വയനാട് ദുരന്തമുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും കേരളത്തിന് സഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടി മനുഷ്യത്വരഹിതമാണ്. സഹായത്തിനയച്ച ഹെലികോപ്‌റ്റർ ബിൽ അടക്കണമെന്നാണ് ഇപ്പോൾ കേന്ദ്രം ആവശ്യപ്പെടുന്നത്. ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി മോദി വന്ന വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം. കേരളത്തോട് ഇത്തരം ക്രൂരമായ അവഗണന കാട്ടിയിട്ടും കുത്തക മാധ്യമങ്ങൾ ഇത് ചർച്ച ചെയ്യുന്നില്ല. പകരം ഇടതുപക്ഷ സർക്കാരിനെയും തകർക്കാനുള്ള കുപ്രചാരണങ്ങളുമായി മുന്നോട്ടുപോവുകയാണ്. കേരളത്തിലെ പുരോഗമന മനസ് തകർക്കാനും ശ്രമിക്കുന്നു. കോർപറേറ്റ് മാധ്യമ ശൃംഖല ആസൂത്രിതമായാണ് ഇത്തരം വാർത്തകൾ കെട്ടിച്ചമയ്ക്കുന്നത്.
കേരളത്തിന് അർഹമായ ഫണ്ടുകളെല്ലാം കേന്ദ്രം വെട്ടിക്കുറക്കുകയാണ്. ഇതെല്ലാം അതിജീവിച്ച് കിഫ്‌ബി വഴി സർക്കാർ പണം കണ്ടെത്തി. വിദ്യാഭ്യാസം, ആരോഗ്യം, വീട്, വ്യവസായമേഖലകളിൽ വൻ മുന്നേറ്റമാണ് കേരളം ആർജിച്ചത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറി. വർഗീയ കലാപങ്ങളില്ലൊതെയും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെയും നാട് സംരക്ഷിച്ചു. എന്നാൽ ഗവർണറെ ഉപയോഗിച്ച് ബില്ലുകൾ ഒപ്പിടാതെ കേരളത്തിന്റെ പുരോഗതി തടസപ്പെടുത്തുന്നു. കേന്ദ്രസർക്കാർ കോർപറേറ്റ് അനുകൂല–അതിതീവ്ര ഹിന്ദുത്വ നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതുവഴി മണിപ്പൂർ ഉൾപ്പടെ യുദ്ധഭൂമിയായി മാറുന്നു. പാവപ്പെട്ടവരുടെ ജീവിതം തകരുന്നു. കേരളത്തിലെ യുഡിഎഫും എല്ലാവിധ ഹിന്ദു, മുസ്ലീം തീവ്ര വർഗീയ ശക്തികളുമായും കൂട്ടുചേർന്ന് പ്രാകൃതമായ കമ്യൂണിസ്‌റ്റ് വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ്. ഇത്തരം അപകടകരമായ വലതുപക്ഷ കൂട്ടായ്‌മകൾക്കെതിരെ പോരാട്ടങ്ങൾക്ക് കരുത്ത് നേടണം.