Skip to main content

നവകേരള സൃഷ്ടിക്ക്‌ കരുത്തു പകരുന്ന സഹകരണ പ്രസ്ഥാനം ശക്തമായി നിലനിർത്താൻ സഹകരണ നിയമഭേദഗതികൾ ഉപകരിക്കും

കേരളത്തിലെ സഹകരണമേഖലയുടെ വളർച്ചയുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ കേരള സഹകരണസംഘം നിയമം 1969 പ്രമുഖ സ്ഥാനം വഹിക്കുന്നു. സഹകരണമേഖലയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനും ഈ മേഖലയുടെ സമഗ്രമായ വളർച്ചയ്‌ക്കും ഏറെ പ്രയോജനകരമായിരുന്നു ഈ നിയമം.1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നതിനുശേഷം ആദ്യമായി സമഗ്രമായ സഹകരണ നിയമം വന്നു. അതാണ് 1969ലെ കേരള സഹകരണ നിയമം. ഒരു സഹകരണസംഘം രജിസ്റ്റർ ചെയ്യുന്നതുമുതൽ സമാപ്തീകരിക്കുന്നതുവരെയുള്ള കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്നതാണ് കേരള സഹകരണനിയമം. ഈ നിയമത്തിൽ കാലോചിതമായ പരിഷ്‌കാരം വരുത്തുന്ന ഭേദഗതിയാണ് കഴിഞ്ഞ 14ന് നിയമസഭ പാസാക്കിയത്.

സഹകരണ നിയമഭേദഗതികൾ
പല ഘട്ടങ്ങളിൽ നിയമത്തിൽ ഭേദഗതികൾ വന്നിട്ടുണ്ട്. എന്നാൽ, സഹകരണരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമഗ്രമായി സഹകരണമേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിന് ലക്ഷ്യമിട്ട ആദ്യ നിയമഭേദഗതി 2000ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ്. 2023ലെ സമഗ്ര ഭേദഗതി സഹകരണമേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടുള്ള ഭേദഗതിയാണ്. സവിശേഷമായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം കടന്നുപോകുന്നത്. സഹകരണമേഖലയുടെ ഫെഡറൽ സ്വഭാവത്തിന് കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുന്ന അവസരമാണിത്. സഹകരണ ഫെഡറലിസത്തിനായി ശക്തിയുക്തം വാദിക്കുന്ന കേരളത്തിന്റെ ഈ സമഗ്ര നിയമഭേദഗതി പല രീതിയിൽ ശ്രദ്ധയാകർഷിക്കുന്നു. 97 ലെ ഭരണഘടന ഭേദഗതിയും അത് സഹകരണമേഖലയിൽ ഉയർത്തിവിട്ട പ്രശ്‌നങ്ങളും അവസാനം 2021ലെ സുപ്രീംകോടതി വിധിയിലാണ്‌ അവസാനിച്ചത്.

സഹകരണം സംസ്ഥാന വിഷയമാണെന്നും നിയമനിർമാണത്തിന് അവർക്കാണ്‌ അധികാരമെന്നും സുപ്രീംകോടതിപ്രഖ്യാപിച്ചു. അതിനു ബദലായി ഒട്ടനവധി നിയമ ഭരണപരിഷ്‌കാരങ്ങൾ കേന്ദ്രം ഈ മേഖലയിൽ കൊണ്ടുവന്നു. അതുവഴി സംസ്ഥാനങ്ങളുടെഅധികാരങ്ങളെ കവർന്നെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ബാങ്കിങ് റെഗുലേഷൻനിയമത്തിൽ തുടങ്ങി ഏറ്റവും അവസാനം മൾട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതിയിൽവരെ എത്തിനിൽക്കുന്നു ഈ പരിഷ്‌കാരങ്ങൾ. ഇതെല്ലംതന്നെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ ദോഷം ചെയ്യുന്നവയാണ്. അതിനെതിരായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ഈ സമഗ്ര നിയമപരിഷ്‌കരണത്തിന്‌ വലിയ പ്രസക്തിയാണ് കൈവന്നിരിക്കുന്നത്.

സഹകരണരംഗത്ത് ഇപ്പോൾ കടന്നുവരുന്ന ചില ആശാസ്യകരമല്ലാത്ത പ്രവണതകൾ മുളയിലേതന്നെനുള്ളേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള നിയമങ്ങളിൽ ഇന്നത്തെ സഹകരണമേഖലയുടെ വളർച്ചയ്ക്കും അതിന്റെ പ്രയോഗതലത്തിനും പറ്റുന്ന തരത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്‌. ഈ ലക്ഷ്യത്തോടെയാണ്‌ പുതിയ ഭേദഗതി. ക്രമക്കേടുകൾ ഉണ്ടായാൽ സമയോചിതമായി, സന്ദർഭോചിതമായി കൃത്യമായി നടപടി സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ സാഹചര്യം ഉണ്ടാകണം. അതിന് സഹായകരമായ രൂപത്തിൽ നിയമം ഭേദഗതി ചെയ്യണം. അതെല്ലാംചേർത്തുവച്ചാണ് സമഗ്രമായ ബിൽ തയ്യാറാക്കിയത്. 14 ജില്ലയിലും സഹകാരികളുടെയും പൊതുജനങ്ങളുടെയും നിർദേശങ്ങൾക്കായി തെളിവെടുപ്പ് നടത്തി. വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടി. നിർദേശിക്കപ്പെട്ട ഭേദഗതികൾകൂടി ഉൾപ്പെടുത്തി നിയമത്തിലെ ഓരോ വ്യവസ്ഥ സംബന്ധിച്ചും വിശദമായ ചർച്ച നടത്തിയാണ് ഈ നിയമത്തിന് അന്തിമ രൂപം നൽകിയത്. പ്രധാനമായും നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥയാണ് ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഈ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സമഗ്രമായ ബിൽ
സഹകരണ നിയമനിർമാണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് കേരളം സഹകരണ നിയമം മൂന്നാം ഭേദഗതി ബിൽ. അത്‌ പാസാക്കിയെടുക്കുന്നതിനു പ്രവർത്തിച്ചവർ നിരവധിയാണ്. ഒരു വർഷത്തെ ജനാധിപത്യപരമായ പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ബിൽ തയ്യാറാക്കി ഭേദഗതി നിർദേശങ്ങൾ സ്വീകരിക്കാനും എല്ലാ വിഭാഗക്കാരെയും കേൾക്കാനും കഴിഞ്ഞു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിൽനിന്നും പിന്തുണ ലഭിച്ചു. കേരളത്തിന്റെ സഹകരണമേഖലയ്‌ക്ക്‌ അനുഗുണവും ജനാധിപത്യപരവും വികേന്ദ്രീകരണത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്നതുമായ ഈ നിയമഭേദഗതിയെ കേരളം വരവേൽക്കുംഎന്നത് നിസ്തർക്കമാണ്. നവകേരള സൃഷ്ടിക്ക്‌ കരുത്തു പകരുന്ന സഹകരണമേഖലയ്‌ക്ക് മുതൽക്കൂട്ടായി ശക്തമായി സഹകരണ പ്രസ്ഥാനം കേരളത്തിൽ നിലനിർത്താൻ ഈ നിയമം ഉപകരിക്കും.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.