സാമ്പത്തിക സ്വയംഭരണമടക്കം സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ നിരന്തര കൈകടത്തലുകളുണ്ടാവുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ സഹകരണം വ്യാപിപ്പിക്കണം. സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് കേരളവും തമിഴ്‌നാടും മുന്നോട്ടുവയ്‌ക്കുന്നത്. കേരളത്തിന്റെ പ്രശ്നങ്ങളിൽ തമിഴ്നാടും തമിഴ്നാടിന്റെ പ്രശ്നങ്ങളിൽ കേരളവും പരസ്‌പരം കൈത്താങ്ങാവുകയാണ്. അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ കണ്ടത്. അത് തുടർന്നു കൊണ്ടുപോവുകയാണ് കേരളവും തമിഴ്നാടും. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടു. സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണമെന്ന് കാലം ആവശ്യപ്പെടുന്നു.
രാജ്യത്തെ സാമൂഹിക പരിഷ്‌ക്കർത്താക്കളുടെ മുൻനിരയിലാണ് പെരിയാർ എന്ന ഇ വി രാമസ്വാമി നായ്‌ക്കരുടെ സ്ഥാനം. ശ്രീനാരായണ ഗുരുവിനെ ആദരവോടെ ഗുരു എന്നുവിളിക്കുന്നതു പോലെ തന്നെ അദ്ദേഹത്തെ പെരിയാർ എന്നുവിളിക്കുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ നടക്കാൻ അവർണർക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് മലയാളികളുടെ പ്രശ്നമായി ചുരുക്കി കാണുകയല്ല, ജനങ്ങളുടെയാകെ പ്രശ്നമായാണ് പെരിയാറും മറ്റുനേതാക്കളും കണ്ടത്.
1924 ഏപ്രിൽ 13ന് പെരിയാർ സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം ജയിലിലായപ്പോൾ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് പ്രചാരണം നടത്തി. സ്‌ത്രീകൾക്ക് വിവാഹപ്രായം ഉയർത്താനും സ്വന്തം നിലയ്‌ക്ക് ഭർത്താക്കന്മാരെ തെരഞ്ഞെടുക്കാനും വിവാഹമോചനം നേടാനും പെരിയാറിന്റെ ഇടപെടലുകൾ ചരിത്രപരമായിരുന്നു.