Skip to main content

മത്സ്യത്തൊഴിലാളി മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ കുറച്ചത് 95%

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം 648 കിലോ ലിറ്ററിൽ നിന്നും ഇരട്ടിയോളം വർധിപ്പിച്ച് 1248 കിലോ ലിറ്റർ ആക്കി എന്ന് പറഞ്ഞ് കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ച് ശ്രീ. സുരേഷ് ഗോപി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. ചരിത്രപരമായ വർദ്ധനവ് എന്നാണ് അദ്ദേഹം മേനി പറഞ്ഞത്.

ആദ്യമായി പറയാനുള്ളത് വസ്തുത അറിയാതെ ഇതിൽ അഭിമാനം കൊണ്ട് അപഹാസ്യനാകരുത് എന്നാണ്. അദ്ദേഹം പുറത്തുവിട്ട ഉത്തരവിൽ തന്നെ കാണാം സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് അനുവദിച്ചിട്ടുള്ളത് എന്നത്. അതുപ്രകാരം അനുവദിച്ച വിഹിതം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദാര്യമല്ല, ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ അവകാശമാണ്.

ഇനി ഇത് ചരിത്രപരമായ വർദ്ധനവ് എന്ന അദ്ദേഹത്തിന്റെ അവകാശം നോക്കാം. കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര സർക്കാർ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം വലിയ രീതിയിൽ വെട്ടിക്കുറക്കുകയാണ്. 2021 -22 സാമ്പത്തിക വർഷത്തിൽ നമുക്കുള്ള മണ്ണെണ്ണ വിഹിതം 21888 കിലോ ലിറ്റർ ആയിരുന്നു. 2022-23 ൽ അത് മൂന്നിലൊന്നായി വെട്ടി 7160 കിലോ ലിറ്ററാക്കി. 2023-24 ൽ അത് വീണ്ടും പകുതിയായി കുറച്ചുകൊണ്ട് 3300 കിലോലിറ്ററാക്കി. ഈ സാമ്പത്തിക വർഷം ആകെ തന്നിരുന്നത് 648 കിലോ ലിറ്റർ ആണ്. സംസ്ഥാനം ഈ കുറവ് ചൂണ്ടിക്കാണിച്ചു കത്തുനൽകിയത് കൊണ്ട് വീണ്ടും ഒരു 600 കിലോ ലിറ്റർ കൂടി ഇപ്പോൾ അനുവദിച്ചു തന്നു. ഇതാണ് സുരേഷ് ഗോപി അവകാശപ്പെടുന്ന ചരിത്രപരമായ വർദ്ധനവ്. അതായത് ഇപ്പോൾ തന്നത് ചേർത്താൽ പോലും ഈ സാമ്പത്തിക വർഷം ആകെയുള്ളത് 1248 കിലോലിറ്റർ ആണ്. കഴിഞ്ഞ വർഷത്തേക്കാളും 60% കുറവ്. 2021 -22 സാമ്പത്തിക വർഷത്തേക്കാളും 95% കുറവ്. ഒരു വർഷം നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായി വരുന്നത് ഏതാണ്ട് 30000 കിലോ ലിറ്റർ മണ്ണെണ്ണയാണ്. കേന്ദ്രവിഹിതം ഇതിന്റെ 5% പോലും ഇല്ലാത്തതിനാൽ കൂടുതൽ പണം നൽകി ഓപ്പൺ മാർക്കറ്റിൽ നിന്നും മണ്ണെണ്ണ വാങ്ങിയാണ് സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നത്. ഈ വസ്തുത നിലനിൽക്കെ ഇതൊരു നേട്ടമായി കാണിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും പരിഹാസകഥാപാത്രമാകരുത് എന്നാണ് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത്. പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് സാധിക്കുമെങ്കിൽ നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ള അത്രയും സബ്‌സിഡി മണ്ണെണ്ണ കേരളത്തിന് അനുവദിക്കാനുള്ള നടപടിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത്.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.