Skip to main content

മെയ് ദിനം

ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയോലിബറൽ മുതലാളിത്ത നയങ്ങൾ രാജ്യത്തെ ഗ്രസിക്കുന്ന ഈ ഘട്ടത്തിൽ തൊഴിലാളി ദിനാചരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വലുതാണ്.

പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2014-22 വരെയുള്ള കാലയളവിൽ കേന്ദ്ര ഗവൺമെന്റ് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി രാജ്യത്താകെ ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി തസ്തികകൾ സൃഷ്ടിച്ചിട്ടില്ല എന്നു മാത്രമല്ല കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളിൽ നിയമനം നടത്താതിരിക്കുകയുമാണ്.

റെയിൽവേയിൽ 3 ലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. വേതനം കുറഞ്ഞ വിഭാഗം തസ്തികകളിൽ കരാർ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾക്ക് പകരം കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ തൊഴിലാളികളോടുള്ള യഥാർഥ സമീപനമാണിത്.

എന്നാൽ കഴിഞ്ഞ 7 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ കേരളത്തിൽ പി.എസ്.സി വഴി നടത്തിയ നിയമനങ്ങൾ 2 ലക്ഷത്തിലധികമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്ത് പ്രതിവർഷം മുപ്പതിനായിരത്തോളം പേർക്ക് പുതുതായി സർക്കാർ ഉദ്യോഗം നൽകുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ മാത്രം 40,000ത്തോളം പുതിയ തസ്തികകളും സംസ്ഥാനത്ത് സൃഷ്ടിക്കുകയുണ്ടായി. സർക്കാർ മേഖലയ്ക്ക് പുറത്തും ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ന് രാജ്യത്തെ നിർമ്മാണ മേഖലയിൽ ഏറ്റവും ഉയർന്ന ദിവസ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. പ്രതിദിനം ശരാശരി 837.30 രൂപ ഈ മേഖലയിൽ തൊഴിലാളികൾക്ക് ലഭിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട പരാതി പരിഹാരവും മികച്ച രീതിയിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ ഇന്‍ഡ്‌സ്ട്രിയല്‍ റിലേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 3534 തൊഴില്‍ തര്‍ക്കങ്ങളാണ് പരിഹരിച്ചത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലം മുതൽ ഇന്നു വരെ 59 തൊഴിൽ മേഖലകളിൽ കുറഞ്ഞ വേതനം നിശ്ചയിച്ചു. ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം 11 മേഖലകളിൽ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു. വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകാൻ നൈപുണ്യവികസന പ്രവർത്തനങ്ങളോടൊപ്പം വിപുലമായ തൊഴിൽ മേളകളും സർക്കാർ നടപ്പാക്കുന്നു. ഇതുവരെ 96,792 പേർക്കാണ് തൊഴിൽ മേളകൾ മുഖേന തൊഴിൽ ലഭ്യമായത്. അതിഥി തൊഴിലാളികളുടേയും സ്ത്രീ തൊഴിലാളികളുടേയും ക്ഷേമത്തിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

ഈ തരത്തിൽ എൽഡിഎഫ് സർക്കാർ നടത്തുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങളോടുള്ള ചെറുത്തുനില്പാണ്. ചൂഷണങ്ങൾ ഇല്ലാത്ത സമത്വസുന്ദരമായ ഒരു ലോകം അസാധ്യതയല്ല. ഇച്ഛാശക്തിയോടെ അതിനായുള്ള സമരങ്ങൾ തുടരുകയാണ് വേണ്ടത്. അവയ്ക്ക് ഊർജ്ജം പകരാനും തൊഴിലാളി വർഗത്തിന്റെ ഐക്യം സുദൃഢമാക്കാനും ലോക തൊഴിലാളി ദിനം നമുക്ക് പ്രചോദനം പകരട്ടെ. ഏവർക്കും മെയ് ദിനാശംസകൾ.

 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.