Skip to main content

ഗാസയിൽ വെടിനിറുത്തൽ അല്ല, യുദ്ധവിരാമമാണ് വേണ്ടത്

വെടിനിറുത്തൽ അല്ല, യുദ്ധവിരാമമാണ് വേണ്ടത്. ഗസയുടെ മേൽ ഇസ്രായേൽ നടത്തുന്ന യുദ്ധം താല്ക്കാലികവെടിനിറുത്തലിലേക്ക് നീങ്ങുന്നത് സ്വാഗതാർഹമാണ്. നാലുദിവസത്തെ ഈ വെടിനിറുത്തൽ പൂർണയുദ്ധവിരാമത്തിലെത്തട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഒക്ടോബർ ഏഴിന് ഗസയിലെ ഹമാസ് ഭരണകൂടത്തിൻറെ സൈനികവിഭാഗമായ അൽ-ക്വസം ബ്രിഗേഡിന്റെ ഇസ്രായേലിലേക്കുള്ള അമ്പരപ്പിക്കുന്ന കടന്നുകയറ്റവും പ്രതികാരനടപടികളുമാണ് ഇപ്പോഴത്തെ സർവ്വവിനാശകരമായ യുദ്ധം പ്രഖ്യാപിക്കുവാൻ ഇസ്രയേൽ കാരണമാക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഇസ്രായേൽ തുടർച്ചയായീ വർദ്ധിപ്പിച്ചുവന്ന കൊടിയ അക്രമങ്ങളോടുള്ള ഒരു പ്രതികരണമായിരുന്നു ഹമാസ് നടത്തായത് എന്ന് യു എൻ സെക്രട്ടറി ജനറൽ ഗുട്ടറസ് തന്നെ പരോക്ഷമായി സൂചിപ്പിക്കുകയുണ്ടായി. ഒരുനൂറ്റാണ്ടായി ഇസ്രായേലി അധിനിവേശം സഹിക്കുന്ന പലസ്തീനികൾ കയ്യിൽ കിട്ടിയ എല്ലാ ആയുധങ്ങളുമായി ഇസ്രായേലിനുള്ളിലേക്ക് കടന്നുകയറി. 300 ഇസ്രായേലി പട്ടാളക്കാർ അടക്കം 1200 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 237 പേരെ ബന്ദികളായി ഗസയിലേക്കുകൊണ്ടുപോയി.
അതേത്തുടർന്ന് ഇസ്രായേലിൻറെ ഗസ ആക്രമണത്തിൽ 6000 കുട്ടികളും 3920 സ്ത്രീകളും അടക്കം 14532 പലസ്തീൻ പൌരർ കൊല്ലപ്പെട്ടു, 7000 പേരെ കാണാതായി, 33000 പേർക്ക് പരുക്കുപറ്റി. മരിച്ചതിൽ 43 പേർ പത്രപ്രവർത്തകരും 205 പേർ ആരോഗ്യപ്രവർത്തരുമാണ്. നിരവധി ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും മരിച്ചു. ഇക്കാലത്ത് ഇസ്രായേലി അധിനിവേശിത വെസ്റ്റ് ബാങ്കിൽ 225 പാലസ്തീനികൾ കൊല്ലപ്പെട്ടു, അവിടെ 3100 പേരെ ഇസ്രായേൽ തടവിലാക്കി.
ഗസയിലുണ്ടായ കരയാക്രമണത്തിൽ 72 ഇസ്രായേൽ പട്ടാളക്കാരും കൊല്ലപ്പെട്ടു. ഹമാസിനെ ഭൂമിയിൽ നിന്നു തുടച്ചുനീക്കുമെന്നും ഗസയിൽ നിന്നുള്ള ഭീഷണി എന്നന്നെത്തേക്കുമായി അവസാനിപ്പിക്കുമെന്നും തങ്ങളുടെ വമ്പൻ ആയുധശക്തിയുപയോഗിച്ചു ഹമാസിനെ തകർത്ത് മുഴുവൻ ബന്ദികളെയും തിരികെക്കൊണ്ടുവരുമെന്നുമായിരുന്നു യുദ്ധലക്ഷ്യമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാനാഹു പ്രഖ്യാപിച്ചത്.
ലോകത്തെ ഏറ്റവും ക്രൂരമായ പട്ടാളശക്തിയായിട്ടും ഇസ്രായേലിന് ഈ ലക്ഷ്യങ്ങളൊന്നും നേടാനായില്ല. നിരപരാധികളായ പതിനായിരത്തിലേറെ പലസ്തീനി സ്ത്രീകളെയും കുട്ടികളെയും മറ്റു സാധാരണ പൌരരെയും കൊന്നൊടുക്കാനായി എന്നുമാത്രം. ഗസയിലെ പകുതിയോളം വീടുകളും ഓഫീസുകളും സ്കൂളുകളും ആശുപത്രികളും ബോംബിട്ടുനശിപ്പിക്കാനുമായി. ഗസയിലെ ജനങ്ങളെ പുറത്തേക്കുപോകാൻ പോലും സമ്മതിക്കാതെ അതിർത്തികൾ പൂട്ടിയിട്ട് സ്വന്തം നാട്ടിനുള്ളിൽ തെക്കോട്ടും വടക്കോട്ടും പലായനം ചെയ്യിക്കാനായി. ആശുപത്രികളിലെ ഇൻകുബേറ്ററുകളിൽ ഇരുന്ന കുട്ടികളെ കൊല്ലാനായി. രോഗികളും അവശരും കുഞ്ഞുങ്ങളും ഒക്കെ ജീവനും കൊണ്ടോടി. പക്ഷേ, ഹമാസിനെ നശിപ്പിക്കാനായില്ല, ബന്ദികളെ മോചിപ്പിക്കാനായില്ല. ഹമാസുമായി ചർച്ച ചെയ്ത് തടവുകാരെ മോചിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായിരുന്നു എങ്കിൽ ഒക്ടോബർ ഏഴിനുതന്നെ ആവാമായിരുന്നു. പാലും തേനും ഒഴുകുന്ന കാനാൻ ദേശത്ത് ചോരയും ചലവും ഒഴുകേണ്ടിയിരുന്നില്ല.
ഐക്യരാഷ്ട്രസഭ അംഗീകരിച്ചവിധമുള്ള രണ്ടുരാഷ്ട്രങ്ങളായുള്ള പരസ്പരസഹിഷ്ണുതയോടെയുള്ള സഹജീവനമല്ലാതെ ഇസ്രായേലിന് സമാധാനപൂർണമുള്ള ജീവിതം സാധ്യമല്ല. സർവായുധങ്ങളും അമേരിക്കൻ പിന്തുണയുമൊക്കെ നിഷ്ഫലം എന്നു തെളിയിച്ച യുദ്ധമാണ് ഗസയിൽ ഇസ്രായേൽ നടത്തിയത്. അമേരിക്കയും ഇസ്രായേലും ഈ വസ്തുത ഇന്നെങ്കിലും മനസ്സിലാക്കിയാൽ ലോകം കൂടുതൽ സമാധാനപൂർണമാവും, പക്ഷേ, അവർ ഇതിനു തയ്യാറാവാനുള്ള ഒരു സാധ്യതയും കാണുന്നില്ല എന്നതാണ് വസ്തുത.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.