Skip to main content

ഫ്യൂഡലിസത്തിന്റെ കൂടെപ്പിറപ്പായ അടക്കിവാഴലിനെതിരെ തിരുവിതാംകൂറിൽ നടന്ന എണ്ണമറ്റ പോരാട്ടങ്ങളിൽ തിളങ്ങുന്ന ഏടായ ശൂരനാട്‌ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക്‌ 76 വയസ്സ്‌

ഫ്യൂഡലിസത്തിന്റെ കൂടെപ്പിറപ്പായ അടക്കിവാഴലിനെതിരെ തിരുവിതാംകൂറിൽ നടന്ന എണ്ണമറ്റ പോരാട്ടങ്ങളിൽ തിളങ്ങുന്ന ഏടായ ശൂരനാട്‌ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക്‌ ഇന്ന് 76 വയസ്സ്‌. തിരുവിതാംകൂറിനെ രാഷ്ട്രീയമായി ചുവപ്പണിയിച്ച, ജന്മിത്തത്തിനെതിരെ അടിസ്ഥാനവർഗത്തിന്റെ ധീരോജ്വലമായ ചെറുത്തുനിൽപ്പായിരുന്നു ശൂരനാട്‌ സമരം. ഒരുവർഷം നീണ്ടുനിന്ന ശൂരനാട്‌ രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികാചരണത്തിന്റെ സമാപനത്തിനും രക്തസാക്ഷികളുടെ വീറുറ്റ സ്‌മരണ പുതുക്കാനും ഇന്ന് നാടാകെ ഒത്തുചേരും.

നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെ സംഘടിച്ച കമ്യൂണിസ്റ്റുകാരുമായി ജന്മിമാരുടെ ഗുണ്ടകളും പൊലീസും ഏറ്റുമുട്ടിയത്‌ 1949 ഡിസംബർ 31നാണ്‌. പ്രക്ഷോഭത്തിൽ ഒരു സബ്‌ ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല്‌ പൊലീസുകാർ കൊല്ലപ്പെട്ടു. തുടർന്ന്‌ ശൂരനാടിന്റെ മണ്ണ്‌ സാക്ഷിയായത്‌ വിവരണാതീതമായ നരനായാട്ടിന്‌. പൊലീസ്‌ പിടികൂടി ഇടിച്ചുകൊന്നത്‌ കളയ്ക്കാട്ടുതറ പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്‌കരൻനായർ, കാഞ്ഞിരപ്പള്ളി വടക്കതിൽ പുരുഷോത്തമക്കുറുപ്പ് എന്നീ അഞ്ച്‌ സഖാക്കളെ.

സമരസേനാനികളായിരുന്ന ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ, അയണവിള കുഞ്ഞുപിള്ള, ചിറപ്പാട്ട്‌ ചാത്തൻകുട്ടി എന്നിവർ അടുത്തകാലത്താണ്‌ വിടപറഞ്ഞത്‌. ഒളിവിൽ പോയി തിരികെവരാത്തവരും നിരവധി. അവരെ പൊലീസ്‌ മർദിച്ചു കൊന്നിട്ടുണ്ടാകാം എന്ന്‌ നാട്‌ വിശ്വസിക്കുന്നു.

മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായി ശൂരനാടിന്റെ മണ്ണിൽ ഒരുകൂട്ടം യുവാക്കൾ പോരാടുമ്പോൾ കണ്ണൂർ പിണറായിയിലെ പാറപ്പുറത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകം രൂപീകരിച്ചിട്ട്‌ അധിക വർഷമായിരുന്നില്ല. 1917ലെ റഷ്യൻ വിപ്ലവത്തിന്റെയും തെലങ്കാന, പുന്നപ്ര വയലാർ, കാവുമ്പായി, കരിവള്ളൂർ, എണ്ണയ്‌ക്കാട്‌ സമരങ്ങളുടെയും ആവേശമുൾക്കൊണ്ടാണ്‌ ശൂരനാട്ടെ ജനങ്ങൾ സംഘടിച്ചത്‌. ശൂരനാട്ടെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും അടിമ തുല്യമായ ജീവിതമാണ്‌ നയിച്ചിരുന്നത്‌. സ്വാതന്ത്ര്യാനന്തരവും ശൂരനാടിന്റെ മണ്ണിൽ സാമൂഹ്യനീതി നിശ്‌ചയിച്ചിരുന്നതും കൃഷിപ്പാടങ്ങൾ കൈയടക്കിയിരുന്നതും ജന്മിമാരായിരുന്നു. കുളങ്ങളും തോടുകളും ഉൾപ്പെടെ പൊതുഇടങ്ങളിൽ സാധാരണക്കാർക്കു പ്രവേശനമുണ്ടായിരുന്നില്ല. തിരുവിതാംകൂർ ഭരണസംവിധാനം ജന്മിമാർക്കൊപ്പം.

പറവൂർ ടി കെ നാരായണപിള്ളയായിരുന്നു മുഖ്യമന്ത്രി. കാളയ്‌ക്കുപകരം മനുഷ്യനെ നുകത്തിൽകെട്ടി പൂട്ടിയും നാടിന്റെ പൊതുസമ്പത്ത് കവർന്നെടുത്തും തൊഴിലാളികൾക്ക്‌ കുഴികുത്തി കുമ്പിളിൽ കഞ്ഞിവിളമ്പിയും അഹങ്കരിച്ച നാടുവാഴിത്തത്തിന്റെ വേരറക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന്‌ ഒരുപറ്റം യുവാക്കൾ ചിന്തിച്ചു. അവർക്കു മാറ്റത്തിനായുള്ള ആശയം പകർന്നുനൽകാൻ തോപ്പിൽ ഭാസി, ആർ ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, എൻ ശ്രീധരൻ, പുതുശ്ശേരി രാമചന്ദ്രൻ, ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ തുടങ്ങിയ കമ്യൂണിസ്റ്റ്‌ നേതാക്കൾ ശൂരനാട്ടെത്തി. ജന്മിമാരുടെ വിലക്ക്‌ ലംഘിച്ച്‌ ഉള്ളന്നൂർ കുളത്തിൽനിന്നു മീൻപിടിക്കാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. ഇത്‌ ജന്മിമാരെ പ്രകോപിപ്പിച്ചു. 1949 ഡിസംബർ 31നു നാട്ടുകാരും പൊലീസുമായി ഏറ്റുമുട്ടി. ഇതേത്തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നിരോധിച്ച മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ള നേരിട്ടെത്തി ‘ശൂരനാട്‌ എന്നൊരു നാടിനിവേണ്ട’ എന്ന്‌ പ്രഖ്യാപിച്ചു. 1950 ജനുവരി 18ന്‌ സമരപോരാളി തണ്ടാശ്ശേരി രാഘവൻ അടൂർ പൊലീസ്‌ ക്യാമ്പിൽ മർദനമേറ്റ്‌ ആദ്യ രക്തസാക്ഷിയായി. ഈ ദിനമാണ്‌ ശൂരനാട്‌ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്‌.

ശൂരനാട്‌ കേസിൽ തോപ്പിൽ ഭാസി, ആർ ശങ്കരനാരായണൻ തമ്പി, പേരൂർ മാധവൻപിള്ള, ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ, അയണിവിള കുഞ്ഞുപിള്ള, ചിറപ്പാട്ട്‌ ചാത്തൻകുട്ടി ഉൾപ്പെടെ 26 പേരായിരുന്നു പ്രതികൾ. ശൂരനാട്‌ കേസിൽ പ്രതികളാക്കപ്പെട്ടവരെയെല്ലാം 1957ലെ ഇഎംഎസ്‌ സർക്കാർ ജയിൽമോചിതരാക്കി.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.