കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം. ജനകീയ വികസന പദ്ധതികളും ജനാധിപത്യാവകാശങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത്, സർവ്വതല സ്പർശിയായ വളർച്ച എങ്ങനെ സാധ്യമാക്കാം എന്നതിനായുള്ള സമഗ്രമായ ബ്ലൂപ്രിന്റ് ഈ ചർച്ചകളിലൂടെ ഉരുത്തിരിയേണ്ടതുണ്ട്.
കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന ഈ സമയത്ത്, നമ്മുടെ വിഭവങ്ങളെയും നൈപുണ്യമുള്ള തൊഴിൽസേനയേയും ഉപയോഗപ്പെടുത്തി സ്വയംപര്യാപ്തമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് നമുക്ക് വേണ്ടത്. കാർഷിക-മത്സ്യബന്ധന മേഖലകളുടെ നവീകരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഉന്നതവിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവയിലൂടെ ആഭ്യന്തര ഉൽപ്പാദനം ഇരട്ടിയാക്കാനും ജനങ്ങളുടെ ജീവിതനിലവാരം വികസിത രാജ്യങ്ങൾക്കനുസൃതമായി ഉയർത്താനും നാം ലക്ഷ്യമിടുന്നു. വിഭവസമാഹരണത്തിന് കിഫ്ബിയും പെൻഷൻ ഫണ്ടും പോലുള്ള ബദൽ മാർഗ്ഗങ്ങൾ തേടുമ്പോൾ അതിനെ തടയാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ പകച്ചുനിൽക്കാതെ, നവകേരളത്തെ നാം രൂപപ്പെടുത്തിയെടുക്കും.
മതനിരപേക്ഷതയും സാമുദായിക മൈത്രിയുമാണ് നമ്മുടെ നാടിന്റെ ആത്മാവ്. കഴിഞ്ഞ പത്ത് വർഷമായി വർഗീയ ശക്തികൾക്ക് ഇടമില്ലാത്ത ഒരു ഭരണസംസ്‌കാരം ഊട്ടിയുറപ്പിക്കാൻ നമുക്ക് സാധിച്ചു. ഇതോടൊപ്പം അതിദാരിദ്ര്യം തുടച്ചുനീക്കാനായതും എല്ലാവരിലേക്കുമെത്തുന്ന സാമൂഹ്യക്ഷേമ പദ്ധതികളും അന്താരാഷ്ട്ര ശ്രദ്ധ നേടി. ഐക്യകേരളത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന, വിജ്ഞാനത്തിലധിഷ്ഠിതമായ, നീതിയുക്തമായ ഒരു നവകേരളം യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. അമർത്യാ സെന്നിനെപ്പോലുള്ള പണ്ഡിതർ ചൂണ്ടിക്കാണിച്ചതുപോലെ, വികസനത്തിനൊപ്പം രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തിലും കേരളം എന്നും മുൻപന്തിയിലുണ്ടാകും.
