Skip to main content

കോൺഗ്രസിനും ബിജെപിക്കും രാഷ്ട്രീയമെന്നാൽ കള്ളപ്പണവും അധികാരവും

കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്.
വടക്കെയിന്ത്യയിൽ നേരത്തേ നടന്ന കോൺഗ്രസ് നേതാക്കന്മാരുടെ കാവിവൽക്കരണവും ബിജെപി പ്രവേശനവും മറ്റൊരുതരത്തിലാണ് ഇവിടെ സംഭവിക്കുന്നത്. ഒരുദിവസം രാവിലെ ഇറങ്ങി നേരേ അങ്ങ് ബിജെപിയിൽ ചേരാനുള്ള ധൈര്യവും പ്രിവിലേജും വടക്കേ ഇന്ത്യൻ കോൺഗ്രസിൽ ഉണ്ടെങ്കിലും അത് ഇവിടെ കുറവാണ്. ജനങ്ങൾ അംഗീകരിക്കില്ല എന്നതുതന്നെ കാരണം. അതുകൊണ്ട് അവർ ചില സൂത്രപ്പണികളിലൂടെയാണ് അത് നടത്തുന്നത്.
അടിസ്ഥാനപരമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ട്. “എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും” എന്നോ “ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ട്” എന്നോ “ഇവിടെ ബിജെപിയുമായി ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല” എന്നോ പറയാൻ കെപിസിസി പ്രസിഡൻ്റിന് കഴിയുന്നതും സവർക്കറുടെ ചിത്രത്തിന് മുന്നിൽ ഭക്ത്യാദരപൂർവ്വം വണങ്ങി നിൽക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നതും ഈ ഹൃദയബന്ധം കൊണ്ടാണ്.
കോൺഗ്രസിൻ്റെ സമുന്നത നേതാക്കന്മാരുടെ മക്കളായ പദ്മജയും അനിൽ ആൻറണിയും ബിജെപിയിലേക്ക് ചേക്കേറുമ്പോൾ ഒരു പ്രതിഷേധവും ഇല്ലാത്ത കോൺഗ്രസ് നേതാക്കന്മാർക്ക് ഡോ. സരിനെപ്പോലുള്ളവർ വർഗീയതക്കെതിരെ നിലപാടെടുത്ത് ഇടതുപക്ഷത്തേക്ക് വന്നാൽ ഹാലിളകുകയാണ്. വഴിയിൽ കാണുമ്പോൾ ഒന്ന് ചിരിക്കാനോ ഹസ്തദാനം ചെയ്യാനോ പോലും അവർക്ക് കഴിയുന്നില്ല!
കോൺഗ്രസിൻ്റെ പ്രചരണ ബാനറുകളിൽ പലപ്പോഴും സംഘപരിവാർ ആശയങ്ങളും ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങളും കടന്നുവരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഏന്നാൽ അബദ്ധത്തിൽ പോലും ഒരു ഇടതുപക്ഷ ആശയമോ ഇടതുപക്ഷ നേതാവിൻ്റെ ചിത്രമോ അങ്ങനെ വരാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ.
രാജസ്ഥാനിൽ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുമെന്നും അതിൽ ബിജെപി വിജയിക്കുമെന്നും പാർലമെൻ്റിൽ അവർക്കത് വലിയ നേട്ടമാകുമെന്നും അറിയാമായിരുന്നിട്ടും കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വന്ന് മത്സരിക്കാൻ ധൈര്യം കാണിച്ചത് ഈ ബിജെപി ആഭിമുഖ്യവും പിന്നെ രഹസ്യബന്ധവും ഒക്കെത്തന്നെ.
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മറ്റെല്ലായിടത്തും സിറ്റിംഗ് എംപിമാർ മത്സരിച്ചപ്പോൾ വടകരയിലെ സിറ്റിങ് എംപിയെ മാറ്റി തൃശൂരിൽ കൊണ്ടുപോയി അവിടത്തെ എംപിയെ മാറ്റി മത്സരിപ്പിച്ചതും, രണ്ടാം സ്ഥാനത്ത് ബിജെപി ഉണ്ടായിട്ടും പാലക്കാട് എംഎൽഎയ രാജിവയ്പിച്ച് വടകര കൊണ്ടുപോയി മൽസരിപ്പിച്ചതും അവരുടെ ബിജെപി ആഭിമുഖ്യവും വ്യക്തമാക്കുന്നു. തൃശൂരിൽ 86,000 വോട്ടുകൾ ബിജെപി ക്ക് കൊടുക്കാനും അവർക്ക് ഒരു മനസാക്ഷിക്കുത്തും ഉണ്ടായില്ല.
ഇതിനൊക്കെ പുറമെയാണ് കൊടകര കള്ളപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നാലുകോടിയിലധികം രൂപ ഷാഫി പറമ്പിലിന് കൊടുത്തുവെന്ന പ്രതിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ കാര്യമായ പ്രതികരണങ്ങൾ ഒന്നും ഇതുവരെ കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിന് എതിരെ എപ്പോഴും കേന്ദ്ര ഏജൻസികൾക്ക് പരാതി കൊടുക്കുകയും അവരെ വിളിച്ചുകൊണ്ട് വരികയും ചെയ്യുന്ന കോൺഗ്രസ് കൊടകര കള്ളപ്പണക്കേസിൽ മൗനം പാലിക്കുന്നു. കേരളാപൊലീസ് ആവശ്യപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കേസ് ഇഡി അന്വേഷിക്കാൻ തയാറാകാത്തതിൽ കോൺഗ്രസിന് പരാതിയില്ല.
മറുവശത്ത് ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് 170 കോടി രൂപ കൊടുത്ത റോബർട്ട് വധ്ര വയനാട്ടിലെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയുടെ ഭർത്താവാണ്. ബിജെപിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.
രാഷ്ടീയപ്രവർത്തനമെന്നാൽ കള്ളപ്പണവും അധികാരവും മാത്രമാണ് കോൺഗ്രസിനും ബിജെപിക്കും. കേരളത്തിൽ അല്പം വൈകിയെങ്കിലും പ്രതിലോമരാഷ്ടീയക്കാർ ഒന്നിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം അത്തരത്തിലൊരു അവിശുദ്ധ സഖ്യത്തിലേക്ക് പോവുകയാണ്. ഈ ജനവിരുദ്ധ വലതുപക്ഷത്തെ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.