Skip to main content

മെയ് 17 കുടുംബശ്രീ ദിനം

സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യ നിർമാർജനത്തിലും കേരളമാതൃക ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയ കുടുംബശ്രീയ്ക്ക് ഇന്ന് 25 വയസ്സ്. 2022 മെയ് 17ന് ആരംഭിച്ച ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടികൾ ഇന്ന് സമാപിച്ചു.

കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിച്ച നിരവധി പരിഷ്കാരങ്ങൾക്ക് രൂപം നൽകിയ ഇടതുപക്ഷം തന്നെയാണ് 1998 മെയ് 17ന് കുടുബശ്രീ പ്രസ്ഥാനത്തിനും രൂപം നൽകിയത്. മൂന്ന് ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകൾ അംഗങ്ങളായ ഈ ത്രിതല സംഘടനാ സംവിധാനം ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.

അടുക്കളയുടെ നാലു ചുവരുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് തൊഴിലും വരുമാനവും കണ്ടെത്താനും സ്വാശ്രയത്വം കൈവരിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് സമൂഹത്തിൻ്റെ എല്ലാ മേഖലയിലും സജീവ സാന്നിധ്യമായി വളർന്നു കഴിഞ്ഞു.

സാധാരണക്കാരൻ്റെ വീട്ടുമുറ്റത്തെ ബാങ്കാണ് ഇന്ന് കുടുംബശ്രീ. 8029.47 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ കുടുംബശ്രീയുടേതായി ഇന്നുള്ളത്. 108464 ചെറുകിട സംരംഭങ്ങളിലായി രണ്ടു ലക്ഷത്തോളം അഭ്യസ്തവിദ്യരും വിവിധ മേഖലയിൽ പ്രാവീണ്യമുള്ളവരുമായ സ്ത്രീകൾ ഇന്ന് സ്ഥിരവരുമാനമുള്ളവരാണ്. വിവിധ മേഖലകളിൽ നൈപുണ്യവികസന പരിശീലന പദ്ധതികളിലൂടെ കൂടുതൽ മേഖലകളിലേക്ക് കടന്നു ചെല്ലാനുള്ള പ്രവർത്തനങ്ങൾക്കും കുടുംബശ്രീ തുടക്കം കുറിച്ച് കഴിഞ്ഞു. കുടുബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി കുടുംബശ്രീ ബസാർ എന്ന ഓൺലൈൻ സംവിധാനം സജ്ജീകരിച്ചതും ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ വിപണി കണ്ടെത്തിയതും കുംടുംബശ്രീയുടെ കാലാനു ശൃതമായ മാറ്റത്തിൻ്റെ അടയാളമാണ്.

നമ്മൾ ഏറെ പ്രതിസന്ധികൾ അഭിമുഖീകരിച്ച പ്രളയത്തിൻ്റെയും പകർച്ചവ്യാധിയുടെയും കാലങ്ങളിൽ സേവന സന്നദ്ധരായി മുന്നിട്ടിറങ്ങിയവരിൽ കുടുംബശ്രീ പ്രവർത്തകരുണ്ടായിരുന്നു. രാജ്യമാകെ പരാമർശിക്കപ്പെട്ട നമ്മുടെ സാമൂഹിക അടുക്കളയുടെ ജീവനാഡി കുടുംബശ്രീ പ്രവർത്തകരായിരുന്നു.

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ നാം ആരംഭിച്ച ജനകീയ ഹോട്ടലുകളിൽ, കേരളത്തിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ 24 സ്റ്റേഷനുകളിൽ, കൊച്ചി വാട്ടർ മെട്രോയിൽ, കേരളത്തിലെ പതിനാല് ജില്ലകളിലും അട്ടപ്പാടിയിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻ്റർ ഹെൽപ്പ് ഡസ്കുകളിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹരിത കർമസേനയിൽ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിലും തിളങ്ങി നിൽക്കുന്ന കുടുംബശ്രീ ഇരുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ സാമ്പത്തികവും, സാമൂഹ്യവുമായ ശാക്തീകരണത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൈവരിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ പുതുതായി ആരംഭിച്ച 19544 ഒക്സിലറി ഗ്രൂപ്പുകളിലൂടെ, സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച 'ഷീ സ്റ്റാർട്സ്' പദ്ധതിയിലൂടെ പുതിയ സാധ്യതകൾ കണ്ടെത്തി വളരാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിക്കും.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.