Skip to main content

കേരളത്തിലെ മുസ്ലിം സമുദായത്തിനിടയിൽ സ്വീകര്യതയില്ലാത്ത ജമാ-അത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി മുസ്ലിം സമൂഹത്തിൽ മതമൗലിക വാദത്തിന്റെ വിത്തുപാകാൻ സമുദായത്തിനകത്ത് നിന്നും ലീഗിന് ഒരു പിന്തുണയും ലഭിക്കില്ല

രാഷ്ട്രീയ കക്ഷികൾ വിരുദ്ധ ചേരിയിലുള്ളവരോട് ആശയപരമായി വിമർശിച്ചും പോരടിച്ചും പ്രവർത്തിച്ചാണ് ജനാധിപത്യപരമായി മുന്നേറുന്നത്. പരസ്പരമുള്ള ആശയ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ കേരള മുഖ്യമന്ത്രിക്ക് ഒരു രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ അവകാശമില്ല എന്ന് മുറവിളി കൂട്ടുകയാണ് മുസ്ലിം ലീഗ്.

സാദിഖലി ശിഹാബ് തങ്ങൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. എന്നുവച്ചാൽ സഹകരണ ബാങ്ക് ഭരണസമിതി മുതൽ പാർലമെന്റ് വരെ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും അധികാരം കൈയ്യാളുകയും ചെയ്യുന്ന പാർട്ടിയുടെ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവ്. 55 വർഷമായി യു ഡി എഫ് ചേരിയുടെ അടിത്തറയായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ അധ്യക്ഷനാണ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസിനൊപ്പം നിരവധി കാലം അധികാരം നിയന്ത്രിച്ച ലീഗിന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി തുടർച്ചയായി അധികാരത്തിന് പുറത്തിരിക്കേണ്ടിവന്നതിന്റെ പ്രയാസം ഉണ്ട്. കഴിഞ്ഞ ചില വർഷങ്ങളായി ലീഗ് കൂടുതൽ വർഗീയവൽക്കരിക്കപ്പെടുകയും, ജമാ-അത്തെ ഇസ്‌ലാമി അടക്കമുള്ള കടുത്ത വർഗീയ ശക്തികളുമായി ചേർന്ന് ഒരു മുസ്ലിം കൂട്ടായ്മയുടെ വോട്ടുബാങ്ക് നിർമ്മിക്കാൻ ശ്രമിക്കുകയുമാണ്.

ലോകസഭാ തെരഞ്ഞെടുപ്പിൽ ഇത് കൂടുതൽ പ്രകടമായി. ഹിന്ദുത്വവർഗീയ ചേരിയുടെ മറുപുറത്ത് ന്യൂനപക്ഷ വർഗീയചേരി എന്നതാണ് ഇവരുടെ ലക്ഷ്യം. കേരളത്തിലെ കോൺഗ്രസാവട്ടെ, എല്ലാവിധ വർഗീയതയ്ക്കും കുടപിടിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഈ ന്യൂനപക്ഷ വർഗീയ കേന്ദ്രീകരണത്തിന് പൂർണ മാന്യത നൽകുകയാണ്. ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുമ്പോൾ ന്യൂനപക്ഷ വർഗീയത അവകാശമാണെന്നും അതിനെ വിമർശിക്കുന്നത് മതത്തെ വിമർശിക്കുന്നതാണെന്നും വ്യാഖ്യാനിച്ച് മതവിശ്വാസത്തെ രാഷ്ട്രീയ അധികാരം കിട്ടാനായി ദുരുപയോഗം ചെയ്യുന്ന ലീഗിന്റെ യഥാർത്ഥ മുഖം തുറന്നുകാണിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. സത്യത്തിൽ മതനിരപേക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനുമുമ്പ് തങ്ങന്മാർക്കെതിരെ ഇങ്ങനെ വിമർശനം ഉണ്ടായിട്ടില്ലല്ലോ എന്ന് സന്ദേഹിക്കുന്നവർ ഓർക്കുക, ഇതിനുമുൻപുള്ള തങ്ങന്മാർ ഇതുപോലെ ജമാ-അത്തെ ഇസ്ലാമിയെ വെളുപ്പിക്കാൻ നടന്നിട്ടില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പ്രസിഡന്റായിരുന്ന് വർഗീയതയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ അത് ചൂണ്ടിക്കാട്ടാനും വിമർശിക്കാനും ആളുണ്ടാകും. ലീഗിന്റെ ഈ തട്ടിപ്പ് നാടറിഞ്ഞതിന്റെ വിഷമമാണ് അവർക്കിപ്പോൾ.

മുസ്ലിം സമൂഹത്തിലെ ഭൂരിപക്ഷം ലീഗിന്റെ പുതിയ കൂട്ടുകെട്ടിനൊപ്പമല്ല നിൽക്കാൻ പോകുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിനിടയിൽ ഒട്ടുംതന്നെ സ്വീകര്യതയില്ലാത്ത ജമാ-അത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി മുസ്ലിം സമൂഹത്തിൽ മതമൗലിക വാദത്തിന്റെ വിത്തുപാകാൻ സമുദായത്തിനകത്ത് നിന്നും ലീഗിന് ഒരു പിന്തുണയും ലഭിക്കില്ല. പിന്നെന്തിനാണ് ലീഗ് പ്രസിഡന്റിന്റെ ഇപ്പോഴത്തെ ജമാ-അത്ത് സ്നേഹം? അതിനുത്തരം ഒന്നേയുള്ളൂ. എങ്ങനെയെങ്കിലും കേരളത്തിൽ അധികാരത്തിലെത്തണം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.