Skip to main content

ശ്രീനാരായണദർശനത്തെ മുന്നോട്ടുവയ്‌ക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് എസ്എൻഡിപി രൂപീകരിക്കപ്പെട്ടത് അല്ലാതെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് അവരെ നയിക്കാനല്ല

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാഴ്ചപ്പാടാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചത്. ആ ആശയങ്ങളുൾപ്പെടെ പ്രചരിപ്പിക്കാനാണ് എസ്എൻഡിപി രൂപീകരിച്ചത്. അതിന്റെ ജനറൽ സെക്രട്ടറിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടെന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്. അതേസമയം, പുതിയ കേന്ദ്രമന്ത്രിസഭയിൽ മുസ്ലിം വിഭാഗത്തിൽനിന്ന്‌ ഒരാൾപോലും ഇല്ലാത്ത കാര്യം മറച്ചുവയ്‌ക്കുകയും ചെയ്യുന്നു.

1916 ജൂണിൽ ആലുവ അദ്വൈതാശ്രമത്തിൽനിന്ന്‌ പുറപ്പെടുവിച്ച വിളംബരത്തിൽ ശ്രീനാരായണ ഗുരു ഇങ്ങനെ പറയുകയുണ്ടായി. ‘‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗ്ഗത്തിൽനിന്നും മേൽപ്പറഞ്ഞവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യ സംഘത്തിൽ ചേർത്തിട്ടുള്ളൂവെന്നും മേലും ചേർക്കുകയുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു’’. ഇതിൽ ശ്രീനാരായണ ഗുരു വ്യക്തമാക്കിയിരിക്കുന്ന കാര്യം തന്റെ പിൻഗാമിയായി വരുന്ന ആരും ഏതെങ്കിലും ജാതിയുടെയും മതത്തിന്റെയും വക്താവായി മാറുന്ന നില ഉണ്ടാകരുതെന്നാണ്.
എല്ലാ മതങ്ങളെയും മനസ്സിലാക്കിയാൽ മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങളില്ലാതാകുമെന്നും ശ്രീനാരായണ ഗുരു പ്രഖ്യാപിക്കുന്നുണ്ട്. ‘‘മതപ്പോരിന് അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്വങ്ങളിൽ അവയ്ക്ക് തമ്മിൽ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടുവരുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം'' എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. അനുകമ്പാദശകത്തിൽ മുഹമ്മദ് നബി ഉൾപ്പെടെയുള്ളവരെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ പ്രസക്തമാണ്.

‘‘പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ
കരുണാവാൻ നബി മുത്തുരത്നമോ? ''

മുഹമ്മദ് നബിയെ മുത്തുരത്നമെന്ന് വിളിച്ച ശ്രീനാരായണ ഗുരു 1924ൽ ആലുവയിൽ ഒരു സർവമത സമ്മേളനം വിളിച്ചുചേർത്തു. ‘‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്'' ഈ സമ്മേളനം എന്നാണ് ഗുരു പറഞ്ഞത്‌. ‘പലമതസാരവുമേകം’ എന്ന കാഴ്ചപ്പാടായിരുന്നു ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ചത്. ശ്രീനാരായണദർശനത്തെ മുന്നോട്ടുവയ്‌ക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് എസ്എൻഡിപി രൂപീകരിക്കപ്പെട്ടത്. അല്ലാതെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് അവരെ നയിക്കാനല്ല. ശ്രീനാരായണദർശനം മുറുകെപ്പിടിക്കുന്നവർ ഇത്തരം ഇടപെടലുകളെ തിരിച്ചറിയേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.