസർവ്വ് ബാങ്ക് രണ്ടായി തരംതിരിക്കാറുണ്ട്. ഒന്ന്) മനപൂർവ്വം ബാങ്കിനെ കബളിപ്പിക്കുന്നവർ. രണ്ട്) ബിസിനസ് നഷ്ടംമൂലം പണം തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നവർ. ഇവരുടെ പേരോ വിവരമോ ഒന്നും പുറത്തുവിടാറില്ല. എന്നാൽ എല്ലാ വിവരങ്ങളും റിസർവ്വ് ബാങ്കിന്റെ കൈയിൽ ഉണ്ടുതാനും. 
എന്തുകാരണംകൊണ്ടോ ഒരു വിവരാവകാശ ചോദ്യത്തിന് മനപൂർവ്വം ബാങ്കുകളെ കബളിപ്പിച്ചവരുടെ ലിസ്റ്റ് നൽകി. ഇത്തരം 2237 കുടിശികക്കാരുടെ ബാധ്യത 1.85 ലക്ഷം കോടി രൂപ വരും. ഇതിൽ 312 പേർ 100 കോടി രൂപയേക്കാൾ കൂടുതൽ തുക കുടിശികയുള്ളവരാണ്. ഇവരുടെ കുടിശ 1.41 ലക്ഷം കോടി രൂപ വരും. ഏറ്റവും വലിയ കള്ളൻ 2018-ൽ ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ ഗുജറാത്തുകാരൻ ചോക്സിയാണ്. അയാളുടെ കമ്പനികൾക്ക് മൊത്തം 10444 കോടി രൂപയുടെ ബാധ്യതയുണ്ട്. ജതിൻ മേത്തയുടെ കമ്പനികൾ വെട്ടിച്ച  മൊത്തം തുക 6800 കോടി രൂപ വരും.
മതിയായ ആസ്തികളൊന്നും ഇല്ലാതെ ഇവരെപ്പോലുള്ള കറക്കു കമ്പനികൾക്ക് ഇത്രയും വലിയ തുക വായ്പയായി കിട്ടുന്നത് എന്തൊരു അത്ഭുതമാണ്. ഒരേ കമ്പനി ഒരേ സമയം പല ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയാണ്. 11 കുടിശികക്കാർ മൊത്തം 11755 കോടി രൂപ എസ്ബിഐയിൽ നിന്നും വായ്പയെടുത്തിട്ടുണ്ട്. അതേസമയം, മറ്റു പൊതുമേഖലാ ബാങ്കുകളിൽ നിന്നും ഈ 11 പേർ 25353 കോടി രൂപയും വായ്പയെടുത്തിട്ടുണ്ട്. അങ്ങനെ മൊത്തം 37108 കോടി രൂപ. 
എന്തെല്ലാം കടമ്പകൾ കടന്നാലാണ് ഒരു സാധാരണക്കാരന് ഏതാനും ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുക്കാൻ കഴിയുക. ഒരു ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ മറ്റു ബാങ്കുകളൊന്നും തൊടില്ല. പിന്നെ എങ്ങനെയാണ് ഈ കറക്ക് കമ്പനികൾ ഇത്രയും തുക പലരിൽ നിന്നായി എടുത്തത്? എന്ത് അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടർ ബോർഡ് ഇത്തരം വായ്പകൾ അംഗീകരിച്ചത്? ഇതൊക്കെ പരമരഹസ്യമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ഇത്തരം വായ്പകൾ കരസ്ഥമാക്കുന്നത്. 
ഏതായാലും വെട്ടിപ്പുകാരുടെ ലിസ്റ്റ് പുറത്തുവിട്ടു. എന്നാൽ ഇവർ വെട്ടിച്ച തുക ബാങ്കുകൾക്കു നഷ്ടപ്പെട്ട മൊത്തം തുകയുടെ 10 ശതമാനത്തിൽ താഴെയേ വരൂ. ബാക്കിയുള്ളവർ കുടിശികയാക്കിയിരിക്കുന്നത് മനപൂർവ്വം അല്ലായെന്നാണ് റിസർവ്വ് ബാങ്ക് പറയുന്നത്. ഈ വേർതിരിന്റെ മാനദണ്ഡം എന്താണ് എന്നൊന്നും നമുക്ക് അറിയില്ല. ഇത് ബാങ്കുകൾ മാത്രം അറിഞ്ഞാൽ മതിയോ? വമ്പൻ സ്രാവുകൾ മുങ്ങി നടക്കുകയാണ്. ഇതിലൊരാൾ 72000 കോടി രൂപ കുടിശിക വരുത്തിയ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളിൽ ഒന്നാണെന്ന് തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞതാണ്. അദാനിയോ കേന്ദ്ര സർക്കാരോ ഇതു നിഷേധിച്ചിട്ടില്ലതാനും.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.