Skip to main content

ഭയാനകമായ ഒരു സാംക്രമിക രോഗത്തെ നേരിടുമ്പോൾ കുൽസിത പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ദുഷ്‌ട ചിന്ത തിരിച്ചറിയണം

കോഴിക്കോട്ട്‌ നിപ്പ രോഗബാധയുടെ ലക്ഷണം കണ്ട ഉടൻ സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകേന്ദ്രവും നിതാന്ത ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ആരോഗ്യ മന്ത്രി വീണ ജോർജും കോഴിക്കോട്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ്‌ റിയാസും കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ മാതൃകാപരമായ നേതൃത്വം നൽകിവരികയുമാണ്‌. യുദ്ധമുഖത്തെന്ന പോലെ ആരോഗ്യ പ്രവർത്തകർ രാവും പകലും സ്വജീവൻ പോലും കണക്കിലെടുക്കാതെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെ മുഴുകിയിരിക്കുന്നു. ഇന്നലെ കോഴിക്കോട്‌ ചേർന്ന സർവകക്ഷി യോഗത്തിൽ മുഴുവൻ രാഷ്‌ട്രീയ പാർടികളുടെയും പ്രതിനിധികൾ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും സർവ പിന്തുണയും വാഗ്‌ദാനം ചെയ്‌തതും ശ്രദ്ധേയവും സ്വാഗതാർഹവുമായി.

എന്നാൽ ചില മാധ്യമങ്ങളെ ഉപയോഗിച്ച്‌ തൽപര കക്ഷികൾ ബോധപൂർവം നുണ പ്രചരിപ്പിക്കുന്നത്‌ ദുഃഖകരമാണ്‌. ഒരു ചെറിയ ഉദാഹരണം പറയാം. ഇന്നത്തെ മലയാള മനോരമയിൽ ഒന്നാം പേജിൽ സമ്പർക്കപ്പട്ടിക സംബന്ധിച്ച വിശദമായ വാർത്തയുണ്ട്‌. പക്ഷെ, ഉൾപേജിൽ ആ വാർത്തയെത്തന്നെ നോക്കുകുത്തിയാക്കി സമ്പർക്ക പട്ടിക ഉണ്ടാക്കുന്നതിൽ പോലും മെല്ലേപ്പൊക്ക്‌ എന്നാണ്‌. എന്നാൽ, ഒരു മെല്ലെപ്പോക്കും ഉണ്ടായിട്ടില്ലെന്ന്‌ ഒന്നാം പേജ്‌ വാർത്തയിൽ വ്യക്തമഅക്കിയിട്ടുമുണ്ട്‌‌.

11നാണ്‌ നിപ്പ സ്ഥിരീകരിച്ചത്‌. നാല്‌ ദിവസം മാത്രമേ ആയിട്ടുളളൂ; ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ സമ്പർക്കപ്പട്ടിക പൂർത്തിയാക്കുക മാത്രമല്ല, ചികിൽസയും മറ്റ്‌ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി നടക്കുകയും ചെയ്യുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച ഒരു കുട്ടിയുടെ ഒഴിച്ച്‌ ബാക്കി എല്ലാവരുടെയും നില തൃപ്‌തികരമാണ്‌. കുട്ടിയുടെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെട്ട്‌ വരുന്നുണ്ടെന്നാണ്‌ ലഭിക്കുന്ന വിവരം.

ഈ വസ്‌തുതകൾ എല്ലാം മറച്ച്‌വെച്ച്‌ തിരുവനന്തപുരത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ്‌ നേതാവായ ഒരു ഡോക്‌ടറുടെ നേതൃത്വത്തിൽ തീർത്തും ദുരുപദിഷ്‌ടവും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചാരണങ്ങളാണ്‌ നടക്കുന്നത്‌. യുദ്ധമുഖത്ത്‌ ജീവൻപണയം വെച്ച്‌ പോരടിക്കന്ന പോരാളികളുടെ ആത്‌മവീര്യം കെടുത്തുന്ന ശത്രുരാജ്യക്കാരുടെ മനോനിലയാണിത്‌. നാട്‌ ഭയാനകമായ ഒരു സാംക്രമിക രോഗത്തെ നേരിടുമ്പോൾ ഇത്തരം കുൽസിത പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ദുഷ്‌ട ചിന്ത തിരിച്ചറിയണം.

ഇങ്ങനെയൊരു യുദ്ധമുഖത്ത്‌ നിൽക്കുന്ന മന്ത്രിക്കെതിരെ നടക്കുന്ന നീക്കങ്ങളും അപലപനീയമാണ്‌. സിപിഐ എമ്മോ ഇടതുമുന്നണിയോ സ്വപ്‌നത്തിൽ പോലും ആലോചിക്കാത്ത കാര്യമാണ്‌ വീണ ജോർജിനെ മാറ്റുമെന്നത്‌. എന്നിട്ടും മാധ്യമങ്ങൾ ഇത്തരമൊരു പ്രചാരണം നടത്തുന്നതും ഇതേ കുൽസിത നീക്കങ്ങളുടെ ഭാഗമാണ്‌.

2006ൽ ചിക്കുൻഗുനിയ പൊട്ടിപ്പുറപ്പെട്ട സമയത്താണ്‌ ഞാൻ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റത്‌. പിന്നീടങ്ങോട്ട്‌ സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും ആരോഗ്യപ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെയാണ്‌ പ്രവർത്തിച്ചത്‌. അന്നും ഇതേ പ്രതിപക്ഷം നിഷേധ സമീപനമാണ്‌ സ്വീകരിച്ചത്‌. അന്ന്‌ ഹർത്താൽ പോലും നടത്തി പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയത്‌ ഓർത്ത്‌ പോവുകയാണ്‌.

സമാനമായ കുൽസിത പ്രവർത്തനങ്ങളാണ്‌ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ നിന്നെങ്കിലും ഉണ്ടാകുന്നത്‌ എന്നത്‌ നിർഭാഗ്യകരമാണ്‌. ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന്‌ അഭ്യർഥിക്കുന്നു. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ജനംങ്‌ളുടെപൂർണ്ണ പിന്തുണ ഉണ്ടാകുമെന്നതിൽ യാതൊരു സംശയവുമില്ല.

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.